കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാക് പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ഗ്രൂപ്പുഘട്ടത്തില്‍ ഇരുടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മഴ വില്ലനായിരുന്നു. ഇതോടെ മത്സരം പൂര്‍ത്തിയാക്കാനായിരുന്നില്ല. അതുകൊണ്ടുതന്നെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാക് പോരാട്ടം കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പക്ഷെ ശക്തമായ മഴ സാധ്യത ഈ മത്സരത്തിലും നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ആരാധകര്‍ നിരാശപ്പെടാനാണ് സാധ്യത.
ചിരവൈരി പോരാട്ടം നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത് പാകിസ്താന്റെ പേസ് ത്രയമാണ്. എടുത്തു പറയേണ്ടത് ഷഹീന്‍ ഷാ അഫ്രീദിയുടെ പ്രകടനമാണ്. ന്യൂബോളിലെ ഷഹീന്റെ ബൗളിങ്ങിന് മുന്നില്‍ ഇന്ത്യക്ക് ഉത്തരം കണ്ടെത്താനാവുന്നില്ല. ഇപ്പോഴിതാ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുമ്പ് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷഹീന്‍. തന്റെ ബെസ്റ്റ് വരാനിരിക്കുന്നതേ ഉള്ളൂവെന്നും ഇന്ത്യക്കെതിരേ കാട്ടാമെന്നുമാണ് ഷഹീന്‍ പറയുന്നത്.
'ഇന്ത്യക്കെതിരായ എല്ലാ മത്സരവും സവിശേഷമാണ്. ഈ മത്സരത്തിന് നിരവധി ക്യാഴ്ചക്കാരുണ്ടാവും. അണ്ടര്‍ 16 ക്രിക്കറ്റില്‍ കളിക്കവെ ഇന്ത്യ-പാക് മത്സരത്തെ ആരാധകനെന്ന നിലയില്‍ ആവേശത്തോടെ കണ്ടിരുന്നു. ഇന്ത്യക്കെതിരേ ഇതുവരെ എന്റെ ഏറ്റവും മികച്ച പ്രകടനം വന്നുവെന്ന് പറയാനാവില്ല. ഇതൊരു തുടക്കം മാത്രമാണ്. ഇതിലും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ. ബെസ്റ്റ് ഇതുവരെ വന്നിട്ടില്ല.
മൂന്ന് ഫോര്‍മാറ്റിലും പാകിസ്താനായി കളിക്കുകയും ന്യൂബോളില്‍ എറിയുകയും ചെയ്യുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഹാരിസ് റഊഫും നസീം ഷായും മികച്ച പിന്തുണയാണ് നല്‍കുന്നത്. ന്യൂബോളിലും ഓള്‍ഡ് ബോളിലുമുള്ള ഞങ്ങളുടെ റോളിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. ഞങ്ങളെക്കാളും മികച്ച വേഗം ഹാരിസിനുണ്ട്. ഈ വേഗം ഉപയോഗിച്ച് ഇംപാക്ട് സൃഷ്ടിക്കാന്‍ ഹാരിസിന് സാധിക്കുന്നു.

നസീമും ഞാനും തുടക്കത്തിലേ വിക്കറ്റ് നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ക്കിടയിലെ ആശയ വിനിമയം കൃത്യമാണ്. അതാണ് വിജയത്തിന്റെ രഹസ്യവും'- ഷഹീന്‍ പറഞ്ഞു. ഇന്ത്യക്കെതിരായ ഗ്രൂപ്പുഘട്ട മത്സരത്തില്‍ നാല് വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. ഇന്ത്യയെ തുടക്കത്തിലേ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ ഷഹീന് സാധിക്കുന്നു. തുടക്കം മുതല്‍ സ്റ്റംപിന് ആക്രമിക്കുന്ന ബൗളറാണ് ഷഹീന്‍. ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടുകയെന്ന വ്യക്തമായ ലക്ഷ്യം അദ്ദേഹത്തിനുണ്ട്.
ഇത് ഫലപ്രദമായി നടപ്പിലാക്കാനും ഷഹീനാവുന്നു. പാക് പേസര്‍മാരിലെ ഒരാളെ മാത്രം ഭയന്നാല്‍ പോരാ. മൂന്ന് പേരും ഒന്നിനൊന്ന് മെച്ചമാണെന്നതാണ് വസ്തുത. ഏഷ്യാ കപ്പിലെ മൂന്ന് മത്സരത്തില്‍ നിന്ന് 23 വിക്കറ്റുകളാണ് പാക് പേസ് ത്രയം വീഴ്ത്തിയത്. ഒമ്പത് വിക്കറ്റുമായി ഹാരിസ് റഊഫ് തലപ്പത്ത് നില്‍ക്കുമ്പോള്‍ ഏഴ് വിക്കറ്റുകളാണ് ഷഹീനും നസീമും വീഴ്ത്തിയത്. മൂന്ന് മത്സരത്തിലും എതിരാളികളെ ഓള്‍ഔട്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചു.
ഇന്ത്യയുടെ ടോപ് ഓഡറിനെ പെട്ടെന്ന് മടക്കാനായാല്‍ പാകിസ്താന് വ്യക്തമായ ആധിപത്യം നേടിയെടുക്കാനാവും. വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇവര്‍ തുടക്കത്തിലേ മടങ്ങിയാല്‍ ഇന്ത്യ പതറുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ടീം കൂട്ടത്തകര്‍ച്ച നേരിട്ടേക്കും.
സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ പാകിസ്താന് മുന്‍തൂക്കമുണ്ടെന്ന് പാക് നായകന്‍ ബാബര്‍ ആസം പറഞ്ഞിരുന്നു. ഇത് ഏറെക്കുറെ ശരിയാണ്. നേപ്പാളിനെതിരേ 10 വിക്കറ്റിന്റെ ജയം നേടിയെടുത്തെങ്കിലും മാനസികമായി ഇപ്പോഴും ആധിപത്യം പാക് ടീമിനുണ്ട്. അതിനെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. കെ എല്‍ രാഹുല്‍ തിരിച്ചെത്തിയത് ഇന്ത്യയെ സഹായിക്കുമോയെന്നതും കാത്തിരുന്ന് കാണാം. എന്തായാളും മഴ മാറി നിന്നാല്‍ സൂപ്പര്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.