കറാച്ചി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സെപ്തംബര്‍ 2നാണ് ചിരവൈരി പോരാട്ടം. ഇന്ത്യയും പാകിസ്താനും ഒന്നിനൊന്ന് മികച്ച ടീമുകളായതിനാല്‍ ആരാണ് ജയിക്കുകയെന്ന് പ്രവചിക്കുക പോലും അസാധ്യം. ഇത്തവണ ഇന്ത്യക്കും പാകിസ്താനും ജയം അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ കളി കടുപ്പമാവുമെന്ന കാര്യം ഉറപ്പാണ്.
രണ്ട് ടീമും വലിയ വിജയ പ്രതീക്ഷയില്‍ തുടരവെ ഇന്ത്യക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ വസിം അക്രം. 'ഇന്ത്യ vs പാകിസ്താന്‍ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. നിരവധി ആളുകള്‍ പിന്തുടരുന്ന മത്സരമാണിത്. മറ്റ് ടീമുകള്‍ പോലും ഇന്ത്യ-പാക് പോരാട്ടത്തിലേക്ക് ഉറ്റുനോക്കുകയാണ്. ഇന്ത്യക്ക് സംതുലിതമായ ടീമുണ്ട്. എന്നാല്‍ പാകിസ്താനെ തോല്‍പ്പിക്കുക എളുപ്പമാവില്ല'- അക്രം പറഞ്ഞു.
ഇന്ത്യ ശക്തമായ താരനിരയുമായാണ് ടൂര്‍ണമെന്റിനെത്തുന്നത്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ പരിക്കേറ്റ് ടീമിന് പുറത്തുണ്ടായിരുന്ന കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ജസ്പ്രീത് ബുംറയുമെല്ലാം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. എന്നാല്‍ പരിക്ക് ഇന്ത്യക്ക് വലിയ ഭീഷണിയായി തുടരുന്നുണ്ട്. ഇവരെല്ലാം പരിക്കില്‍ നിന്ന് മോചിതരായാണ് മടങ്ങിയെത്തുന്നത്. ഇവരുടെ ഫിറ്റ്‌നസ് നിലവാരം മെച്ചപ്പെട്ടാലും ഫോം എങ്ങനെയാവുമെന്നത് കണ്ടറിയണം.
പാകിസ്താന്‍ ഒന്നാം നമ്പര്‍ ഏകദിന ടീമായാണ് ഏഷ്യാ കപ്പിനിറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം സംതുലിതമാണ്. ബാബര്‍ ആസം നയിക്കുന്ന ടീമില്‍ ബാറ്റിങ് കരുത്തേകാന്‍ ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍ എന്നിവരെല്ലാമുണ്ട്. ബൗളിങ്ങാണ് പാകിസ്താന്റെ കരുത്ത്. ഷഹീന്‍ ഷാ അഫ്രീദിയുടെ ഇടം കൈ പേസ് ഇന്ത്യയുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമീപകാലത്തായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരങ്ങളിലെല്ലാം ഷഹീന്റെ ബൗളിങ് ഇന്ത്യക്ക് തലവേദനയായിരുന്നു.

ന്യൂബോളിലും മികച്ച സ്വിങ്ങും പേസും സൃഷ്ടിക്കുന്നവനാണ് ഷഹീന്‍. സ്റ്റംപിന് ആക്രമിക്കുന്ന താരമാണ് ഷഹീന്‍. ഇന്ത്യയുടെ രോഹിത് ശര്‍മക്കും ശുബ്മാന്‍ ഗില്ലിനും വിരാട് കോലിക്കുമെല്ലാം ഇടം കൈയന്‍ പേസറെ നേരിടുന്നത് അല്‍പ്പം പ്രയാസമാണ്. ഇന്ത്യന്‍ താരങ്ങളുടെ ഈ ദൗര്‍ബല്യത്തെ നന്നായി മുതലാക്കാന്‍ കഴിവുള്ളവനാണ് ഷഹീന്‍.
ഇത്തവണയും അതിവേഗ പേസുകൊണ്ട് ഞെട്ടിക്കാന്‍ ഹാരിസ് റഊഫ് പാകിസ്താനൊപ്പമുണ്ട്. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ റഊഫിന് സാധിക്കും. നസീം ഷായും 150ന് മുകളില്‍ തുടര്‍ച്ചയായി വേഗത്തില്‍ പന്തെറിയുന്ന ബൗളറാണ്. ഇന്ത്യന്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയാണ് കുന്തമുന. എന്നാല്‍ പഴയ മൂര്‍ച്ചയില്ലാത്ത ബൗളറാണ് ബുംറ. അതുകൊണ്ടുതന്നെ പാകിസ്താന് വലിയ ഭീഷണി ഉയര്‍ത്തുമെന്ന് കരുതാനാവില്ല.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ മോശമല്ലാത്ത രീതിയില്‍ പന്തെറിയുന്നവരാണ്. എന്നാല്‍ പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യക്ക് സ്ഥിരതയില്ലാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിന് പരിഹാരം കാണുക ഇന്ത്യയെ സംബന്ധിച്ച് കടുപ്പമാണ്. പരിഗണിക്കാന്‍ സാധിക്കുന്ന മറ്റ് പേസ് ഓള്‍റൗണ്ടര്‍മാര്‍ നിലവില്‍ ഇന്ത്യക്കില്ല. ശര്‍ദ്ദുല്‍ താക്കൂറിനെ പരിഗണിക്കാന്‍ സാധിക്കുമെങ്കിലും വിശ്വസിക്കാനാവില്ല.
ഇന്ത്യയുടെ ബാറ്റിങ് കരുത്തും പാകിസ്താന്റെ ബൗളിങ് കരുത്തും തമ്മിലുള്ള പോരാട്ടമായി മത്സരത്തെ വിശേഷിപ്പിക്കാം. ഏഷ്യാ കപ്പിലെ നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇത്തവണ പാകിസ്താന് ഇന്ത്യയെക്കാള്‍ മുന്‍തൂക്കം അവകാശപ്പെടാം. അഫ്ഗാനിസ്ഥാനെതിരേ മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരിയാണ് പാകിസ്താന്‍ വരുന്നത്. രോഹിത്-ബാബര്‍ എന്നിവരില്‍ ആരുടെ നായക മികവാണ് ഏഷ്യാ കപ്പില്‍ വിജയം കാണുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.