പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ഗ്രൂപ്പുഘട്ട മത്സരം മഴ കുളമാക്കിയതിനാല്‍ സൂപ്പര്‍ ഫോറിലൂടെ ചിരവൈരി പോരാട്ടം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മഴ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ തെളിഞ്ഞ ആകാശമാണ് കൊളംബോയിലുള്ളത്. ഇത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ശക്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.
ഇന്ത്യയുടെ ബാറ്റിങ് നിരയും പാകിസ്താന്റെ ബൗളിങ് നിരയും തമ്മിലാവും പോരാട്ടം. പാകിസ്താന്റെ സൂപ്പര്‍ പേസര്‍മാരായ ഷഹീന്‍ ഷാ അഫ്രീദിയും നസീം ഷായും ഹാരിസ് റഊഫും മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ മൂന്ന് മത്സരത്തില്‍ നിന്ന് 23 വിക്കറ്റുകളാണ് ഇവര്‍ വീഴ്ത്തിയത്. മൂന്ന് മത്സരത്തിലും എതിരാളികളെ ഓള്‍ഔട്ടാക്കാന്‍ പാകിസ്താന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. പ്രധാനമായും ഷഹീന്‍ ഷാ അഫ്രീദിയെയാണ് ഇന്ത്യ ഭയക്കുന്നത്.
ന്യൂബോളിലെ ഷഹീന്റെ ബൗളിങ് വെല്ലുവിളി മറികടക്കുകയെന്നത് രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ എന്നിവരെ സംബന്ധിച്ച് കടുപ്പമാണ്. ഗ്രൂപ്പുഘട്ടത്തില്‍ നാല് വിക്കറ്റുമായി ഷഹീന്‍ തിളങ്ങുകയും ചെയ്തിരുന്നു. സൂപ്പര്‍ ഫോറിലും ഇന്ത്യ പ്രധാനമായും വെല്ലുവിളിയായി കാണുന്നത് ഷഹീനെയാണ്. എന്നാല്‍ ഷഹീനെ മാത്രമല്ല ഇന്ത്യ ഭയക്കേണ്ടതെന്നും വലിയ തലവേദനയാവുന്ന മറ്റൊരാളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.
അത് നസീം ഷായാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു. 'ഷഹീനെ മാത്രമല്ല. ആദ്യത്തെ 10 ഓവറില്‍ ഇന്ത്യ നസീം ഷായുടെ ബൗളിങ്ങിനേയും ശ്രദ്ധിക്കണം. മികച്ച ഔട്ട് സ്വിങ് ബൗളിങ്ങാണ് നസീം കാഴ്ചവെക്കുന്നത്. അവനെ നേരിടുകയെന്നത് വളരെ കടുപ്പമുള്ളതാണ്. ഷഹീന്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയതിനാല്‍ അവനിലേക്ക് മാത്രം എല്ലാ ശ്രദ്ധയും നല്‍കരുത്. നസീമിന്റെ ലൈനും ലെങ്തും മികച്ചതാണ്.

ശുബ്മാന്‍ ഗില്ലാണ് നസീമിന് മുന്നില്‍ വിറച്ചത്. ഒട്ടുമിക്ക പന്തുകളും ലീവ് ചെയ്ത് ഗില്‍ രക്ഷപെടുകയായിരുന്നു. ശുബ്മാന്‍ ഇപ്പോള്‍ മികച്ച ഫോമിലല്ല കാണപ്പെടുന്നത്. ഒരുവശത്ത് വിക്കറ്റ് വീണാല്‍ മറുവശത്ത് ഉത്തരവാദിത്തം കാട്ടാന്‍ ആളുണ്ടാവണം'-ഗവാസ്‌കര്‍ പറഞ്ഞു. തുടര്‍ച്ചയായി 145ന് മുകളില്‍ പന്തെറിയുന്ന ബൗളറാണ് നസീം. ഓഫ് സൈഡില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞ് ഷോട്ടിന് പ്രേരിപ്പിക്കുകയാണ് നസീം ഷാ. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് നസീം വലിയ വെല്ലുവിളിയാണ്.
ഹാരിസ് റഊഫിന്റെ പന്തുകളും തീപാറും. 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നവനാണ് റഊഫ്. ഒമ്പത് വിക്കറ്റുകളുമായി ഏഷ്യാ കപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ നിലവില്‍ തലപ്പത്തുള്ളത് റഊഫാണ്. ഷോര്‍ട്ട് ബോളുകളെറിഞ്ഞ് വിക്കറ്റ് വീഴ്ത്താന്‍ റഊഫ് മിടുക്കനാണ്. ഗ്രൂപ്പുഘട്ടത്തില്‍ ശ്രേയസ് അയ്യരെ വിറപ്പിക്കാന്‍ റഊഫിന് സാധിച്ചിരുന്നു. അതിവേഗ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുന്നതാണ് കണ്ടത്.
എന്നാല്‍ പാകിസ്താന്റെ മധ്യ ഓവറുകളിലെ ബൗളിങ് നിരാശപ്പെടുത്തുന്നതാണ്. ഷദാബ് ഖാന്‍ ഉള്‍പ്പെടുന്ന സ്പിന്‍ നിരയ്ക്ക് പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചാല്‍ മികച്ച സ്‌കോറിലേക്ക് ഉയരാന്‍ സാധിക്കുമെന്നുറപ്പ്. മധ്യനിരയില്‍ ഇഷാന്‍ കിഷന്റേയും ഹാര്‍ദിക് പാണ്ഡ്യയുടേയും ഫോം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്കത് വലിയ ആത്മവിശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്.
എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് രാഹുല്‍ മടങ്ങിയെത്തുന്നത്. അതുകൊണ്ടുതന്നെ ഫോം കണ്ടറിയണം. പാകിസ്താനെതിരേ അത്ര മികച്ച പ്രകടനമല്ല രാഹുല്‍ നടത്തിയിരിക്കുന്നത്. രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ശ്രേയസ് അയ്യരുടെ സീറ്റ് തെറിക്കാനാണ് സാധ്യത. ഇന്ത്യയുടെ ടോപ് ത്രീ ഫോമിലേക്കെത്തിയാല്‍ പാകിസ്താനെതിരേ വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ ഇന്ത്യക്കാവും. അല്ലാത്ത പക്ഷം പ്രയാസപ്പെടുമെന്ന കാര്യം ഉറപ്പാണ്.