ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ശ്രീലങ്കന്‍ ടീം ഫൈനലിലേക്കു യോഗ്യത നേടിയപ്പോള്‍ ഒരാളാണ് ഏറ്റവുമധികം കൈയടി നേടുന്നത്. അതു ടീമിന്‍റെ ടോപ്‌സ്‌കോററായ കുശാല്‍ മെന്‍ഡിസോ, പുറത്താവാതെ ക്രീസില്‍ നിന്ന് വിജയ റണ്‍സ് കുറിച്ച ചരിത് അസലെന്‍കയോ അല്ല. മറിച്ച് ഒരു റണ്‍സ് മാത്രമെുത്ത് പുറത്തായ ലങ്കന്‍ പേസര്‍ പ്രമോദ് മധുഷനാണ്.
അവസാന ബോളിലേക്കു നീണ്ട സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ പാകിസ്താനെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ടു വിക്കറ്റിനു തോല്‍പ്പിച്ചായിരുന്നു നിലവിലെ ചാംപ്യന്‍മാരായ ലങ്കയുടെ ഫൈനല്‍ പ്രവേശനം. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ രോഹിത് ശര്‍മയുടെ ടീം ഇന്ത്യയാണ് ലങ്കയെ കാത്തിരിക്കുന്നത്. ഒരിക്കല്‍ക്കൂടി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡ്രീം ഫൈനല്‍ നഷ്ടമായതിന്റെ നിരാശയിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍.

ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ലെങ്കിലും കളിക്കളത്തില്‍ മധുഷന്റെ ഒരു പ്രവര്‍ത്തിയാണ് ലങ്കയ്ക്കു ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. ടീമിന്റെ വിജയത്തിനായി അദ്ദേഹം സ്വന്തം വിക്കറ്റ് ബലി കഴിക്കുകയായിരുന്നു. മധുഷന്‍ അത്തരമൊരു ത്യാഗം ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ലങ്ക പുറത്താവുകയും ഇന്ത്യ- പാക് ഫൈനല്‍ സംഭവിക്കുകയും ചെയ്യുമായിരുന്നു.
മഴ കാരണം 42 ഓവറാക്കി വെട്ടിക്കുറച്ച മല്‍സരത്തിലെ അവസാനത്തെ ഓവറിലായിരുന്നു സംഭവം. യുവ പേസര്‍ സമാന്‍ ഖാനായിരുന്നു നിര്‍ണായകമായ ഈ ഓവര്‍ ബൗള്‍ ചെയ്തത്. ശ്രീലങ്ക അപ്പോള്‍ ഏഴു വിക്കറ്റിനു 244 റണ്‍സെന്ന നിലയിലായിരുന്നു. 43 ബോളില്‍ നിന്നും 42 റണ്‍സോടെ ചരിത് അസലെന്‍കയും ഒരു റണ്ണുമായി മധുഷനുമായിരുന്നു ക്രീസില്‍. മൂന്നു വിക്കറ്റ് ബാക്കി നില്‍ക്കെ (പരിക്കേറ്റ മഹീഷ തീക്ഷണയുടെ കാര്യം സംശയം) എട്ടു റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
ആദ്യത്തെ മൂന്നു ബോളില്‍ ലങ്കയ്ക്കു നേടാനായത് രണ്ടു റണ്‍സ് മാത്രമായിരുന്നു. അടുത്ത മൂന്നു ബോളില്‍ ജയിക്കാന്‍ ആറു റണ്‍സ്. ഈ ഘട്ടത്തിലാണ് നോണ്‍ സ്‌ട്രൈക്കറായിരുന്ന, വമ്പന്‍ ഷോട്ടുകള്‍ക്കു കെല്‍പ്പുളള അസലെന്‍കയെ സ്‌ട്രൈക്കിലേക്കു കൊണ്ടുവരാന്‍ ക്രീസിലുണ്ടായിരുന്ന മധുഷന്‍ തീരുമാനിച്ചത്. ഓവറിലെ നാലാമത്തെ ബോളില്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തിനു പിഴച്ചു.
എന്നാല്‍ മധുഷന്‍ സിംഗിളിനായി ഓടാതെ ക്രീസില്‍ തന്നെ നിന്നു. മറുഭാഗത്തു നിന്നും നോണ്‍ സ്‌ട്രൈക്കറായ അസലെന്‍ക ഓടിയത്തും വരെ അദേഹം അവിടെ തുടര്‍ന്നു. അസലെന്‍ക ക്രീസിലെത്തിയെന്നു ഏറെക്കുറെ ഉറപ്പായപ്പോഴാണ് മധുഷന്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ഓടിയത്.

അപ്പോഴേക്കും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ഇട്ടു കൊടുത്ത ബോളില്‍ സമാന്റെ ത്രോ വിക്കറ്റുകളില്‍ പതിക്കുകയും മധുഷന്‍ റണ്ണൗട്ടാവുകയും ചെയ്തിരുന്നു. പക്ഷെ അദ്ദേത്തിന്റെ ഈ ത്യാഗം ലങ്കയ്ക്കു ഗുണം ചെയ്തു. അടുത്ത ബോളില്‍ ബൗണ്ടറിയടിച്ച അസലെന്‍ക അവസാനത്തെ ബോളില്‍ ഡബിളും നേടി ലങ്കയ്ക്കു ആവേശോജ്വല ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിക്കുകയായിരുന്നു.
നേരത്തേ 42 ഓവറില്‍ ഏഴു വിക്കറ്റിനു 252 റണ്‍സാണ് പാകിസ്താന്‍ നേടിയത്. മുഹമ്മദ് റിസ്വാന്‍ (86*), അബ്ദുള്ള ഷഫീഖ് (52), ഇഫ്തിഖാര്‍ അഹമ്മദ് (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താനെ മികച്ച ടോട്ടലില്‍ എത്തിച്ചത്. മറുപടിയില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കയുടെ ലക്ഷ്യം 252 റണ്‍സായി പുനര്‍ നിശ്ചയിച്ചിരുന്നു. 91 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ വിജയശില്‍പ്പി.