ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള വമ്പന്‍ പോരാട്ടം ജയിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ടീം ഇന്ത്യ. പാക് പേസ് ത്രയവും ഇന്ത്യന്‍ ബാറ്റിങ് നിരയും തമ്മിലുള്ള കൊമ്പുകോര്‍ക്കലില്‍ ആര്‍ക്കാവും വിജയമെന്നതിനെ ആശ്രയിച്ചായിരിക്കും മല്‍സരഫലം. നേരത്തേ ഗ്രൂപ്പു ഘട്ടത്തില്‍ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യക്കു ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയായിരുന്നു.
നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടേതടക്കം നാലു വിക്കറ്റുകള്‍ ഷഹീന്‍ പിഴുതിരുന്നു. പവര്‍പ്ലേയില്‍ ഏഴോവറിനുള്ളില്‍ രോഹിത്തിനെയും കോലിയെയും അദ്ദേഹം ബൗള്‍ഡാക്കി. പിന്നീട് ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെ ഒരേ ഓവറിലും ഷഹീന്‍ മടക്കുകയായിരുന്നു. അതുകൊണ്ടു തന്നെ സൂപ്പര്‍ ഫോറില്‍ ഷഹീനെ എങ്ങനെ മറികടക്കുമെന്നതിന്റെ പ്ലാനിങിലാണ് ടീം ഇന്ത്യ.

കൊളംബോയില്‍ നടന്ന പരിശീലന സെഷനില്‍ ഷഹീനെതിരേ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ രണ്ടു പേരാണ് ഇന്ത്യന്‍ താരങ്ങളെ സഹായിച്ചത്. ഒരാള്‍ ശ്രീലങ്കന്‍ വംശജനായ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് നുവാന്‍ സേനവിരത്‌നെയാണ്. രണ്ടാമത്തെയാള്‍ ഡാറ്റാ അനലിസ്റ്റായ ഹരി പ്രസാദ് മോഹനുമാണ്. ഷഹീന്റേതു പോലെയുള്ള ഇന്‍സ്വിങറുകളും ഔട്ട്‌സ്വിങറുകളും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരേ എറിയാനാണ് സേനവിരത്‌നെ കൂടുതലായും ശ്രമിച്ചത്.
ഡാറ്റാ അനലിസ്റ്റായ ഹരി ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് ടെക്‌നിക്ക് നിരീക്ഷിക്കുകയും എവിടെയാണ് പിഴവുകളുള്ളതെന്നു താരങ്ങളെ ധരിപ്പിക്കുകയും ചെയ്തു. ബാറ്റര്‍മാരുടെ ഫുട്ട്‌വര്‍ക്കും വളരെയധികം വിശകലനം ചെയ്യപ്പെട്ടു.
ഗാമിനി ദിസാനായക ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു ഇന്ത്യന്‍ താങ്ങള്‍ പരിശീലനം നടത്തിയത്. രോഹിത് ശര്‍മയും വിരാട് കോലിയും ഇതില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ബാക്കിയുള്ളവരെല്ലാം മാനസികമായും ശാരീരികമായും നെറ്റ്‌സില്‍ കഠിനാധ്വാനം ചെയ്തു.
പരിശീലന സെഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരുള്‍പ്പെടെ ടീമിലെ മറ്റു താരങ്ങള്‍ ഒരുമിച്ച് ഡാറ്റാ അനാലിസ്റ്റിന്റെ സമീപത്തേക്കു വരികയും തങ്ങളുടെ ബാറ്റിങിനെക്കുറിച്ച് വീഡിയോ കണ്ട് വിലയിരുത്തുകയും ചെയ്തു. തങ്ങളുടെ ഫ്രണ്ട് ഫൂട്ട് ശരിയായി തന്നെയാണോ സ്‌ട്രൈക്ക് നേരിടുമ്പോള്‍ വന്നത് എന്നിവയടക്കം എല്ലാ രീതിയിലും തങ്ങളുടെ പ്രകടനത്തെക്കുറിച്ച് കളിക്കാര്‍ വിലയിരുത്തുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്തു.

പലപ്പോഴും ഫുട്ട് വര്‍ക്കിലെ പിഴവുകളാണ് ഷഹീനെ നേരിടുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു തിരിച്ചടിയായിട്ടുള്ളത്. കൂടാതെ ശരീരത്തിനു അകലെ കൂടി പോവുന്ന ബോളുകളില്‍ ഷോട്ടുകള്‍ക്കു ശ്രമിക്കുന്നതും താരങ്ങളുടെ പുറത്താവലിനു വഴിയൊരുക്കിയിട്ടുണ്ട്. ഷഹീനെതിരേ മാത്രമല്ല ലോക ക്രിക്കറ്റിലെ മറ്റു ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ കളിക്കുമ്പോഴും ഇന്ത്യന്‍ താരങ്ങള്‍ വിഷമിക്കാറുണ്ട്.
ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ സേനവിരത്‌നെയ്‌ക്കെതിരേ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് സൂക്ഷ്മമായി നിരീക്ഷിച്ചും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവരുമുണ്ടായിരുന്നു. പക്ഷെ താരങ്ങളെ കൂടുതലായി വിമര്‍ശിക്കാനോ, വലിയ രീതിയില്‍ ഉപദേശങ്ങള്‍ നല്‍കാനോ ഇരുവരും മുതിര്‍ന്നില്ല.
കാരണം അത്തരം കാര്യങ്ങള്‍ കളിക്കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും അതു പ്രകടനത്തെ ബാധിക്കുകയും ചെയ്‌തേക്കാമെന്ന ബോധ്യമുള്ളത് കൊണ്ടായിരുന്നു. അതുകൊണ്ടു തന്നെ താരങ്ങളെ അമിതസമ്മര്‍ദ്ദത്തിലാക്കുന്ന പ്രവര്‍ത്തികളൊന്നും ദ്രാവിഡിന്റെയും റാത്തോഡിന്റെയും ഭാഗത്തു നിന്നുമുണ്ടായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.