ആഗസ്റ്റ്-സപ്തംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ- പാകിസ്താന്‍ മല്‍സരങ്ങളുടെ ചാകരയാണ് ആരാധകരെ കാത്തിരിക്കുന്നതെന്നു സൂചന. ടൂര്‍ണമെന്റിലെ മല്‍സരക്രമവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതു ശരിയാണെങ്കില്‍ ഒന്നും, രണ്ടുമല്ല പരമാവധി നാലു ഇന്ത്യ- പാക് ത്രില്ലറുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ആസ്വദിക്കാം. മല്‍സരക്രമം ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ- പാക് പോരാട്ടങ്ങളുടെ തിയ്യതികളാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതു പ്രകാരം ഗ്രൂപ്പുഘട്ടത്തില്‍ രണ്ടു തവണ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നുണ്ട്. ആദ്യത്തെ മല്‍സരം സപ്തംബര്‍ രണ്ടിനാണെങ്കില്‍ അടുത്തത് 10നും നടക്കും. ഈ രണ്ടു കളികളും ശ്രീലങ്കയിലെ ദാംബുള്ളയിലോ കാന്‍ഡിയിലോ ആയിരിക്കും. ബുധനാഴ്ച ഫിക്‌സ്ചര്‍ ഔദ്യോഗികമായി പുറത്തു വിടുമെന്നാണ് വിവരം. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ്.

ഗ്രൂപ്പുഘട്ടം കഴിഞ്ഞാല്‍ രണ്ടു തവണ കൂടി ടൂര്‍ണമെന്റില്‍ ഇന്ത്യ- പാക് ത്രില്ലര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഗ്രൂപ്പുഘട്ടത്തില്‍ നിന്നും ഇരുടീമുകളും മുന്നേറിയാല്‍ അടുത്ത റൗണ്ടിലും ഇവര്‍ വീണ്ടും ഏറ്റുമുട്ടും. അതിനു ശേഷം അവിടെ നിന്നും മുന്നേറാന്‍ സാധിച്ചാല്‍ ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് ഫൈനലായിരിക്കും ആരാധകരെ കാത്തിരിക്കുന്നത്.
പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് ഇത്തവണത്തെ ടൂര്‍ണമെന്റ്. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ലങ്കയിലാണ് നടക്കുക. പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ലെന്ന ബിസിസിഐയുടെ ഉറച്ച് നിലപാട് കാരണമാണ് പാകിസ്താന്‍ വേദിയാവേണ്ടിയിരുന്ന ടൂര്‍ണമെന്റില്‍ ലങ്കയും സംയുക്ത ആതിഥേരായത്. ഇന്ത്യ സൂപ്പര്‍ ഫോറിലേക്കും ഫൈനിലേക്കും കടന്നാലും ആ മല്‍സരങ്ങളെല്ലാം തന്നെ ലങ്കയില്‍ നടക്കും.
ആഗസ്റ്റ് 31നാണ് ഏഷ്യാ കപ്പിനു തുടക്കമാവുന്നത്. മുള്‍ത്താനില്‍ നടക്കുന്ന ആദ്യ കളിയില്‍ പാകിസ്താന്‍ നേപ്പാളുമായി ഏറ്റുമുട്ടം. യോഗ്യതാ റൗണ്ട് കളിച്ച് ടൂര്‍ണമെന്റിനെത്തിയ ടീമാണ് അവര്‍. മുള്‍ത്താനെക്കൂടാതെ പാകിസ്താനിലെ മറ്റൊരു മല്‍സരവേദി ലാഹോറാണ്.
നേപ്പാളുമായുള്ള ആദ്യ മല്‍സരം കഴിഞ്ഞാല്‍ രണ്ടിനു ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തിനായി പാക് ടീം ശ്രീലങ്കയിലേക്കു പറക്കും. അതേസമയം, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകള്‍ അവരുടെ ഗ്രൂപ്പ് മല്‍സരങ്ങള്‍ കളിക്കുന്നത് പാകിസ്താനിലാണ്. അതിനു ശേഷമായിരിക്കും സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്കായി ഇവര്‍ ശ്രീലങ്കയിലെത്തുക.

ആഗസ്റ്റ് 31നു തുടങ്ങുന്ന ഏഷ്യാ കപ്പിന്റെ കലാശപ്പോര് സപ്തംബര്‍ 17നാണ്. പാകിസ്താനിലേക്കു വരാന്‍ ഇന്ത്യ വിസമ്മതിച്ചതോടെയാണ് നജാം സേത്തിക്കു കീഴിലുള്ള പിസിബിയുടെ പഴയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഹൈബ്രിഡ് മോഡല്‍ ശുപാര്‍ശ ചെയ്തത്. ടൂര്‍ണമെന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പല തടസങ്ങളും നേരിട്ടെങ്കിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഹൈബ്രിഡ് ഫോര്‍മാറ്റ് സ്വീകരിച്ചതോടെ ടൂര്‍ണമെന്റ് യാഥാര്‍ഥ്യമാവുകയായിരുന്നു.
യുഎഇയില്‍ നടന്ന കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ രണ്ടു തവണയാണ് ഏറ്റുമുട്ടിയത്. ആദ്യത്തേത് ഗ്രൂപ്പുഘട്ടത്തിലായിരുന്നെങ്കില്‍ അടുത്തത് സൂപ്പര്‍ ഫോറിലുമായിരുന്നു. ഫൈനലില്‍ വീണ്ടും ഇന്ത്യ- പാക് മാച്ച് വരുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല. ഇന്ത്യ ഫൈനലിലെത്താതെ പുറത്തായതോടെയാണ് ഈ സാധ്യത അസ്തമിച്ചത്.
പാകിസ്താന്‍ ഫൈനലിലേക്കു മുന്നേറിയെങ്കിലും ശ്രീലങ്കയ്ക്കു മുന്നില്‍ കിരീടം അടിയറവയ്ക്കുകയായിരുന്നു. കഴിഞ്ഞ എഡിഷനില്‍ രണ്ടു തവണ മാറ്റുരച്ചപ്പോള്‍ ഇന്ത്യയും പാകിസ്താനും ഓരോ ജയം വീതം പങ്കിടുകയായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ ജയം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ പകരം വീട്ടി.