അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ പാകിസ്താനെ വീഴ്ത്തി നിലവിലെ ചാംപ്യന്മാരായ ശ്രീലങ്ക ഏഷ്യാ കപ്പിന്റെ ഫൈനലിലേക്കു കുതിച്ചിരിക്കുകയാണ്. അവസാന ബോള്‍ വരെ പാക് പടയ്ക്കു ഫൈനല്‍ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ലങ്കയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ പാകിസ്താന്‍ മുട്ടുമടക്കുകയായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്വപ്ന ഫൈനലെന്ന ആരാധകരുടെ മോഹം കൂടിയാണ് ഇതോടെ പൊലിഞ്ഞത്.
ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ലങ്കയും തമ്മിലാണ് ഏഷ്യയിലെ സിംഹാസനത്തിനായി പോരടിക്കുക. അതിനിടെ പാകിസ്താനും ലങ്കയും തമ്മിലുള്ള മല്‍സരത്തിന്റെ സ്‌കോര്‍ ബോര്‍ഡ് ക്രിക്കറ്റ് പ്രേമികളെ സംശയത്തിലാക്കിയിരിക്കുകയാണ്. കാരണം ഇരുടീമുകളും കളിയില്‍ ഒരേ ഓവറില്‍ തുല്യ സ്‌കോറാണ് നേടിയിരിക്കുന്നത്. മാത്രമല്ല ലങ്കയ്ക്കു ഒരു വിക്കറ്റ് കൂടുതല്‍ നഷ്ടമാവുകയും ചെയ്തിരുന്നു.

മഴയെ തുടര്‍ന്നു വൈകിയാരംഭിച്ച കളിയില്‍ 42 ഓവറില്‍ പാകിസ്താന്‍ ഏഴു വിക്കറ്റിനു 252 റണ്‍സാണ് നേടിയത്. ലങ്കയാവട്ടെ 42 ഓവറില്‍ എട്ടു വിക്കറ്റിനു 252 റണ്‍സും സ്‌കോര്‍ ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് ലങ്കയെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ടു വിക്കറ്റിന്റെ വിജയികളായി വിജയികളായി പ്രഖ്യാപിച്ചത് ? ഇതിന്റെ കാരണമറിയാം.
ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കന്‍ വിജയലക്ഷ്യം നേരത്തേ 252 റണ്‍സായി പുനര്‍ നിശ്ചയിച്ചിരുന്നു. പാകിസ്താന്റെ ഇന്നിങ്‌സിനിടെ ഒരു തവണ മഴയെ തുടര്‍ന്നു കളി തടസ്സപ്പെട്ടത് കാരണമായിരുന്നു ഇത്. കളി തടസ്സപ്പെടും മുമ്പ് പാകിസ്താന്‍ അഞ്ചു വിക്കറ്റുകള്‍ കൈവിട്ടതാണ് ലങ്കന്‍ വിജയലക്ഷ്യം 252 റണ്‍സ് തന്നെയാക്കി പുനര്‍ നിശ്ചയിക്കാനുള്ള പ്രധാന കാരണം. 28ാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു മുഹമ്മദ് നവാസിനെ മതീശ പതിരാന സ്വന്തം ബൗളിങില്‍ പിടികൂടിയത്.
മഴയ്ക്കു മുമ്പ് നവാസിന്റെ വിക്കറ്റ് പാകിസ്താന്‍ കൈവിട്ടിരുന്നില്ലെങ്കില്‍ ലങ്കയുടെ വിജയലക്ഷ്യം മറ്റൊന്നാവുമായിരുന്നു. നവാസ് പുറത്തായിരുന്നില്ലെങ്കില്‍ 42 ഓവറില്‍ 255 റണ്‍സായിരുന്നു ലങ്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ കളിയില്‍ ഒരുപക്ഷെ പാകിസ്താന്‍ ത്രസിപ്പിക്കുന്ന ജയത്തോടെ ഫൈനലിലും കടക്കുമായിരുന്നു. പക്ഷെ നവാസിന്റെ വിക്കറ്റിനു വലിയ വിലയാണ് ബാബര്‍ ആസമിനും സംഘത്തിനും നല്‍കേണ്ടി വന്നിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മല്‍സരത്തില്‍ ഇരുടീമുകളം ഒരേ ഓവറുകളില്‍ തുല്യ സ്‌കോറുകള്‍ തന്നെ നേടിയിട്ടും സൂപ്പര്‍ ഓവറില്ലാതെ ഒരു ടീം വിജയികളായി മാറിയത് എന്ന പ്രത്യേകത കൂടി ശ്രീലങ്കയും പാകിസ്താനും തമ്മിലുള്ള കളിക്കുണ്ട്.

അതേസമയം, ടോസിനു ശേഷം പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു രണ്ടു മണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്. ഇതേ തുടര്‍ന്നു മല്‍സരം 45 ഓവര്‍ വീതമാക്കുകയും ചെയ്തു. എന്നാല്‍ പാക് ബാറ്റിങിനിടെ 28ാം ഓവറില്‍ വീണ്ടും മഴയെത്തുകയും കളി തടസ്സപ്പെടുകയും ചെയ്തതോടെ മല്‍സരം 42 ഓവര്‍ വീതമായി വീണ്ടും വെട്ടിക്കുറച്ചു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെയും (86*) അബ്ദുള്ള ഷഫീഖിന്റെയും (52) ഫിഫ്റ്റികളാണ് പാകിസ്താന് മികച്ച ടോട്ടല്‍ നേടിക്കൊടുത്തത്.
മറുപടിയില്‍ ടൂര്‍ണമെന്റില്‍ രണ്ടാം തവണയും 90 പ്ലസ് സ്‌കോര്‍ ചെയ്ത വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ ഇന്നിങ്‌സിലേറി ലങ്ക തിരിച്ചടിക്കുകയായിരുന്നു. 91 റണ്‍സെടുത്ത് താരം പുറത്തായി. 87 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
മധ്യനിരയില്‍ സദീര സമരവിക്രമ (48), ചരിത് അസലെന്‍ക (49*) എന്നിവരുടെ ഇന്നിങ്‌സുകളും ലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായി മാറി. പാകിസ്താനു വേണ്ടി ഇഫ്തിഖാര്‍ അഹമ്മദ് മൂന്നും ഷഹീന്‍ അഫ്രീഡി രണ്ടും വിക്കറ്റുകളെടുത്തു. കുശാല്‍ മെന്‍ഡിസാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.