ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടം ഞായറാഴ്ച കൊളംബോയില്‍ നടക്കാനിരിക്കുകയാണ്. ജയത്തോടെ ഫൈനല്‍ ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാനുറച്ചായിരിക്കും പാകിസ്താന്‍ ഇറങ്ങുക. എന്നാല്‍ ജയത്തോടെ സൂപ്പര്‍ ഫോറിനു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പാക് പട ഏറ്റവുമധികം ഭയപ്പെടുക മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെയായിരിക്കും.
നേരത്തേ മഴ കാരണം ഉപേക്ഷിക്കപ്പെട്ട ഗ്രൂപ്പുഘട്ടത്തിലെ കളിയില്‍ പാകിസ്താനെതിരേ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും സൂപ്പര്‍ ഫോറില്‍ കോലി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഴു ബോളില്‍ നിന്നും നാലു റണ്‍സ് മാത്രമാണ് കഴിഞ്ഞ കളിയില്‍ കോലി സ്‌കോര്‍ ചെയ്തത്.

ഷഹീന്‍ അഫ്രീഡിയുടെ ബൗളിങില്‍ അദ്ദേഹം ഇന്‍സൈഡ് എഡ്ജായ ശേഷം ബൗള്‍ഡാവുകയായിരുന്നു. സൂപ്പര്‍ ഫോറിലും കോലിയെ വലിയ സ്‌കോറില്‍ നിന്നും തടയാനായിരിക്കും പാക് ലക്ഷ്യം. ഇതിനായി അവര്‍ക്കു മുന്നിലുള്ള വഴികള്‍ എന്തൊക്കെയാണെന്നു നോക്കാം.
കോലിയെ കഴിയുന്നത്രയും നേരത്തേ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിക്കുകയെന്നതാണ് ആദ്യത്തെ വഴി. എത്ര തന്നെ വലിയ ക്രിക്കറ്ററാണെങ്കലും ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ന്യൂബോളിനെതിരേ കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല.
കോലിയുടെ കാര്യവും വ്യത്യസ്തമല്ല. പാകിസ്താനെതിരേ ഏകദിനത്തില്‍ ഗംഭീര റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 14 മല്‍സരങ്ങളില്‍ നിന്നും 45 ശരാശരിയും 96 സ്‌ട്രൈക്ക്‌റേറ്റും കോലിക്കുണ്ട്. 75ന് മുകളില്‍ സ്‌കോര്‍ നാലു തവണയും താരം നേടി.
എന്നാല്‍ ഏകദിനത്തിലെ ഇതുവരെയുള്ള 14 ഇന്നിങ്‌സുകളില്‍ പാകിസ്താനെതിരേ ഏഴു തവണ കോലി ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുണ്ട്. ഇവയെല്ലാം ന്യൂബോള്‍ ആക്രമണത്തെ നേരിടേണ്ടി വന്നപ്പോഴായിരുന്നുവെന്നു കാണാം. ആദ്യത്തെ 10 ഓവറിനുള്ളില്‍ അഞ്ചു തവണയും കോലി പുറത്തായിട്ടുണ്ട്. പക്ഷെ 11 മുതല്‍ 50 ഓവറുകള്‍ വരെ ബാറ്റ് ചെയ്തപ്പോള്‍ 70ന് മുകളില്‍ ശരാശരിയാണ് അദ്ദേഹത്തിനുള്ളത്.
സൂപ്പര്‍ ഫോറില്‍ നായകന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവരിലൊരാളെ തുടക്കത്തില്‍ തന്നെ പുറത്താക്കി കോലിയെ നേരത്തേ ക്രീസിലേക്കു കൊണ്ടുവരാനായിരിക്കും പാകിസ്താന്റെ ശ്രമം. അതിനായാല്‍ കോലിയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തുകയെന്നതു അവര്‍ക്കു കുറേക്കൂടി എളുപ്പമാവും.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സ്പിന്നര്‍ ഷദാബ് ഖാനെ കോലിക്കെതിരേ ബൗള്‍ ചെയ്യിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നതാണ് പാകിസ്താനു മുന്നിലുള്ള രണ്ടാമത്തെ വഴി. ഏകദിനത്തില്‍ ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ കോലിയുടെ ശരാശരി 71നടുത്താണ്.
അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ പരമാവധി ഷദാബിനെ മാറ്റിനിര്‍ത്തുകയെന്നതാണ് പാകിസ്താന്‍ ചെയ്യേണ്ട കാര്യം. ഏകദിനത്തിലും ടി20യിലുമായി രണ്ടു തവണയാണ് കോലിയും ഷദാബും മുഖാമഖം വന്നത്. 67 ബോളുകള്‍ കോലിക്കെതിരേ എറിഞ്ഞെങ്കിലും വിക്കറ്റെടുക്കാന്‍ പാക് സ്പിന്നര്‍ക്കായിട്ടില്ല.

ആക്രമണോത്സുകമായ ഫീല്‍ഡ് ക്രമീകരിച്ചതിനു ശേഷം ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയെക്കൊണ്ട് കോലിക്കെതിരേ ബൗള്‍ ചെയ്യിക്കുകയെന്നതാണ് പാകിസ്താന് മുന്നിലുള്ള മൂന്നാമത്തെ വഴി. ഏകദിന കരിയറിലുടനീളം ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ കോലി ബുദ്ധിമുട്ടിയതായി കാണാം. പ്രത്യേകിച്ചും കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം കൂടുതല്‍ പതറിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകളെടുത്താല്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ കോലിയുടെ ബാറ്റിങ് ശരാശരി 21.25 മാത്രമാണ്. നാലു തവണ അവര്‍ക്കു വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്താനില്‍ നിന്നുള്ള ഇടംകൈയന്‍ പേസര്‍മാരാണ് കോലിക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയിട്ടുള്ളത്. വഹാബ് റിയാസ്, ജുനൈദ് ഖാന്‍, മുഹമ്മദ് ആമിര്‍ എന്നിവരില്‍ തുടങ്ങി ഇപ്പോള്‍ അതു ഷഹീനില്‍ എത്തിനില്‍ക്കുകയാണ്. പാകിസ്താനെതിരേ ഏകദിനത്തില്‍ കോലിയുടെ പുറത്താവലെടുത്താല്‍ പകുതിയും ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേയാണ്. 25.10 എന്ന മോശം ശരാശരിയാണ് അദ്ദേഹത്തിനു അവര്‍ക്കെതിരേയുള്ളത്.