ചിരവൈരികളായ പാകിസ്താനുമായുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. കാരണം ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്ന മല്‍സരമായിരുന്നു ശ്രീലങ്കയിലെ കാന്‍ഡിയിലേത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിനു പുറത്താവുകയായിരുന്നു. പേസര്‍മാരെ അകമഴിഞ്ഞ് തുണച്ച പിച്ചില്‍ ഇന്ത്യക്കു പാകിസ്താനെ എറിഞ്ഞുവീഴ്ത്താന്‍ സാധിക്കുന്ന ടോട്ടലായിരുന്നു ഇത്.
പക്ഷെ മഴയെ തുടര്‍ന്നു പാകിസ്താന് ഒരോവര്‍ പോലും ബാറ്റ് ചെയ്യാനായില്ല. ഒടുവില്‍ ഫലമില്ലാതെ മല്‍സരം റദ്ദാക്കുകയും ചെയ്തു. ഈ കളിയില്‍ പാകിസ്താനെതിരേ രണ്ടു അബദ്ധങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നും സംഭവിച്ചതായി കാണാന്‍ സാധിക്കും. കൂടാതെ മാസ്റ്റര്‍ സ്‌ട്രോക്കെന്നു വിശേഷിപ്പിക്കാവുന്ന മികച്ചൊരു നീക്കവും ഇന്ത്യ നടത്തി. ഇവ എന്തൊക്കെയാണെന്നു നമുക്കു വിശദമായി പരിശോധിക്കാം.

മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നിട്ടും ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്തതാണ് ഇന്ത്യന്‍ ടീം കാണിച്ച ആദ്യത്തെ അബദ്ധം. ഇന്ത്യന്‍ താരങ്ങള്‍ക്കു ഈ മല്‍സരം ബാറ്റിങ് പ്രാക്ടീസായി മാറിയെന്നു പലരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കളി മുഴുവനായി നടക്കുകയും പാകിസ്താന്‍ ജയിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇതേ അഭിപ്രായം ആരും പറയില്ല. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത രോഹിത് ശര്‍മയുടെ തീരുമാനത്തെയാവും എല്ലാവരും പഴിക്കുക.
ഇത്രയുമധികം സമ്മര്‍ദ്ദമുള്ള ഒരു മല്‍സരത്തില്‍, അതും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ നടത്തിയ ചൂതാട്ടം തന്നെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ റണ്‍ചേസാണ് കൂടുതല്‍ സുരക്ഷിതമെന്നു മനസ്സിലാക്കി ബൗളിങായിരുന്നു ഇന്ത്യക്കു ബെസ്റ്റ് ഓപ്ഷന്‍.
പവര്‍പ്ലേയില്‍ പാക് ന്യൂബോള്‍ ബൗളര്‍മാരായ ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചിരുന്നു. ഇഷാന്‍ കിഷന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും 80 പ്ലസ് സ്‌കോറുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ നാണംകെടുമായിരുന്നു.
രണ്ടാമത്തെ അബദ്ധം ഇന്ത്യയുടെ ചില താരങ്ങള്‍ മോശം ഷോട്ടുകള്‍ കളിച്ചോ, അശ്രദ്ധമായി ബാറ്റ് ചെയ്‌തോയാണ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് എന്നതാണ്. പാക് പേസര്‍മാര്‍ക്കു പിച്ചില്‍ നിന്നും വേണ്ടുവോളം സഹായം ലഭിച്ചുവെന്നതു ശരി തന്നെയാണ്. എങ്കിലും ചിലര്‍ പുറത്തായ രീതി നമുക്കു അംഗീകരിക്കാവുന്നതല്ല. ബാറ്റിന്റെയും പാഡിന്റെയും ഇടയിലൂടെ ബോള്‍ അകത്തേക്കു കയറിയാണ് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ബൗള്‍ഡായത്.
ശ്രേയസ് അയ്യരാവട്ടെ പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ബോള്‍ കണക്ട് ചെയ്യാന്‍ കഴിയാതെ ഡീപ്പ് മിഡ് വിക്കറ്റില്‍ സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നുണ്ടാക്കിയ മികച്ച കൂട്ടുകെട്ട് രവീന്ദ്ര ജഡേജ മുതലാക്കേണ്ടിയിരുന്നു.

പക്ഷെ ഓഫ്സ്റ്റംപിന് പുറത്തേക്കു പോയൊരു ബോളില്‍ ആഞ്ഞുവീശി അദ്ദേഹം എഡ്ജാവുകയും വിക്കറ്റ് കീപ്പര്‍ക്കു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയുമായിരുന്നു. ഇന്ത്യയുടെ ബാറ്റര്‍മാര്‍ കുറേക്കൂടി സ്വയം അപ്ലൈ ചെയ്ത് ബാറ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കൂടുതല്‍ വലിയ ടോട്ടല്‍ പടുത്തുയര്‍ത്താമായിരുന്നു.
അതേസമയം, മല്‍സരത്തില്‍ ഇന്ത്യയുടെ മാസ്റ്റര്‍ സ്‌ട്രോക്കെന്നു വിശേഷിപ്പിക്കാവുന്നത് ബാറ്റിങ് ലൈനപ്പില്‍ അഴിച്ചുപണികളൊന്നും നടത്താന്‍ മുതിരാതെ ഇഷാനെ കിഷനെ അഞ്ചാം നമ്പറില്‍ തന്നെ ഇറക്കിയെന്നതാണ്. കരിയറില്‍ നേരത്തേയൊരിക്കലും ഏകദിനത്തില്‍ അദ്ദേഹം അഞ്ചാമനായി ബാറ്റ് ചെയ്തിട്ടില്ല. പക്ഷെ കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ അതേ പൊസിഷനില്‍ ഇഷാനെ ഇറക്കാന്‍ ഇന്ത്യ ധൈര്യം കാണിച്ചു.
ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും താരം കാക്കുകയും ചെയ്തു. ഇന്ത്യ 15ാം ഓവറില്‍ നാലിനു 66 റണ്‍സെന്ന നിലയില്‍ പതറവെ ക്രീസിലേക്കു വന്ന ഇഷാന്‍ 82 റണ്‍സുമായി ടീമിന്റെ രക്ഷകനാവുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം 138 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനു സാധിച്ചു.