റിഷഭ് പന്ത് കഴിഞ്ഞാല്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാന്‍ ഏറ്റവും മിടുക്കന്‍ താനാണെന്നു വിക്കറ്റിനു പിന്നിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കാണിച്ചു തന്നിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലായിരുന്നു വിക്കറ്റ് കീപ്പറെന്ന നിലയില്‍ താന്‍ എത്ര മാത്രം മിടുക്കനാണെന്നു ഇഷാന്‍ ലോകത്തിനു കാണിച്ചു തന്നത്.
വളരെ നിര്‍ണായകായ ഒരു റിവ്യു (ഡിആര്‍എസ്) രക്ഷിക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഇഷാന്റെ ഇടപെടലായിരുന്നു. കളിയില്‍ ആദ്യത്തെ കുറച്ച് ഓവറുകളില്‍ വിക്കറ്റ് കാത്തത് ഇഷാനായിരുന്നു. പിന്നീട് അദ്ദേഹത്തിനു പകരം രാഹുല്‍ ഈ റോള്‍ ഏറ്റെടുക്കുകയുമായിരുന്നു. വിക്കറ്റിനു പിന്നില്‍ രാഹുലിനേക്കാള്‍ സ്ഥാനം അര്‍ഹിക്കുന്നത് താനാണെന്നു നായകന്‍ രോഹിത് ശര്‍മയെ സഹായിച്ച് ഇഷാന്‍ തെളിയിക്കുകയും ചെയ്തു.

ജസ്പ്രീത് ബുംറയെറിഞ്ഞ അഞ്ചാമത്തെ ഓവറിലായിരുന്നു. സംഭവം. രണ്ടാമത്തെ ബോളില്‍ ഇമാമുള്‍ ഹഖിനെ ബുംറ പുറത്താക്കി. 19 ബോളില്‍ എട്ടു റണ്‍സെടുത്ത ഇമാം ബുംറയുടെ ബോളില്‍ എഡ്ജായപ്പോള്‍ രണ്ടാം സ്ലിപ്പില്‍ ശുഭ്മന്‍ ഗില്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നു മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത് പാക് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമായിരുന്നു.
കിടിലനൊരു ഇന്‍സ്വിങറായിരുന്നു ബാബറിനെതിരേ ബുംറ പരീക്ഷിച്ചത്. പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറിയ ബോള്‍ ബാബറിന്റെ പാഡുകളില്‍ പതിക്കുകയും ചെയ്തു. പിന്നാലെ ബുംറയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. നായകന്‍ രോഹിത് റിവ്യു എടുക്കണമോയെന്നു ഇതോടെ സംശയിക്കുകയും ചെയ്തു.
പക്ഷെ വിക്കറ്റിനു പിന്നില്‍ ഇഷാന്‍ വലിയ ആത്മവിശ്വാസമൊന്നും കാണിച്ചില്ല. ബോള്‍ ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോവുന്നതെന്നു അദ്ദേഹം രോഹിത്തിനെ ധരിപ്പിക്കുകയായിരുന്നു. ഇതോടെ അദ്ദേഹം റിവ്യു എടുക്കേണ്ടെന്നു തീരുമാനിക്കുകയും ചെയ്തു. ഇഷാന്റെ നിഗമനം എത്രമാത്രം കൃത്യമാണെന്നു പിന്നാലെ റീപ്ലേകളും തെളിയിച്ചു.
ഏഴോവറുകള്‍ വരെ ഇഷാനായിരുന്നു വിക്കറ്റ് കാത്തത്. എട്ടാം ഓവറില്‍ അദ്ദേഹത്തിനു പകരം രാഹുല്‍ വിക്കറ്റ് കീപ്പറായെത്തി. ഇതേ ഓവറിലെ നാലാമത്തെ ബോളില്‍ ഇന്ത്യ ആദ്യത്തെ റിവ്യു പാഴാക്കുകയും ചെയ്തു. ഫഖര്‍ സമാനെതിരേ മുഹമ്മദ് സിറാജിന്റെ എല്‍ബിഡല്യു അപ്പീല്‍ അംപയര്‍ തള്ളുകയായിരുന്നു. തുടര്‍ന്നു രോഹിത് റിവ്യു വിളിക്കുകയും ചെയ്തു.
രാാഹുലിന്റെ ഭാഗത്തു നിന്നും വിക്കറ്റിനു പിന്നില്‍ നിന്നും അദ്ദേഹത്തിനു നിര്‍ദേശമൊന്നും ലഭിച്ചതുമില്ല. റീപ്ലേയില്‍ ബോള്‍ ലെഗ്‌സ്റ്റംപിന് പുറത്തായിരുന്നു പിച്ച് ചെയ്തതെന്നു വ്യക്തമാവുകയും ഇന്ത്യയുടെ റിവ്യു തേര്‍ഡ് അംപയര്‍ തള്ളുകയും ചെയ്തു.

11ാം ഓവറില്‍ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും റിവ്യുവും പാഴാക്കി. ഇത്തവണയും വിക്കറ്റിനു പിന്നില്‍ രാഹുലിനു ബോളിന്റെ ലൈനിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ബൗളര്‍.
പുതുതായി ക്രീസിലെത്തിയ മുഹമ്മദ് റിസ്വാനെതിരേയായിരുന്നു ഇന്ത്യയുടെ ശക്തമായ അപ്പീല്‍. പന്ത് ബാറ്റില്‍ എഡ്ജായ ശേഷമാണോ വിക്കറ്റിനു പിന്നില്‍ രാഹുല്‍ ക്യാച്ച് ചെയ്തതെന്നായിരുന്നു ഒരു സംശയം. രണ്ടാമത്തേത് അതു എല്‍ബിഡബ്ല്യുവാണോ എന്ന കാര്യത്തിലുമായിരുന്നു.
വിരാട് കോലിയടക്കം പലരും ആത്മവിശ്വാസം കാണിച്ചതോടെ രോഹിത് റിവ്യു എടുക്കുകയായിരുന്നു. പക്ഷെ റീപ്ലേയില്‍ ബാറ്റില്‍ ബോള്‍ എഡ്ജായില്ലെന്നു വ്യക്തമായി. മാത്രമല്ല ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്തതിനാല്‍ എല്‍ബിഡബ്ല്യു സാധ്യതയും അംപയര്‍ തള്ളി. രാഹുലിന്റെ ഭാഗത്തു നിന്നും കുറേക്കൂടി സഹായം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു ഈ റിവ്യു രക്ഷിക്കാമായിരുന്നു.
ലോകകപ്പില്‍ രാഹുലിനേക്കാള്‍ വിക്കറ്റ് കീപ്പറായി ഇഷാനാണ് കളിക്കേണ്ടതെന്നു ഇവ കാണിച്ചു തരികയാണ്. നേരത്തേ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയില്‍ രാഹുലിനെപ്പോലെ വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണും ചില പിഴവുകള്‍ വരുത്തിയിരുന്നു. ക്യാപ്റ്റനെ സഹായിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പലപ്പോഴും കണ്ടിരുന്നില്ല.