കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം മഴമൂലം മുടങ്ങിയിരിക്കുകയാണ്. റിസര്‍വ് ഡേ ഉള്ളതിനാല്‍ മത്സരം ഇന്ന് പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ ഇന്ത്യ ബാറ്റുചെയ്ത് 24.1 ഓവര്‍ ആയപ്പോഴേക്കും ശക്തമായ മഴ എത്തുകയായിരുന്നു. രോഹിത് ശര്‍മയും (56) ശുബ്മാന്‍ ഗില്ലും (58) അര്‍ധ സെഞ്ച്വറികളോടെ തിളങ്ങിയപ്പോള്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിക്കപ്പെട്ടത്.
ഇരുവരും പുറത്തായതിന് പിന്നാലെ വിരാട് കോലിയും കെ എല്‍ രാഹുലും ക്രീസിലെത്തി. ഇവരും നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് പോകവേയാണ് വില്ലനായി മഴയെത്തുന്നത്. ഇപ്പോഴിതാ മഴ പെയ്തില്ലായിരുന്നുവെങ്കില്‍ പാകിസ്താന്‍ തോല്‍ക്കുമായിരുന്നുവെന്നും നായകനെന്ന നിലയില്‍ ബാബര്‍ ആസം മണ്ടത്തരം കാട്ടിയെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ ഷുഹൈബ് അക്തര്‍. ടോസ് നേടിയ ശേഷം ആദ്യം പന്തെറിയാന്‍ ബാബര്‍ തീരുമാനിച്ചതിനെയാണ് അക്തര്‍ വിമര്‍ശിച്ചത്.
'മത്സരം കാണാനായാണ് ഞാന്‍ എത്തിയത്. ഇന്ത്യ-പാക് ആരാധകരെപ്പോലെ ഞാനും മത്സരത്തിനായി കാത്തിരിക്കുകയായിരുന്നു. ഇന്ന് മഴ ഞങ്ങളെ രക്ഷിച്ചു. കഴിഞ്ഞ ദിവസം മഴ ഇന്ത്യയെ രക്ഷിച്ചു. എന്നാല്‍ ഇന്ന് മഴ ഞങ്ങളെ രക്ഷപെടുത്തുകയായിരുന്നു'- എന്നാണ് ട്വിറ്ററില്‍ അക്തര്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്. ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യണമായിരുന്നുവെന്നാണ് അക്തര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയെ റണ്‍സ് പിന്തുടരാന്‍ അനുവദിക്കുന്നതായിരുന്നു പാക് ടീമിന് നല്ലത്.
മികച്ച ബൗളിങ്ങാണ് പാക് ടീമിനൊപ്പമുള്ളതെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കൊളംബോയില്‍ ബാറ്റിങ് കരുത്തിനെയാണ് പാക് നായകന്‍ വിശ്വസിച്ചത്. ഇന്ത്യയെ ചെറിയ സ്‌കോറിലേക്കൊതുക്കുകയും മഴ പെയ്ത് ഓവര്‍ വെട്ടിക്കുറക്കുകയും ചെയ്താല്‍ ചെറിയ വിജയലക്ഷ്യമാവും ഉണ്ടാവുക. ഇത് അടിച്ചെടുക്കാം എന്നായിരിക്കാം ബാബര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യാനാണ് ഇന്ത്യ ആഗ്രഹിച്ചതെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി.

പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്ന രോഹിത്തിന്റെ വിലയിരുത്തല്‍ ശരിയാണെന്ന് വ്യക്തമാവുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. പാകിസ്താന്റെ പേരുകേട്ട ബൗളിങ് നിരയെല്ലാം ഇന്നലെ നന്നായി തല്ലുവാങ്ങി. രോഹിത് ശര്‍മ 6 ഫോറും 4 സിക്‌സും പറത്തിയപ്പോള്‍ ക്ലാസിക് ബാറ്റിങ് കാഴ്ചവെച്ച ഗില്‍ 10 ബൗണ്ടറികളോടെയാണ് 58 റണ്‍സ് സ്വന്തമാക്കിയത്. രോഹിത്തിനെക്കാളും ആക്രമിച്ച് കളിക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
പിന്നാലെയെത്തിയ കെ എല്‍ രാഹുല്‍ 28 പന്ത് നേരിട്ട് 17 റണ്‍സും വിരാട് കോലി 16 പന്ത് നേരിട്ട് 8 റണ്‍സുമാണ് നേടിയത്. ഇവരും നിലയുറപ്പിച്ചതോടെ ഇന്ത്യ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മഴ എല്ലാം കുളമാക്കി. ഇന്ന് റിസര്‍വ് ഡേയും മഴമൂലം ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ഇന്ന് രാവിലെ മുതല്‍ കൊളംബോയില്‍ ശക്തമായ മഴയായിരുന്നു. അതുകൊണ്ടുതന്നെ മത്സരം നടക്കുമോയെന്നത് കണ്ടറിയണം.
മത്സരം നടന്നാല്‍ രാഹുലും കോലിയും ഇന്ത്യക്ക് നല്‍കുന്ന തുടക്കം നിര്‍ണ്ണായകമാവും. ഫൈനലിലേക്കുള്ള റൂട്ട് ക്ലിയറാക്കാന്‍ പാകിസ്താനെതിരായ ജയം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യ-പാക് പോരാട്ടവും മഴ കുളമാക്കിയിരുന്നു. ഇപ്പോള്‍ സൂപ്പര്‍ ഫോറിലെ മത്സരവും മഴ മൂലം ഒഴിവാക്കേണ്ടി വന്നേക്കും. കാലാവസ്ഥ നോക്കാതെ ശ്രീലങ്കയില്‍ ഏഷ്യാ കപ്പ് നടത്താനുള്ള ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനത്തെയാണ് എല്ലാവരും വിമര്‍ശിക്കുന്നത്.
മഴ മാറി ഇന്ത്യ-പാക് പോരാട്ടം ഇന്ന് പൂര്‍ത്തിയാക്കാന്‍ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ പോയിന്റ് പങ്കിടാനുള്ള സാധ്യതയാണ് കൂടുതല്‍. ഇതോടെ 3 പോയിന്റുമായി പാകിസ്താന്‍ ഫൈനലിനോട് അടുക്കുമ്പോള്‍ ഇന്ത്യക്ക് ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ മത്സരം നിര്‍ണ്ണായകമായി മാറും. എന്നാല്‍ ഈ മത്സരത്തിലും മഴ ഭീഷണി ഉയര്‍ത്തുന്നു.