കൊളംബോ: ഏഷ്യാ കപ്പിന്റെ കിരീട പോരാട്ടത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടാന്‍ പോവുകയാണ്. പാകിസ്താനേയും ശ്രീലങ്കയേയും സൂപ്പര്‍ ഫോറില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ശ്രീലങ്ക പാകിസ്താനെ കീഴടക്കി കലാശപ്പോരിലേക്കെത്തുകയായിരുന്നു. താരനിരയില്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാനാവും. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചതും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഫൈനല്‍ കളിക്കാനിറങ്ങുന്നത് ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയേക്കും. നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരാണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ ഇന്ത്യക്ക് എളുപ്പത്തില്‍ അവരെ കീഴടക്കാനാവില്ല. കൃത്യമായ പദ്ധതികളില്ലാത്ത പക്ഷം കപ്പ് ഇന്ത്യ മറക്കേണ്ടി വരും. ഇത് ഒമ്പതാം തവണയാണ് ഇന്ത്യയും ശ്രീലങ്കയും ഏഷ്യാ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2010ലാണ് അവസാനമായി ഇരു ടീമും ഫൈനലില്‍ പോരടിച്ചത്. അന്ന് ജയം ഇന്ത്യക്കായിരുന്നു.
ഏഷ്യാ കപ്പില്‍ ഇന്ത്യ ഏഴ് തവണ കിരീടം നേടിയപ്പോള്‍ ആറ് തവണയാണ് ശ്രീലങ്ക കിരീടത്തില്‍ മുത്തമിട്ടത്. ഇത്തവണ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് നേടും കപ്പ്? കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ശ്രീലങ്കയുടെ സ്പിന്‍ നിരയെ കരുതിയിറങ്ങണം. ഫൈനലില്‍ ഇന്ത്യക്ക് ഏറ്റവും തലവേദന ഉയര്‍ത്തുക ശ്രീലങ്കയുടെ സ്പിന്നര്‍മാരാവും.
സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്കായിരുന്നു. ദുനിത് വെല്ലാലാഗെയെപ്പോലെയുള്ള മികച്ച യുവ സ്പിന്നര്‍മാര്‍ ശ്രീലങ്കയ്ക്കുണ്ട്. അസലന്‍കയെപ്പോലെ പാര്‍ട്ട് ടൈം സ്പിന്നറായെത്തി എതിരാളികളെ തകര്‍ക്കാന്‍ കഴിവുള്ളവരും ശ്രീലങ്കയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ശ്രീലങ്കയുടെ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടാനുള്ള തന്ത്രമാണ് കണ്ടെത്തേണ്ടത്. ഇതിന് സാധ്യമാകാത്ത പക്ഷം ഇന്ത്യക്ക് തോല്‍വി വഴങ്ങേണ്ടി വന്നേക്കും.

ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം സ്പിന്നിനെ നേരിടാന്‍ പ്രയാസമുണ്ടെന്നതാണ് വസ്തുത. ഈ വെല്ലുവിളിയെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. രണ്ടാമത്തെ കാര്യം ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ്ങാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് ശേഷം രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേല്‍/ ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരും ബാറ്റുചെയ്യാനുണ്ട്. രണ്ട് പേരും ഓള്‍റൗണ്ടര്‍മാരാണ്. എന്നാല്‍ ഇവരുടെ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങള്‍ മോശമാണ്.
അതുകൊണ്ടുതന്നെ വാലറ്റത്തെ ഇന്ത്യയുടെ ബാറ്റിങ് ശോകമായി മാറുന്നു. പ്രതീക്ഷിക്കുന്ന റണ്‍സ് ടീമിനോട് ചേര്‍ക്കാന്‍ വാലറ്റത്തിന് സാധിക്കുന്നില്ല. ജഡേജയുടെ മോശം ഫോമാണ് ഇന്ത്യയുടെ വാലറ്റത്തെ ദുര്‍ബലമാക്കുന്നത്. ജഡേജ മികവുകാട്ടി വാലറ്റത്തെ ബൗളര്‍മാരോടൊപ്പം നിര്‍ണ്ണായക റണ്‍സ് കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദൗര്‍ഭാഗ്യവശാല്‍ സമീപകാലത്തായി ഇന്ത്യക്കതിന് സാധിക്കുന്നില്ല. ഇക്കാര്യം ഇന്ത്യ ശ്രദ്ധിക്കുകയും പ്രകടനം മെച്ചപ്പെടുത്തേണ്ടതായുമുണ്ട്.
മൂന്നാമത്തെ കാര്യം ഓപ്പണിങ് കൂട്ടുകെട്ടാണ്. ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കാതിരുന്നാല്‍ ടീം തകര്‍ന്നടിയുമെന്നുറപ്പ്. അതുകൊണ്ടുതന്നെ നന്നായി തുടങ്ങുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും മികച്ച ഫോമിലാണ്. സൂപ്പര്‍ ഫോറില്‍ പാകിസ്താനോടും ശ്രീലങ്കയോടുമെല്ലാം മികച്ച തുടക്കം നേടിയെടുക്കാന്‍ ഇന്ത്യക്കായി. ഫൈനലിലും ഇത് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
ശ്രീലങ്ക സ്പിന്‍ കെണിയൊരുക്കി ഇന്ത്യയെ വീഴ്ത്താനുറച്ചാവും ഇറങ്ങുക. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാവും നിര്‍ണ്ണായകമാവുക. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം നന്നായി ബാറ്റുചെയ്യുന്നുണ്ട്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഈ മികവ് കാണാനായിരുന്നില്ല. രോഹിത് ശര്‍മ ഒഴികെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. എന്നാല്‍ ഫൈനലില്‍ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.