പെല്ലെക്കെലെ: ഏഷ്യാ കപ്പില്‍ ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് മഴ വില്ലനായെത്തിയത്. ഇതോടെ മത്സരം ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ടായി. ഇരു ടീമും ഓരോ പോയിന്റുകള്‍ പങ്കിടുകയും ചെയ്തു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ച പാകിസ്താന്‍ 3 പോയിന്റുമായി സൂപ്പര്‍ ഫോറില്‍ സീറ്റുറപ്പിച്ചു.
പാകിസ്താനെതിരേ പോയിന്റ് പങ്കിട്ടതോടെ ഒരുപോയിന്റാണ് ഇന്ത്യക്കുള്ളത്. സൂപ്പര്‍ ഫോറില്‍ സീറ്റ് നേടാന്‍ നിലവില്‍ ഇന്ത്യക്കായിട്ടില്ല. എങ്ങനെ ഇന്ത്യക്ക് സൂപ്പര്‍ ഫോറിലെത്താനാവും? വഴികളിതാ. ഇന്ത്യയുടെ അടുത്ത മത്സരം നേപ്പാളിനെതിരേയാണ്. ഈ മത്സരം ജയിച്ചാല്‍ മൂന്ന് പോയിന്റോടെ ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാനാവും. നേപ്പാള്‍ ദുര്‍ബലരായതിനാല്‍ത്തന്നെ ഇന്ത്യ തോല്‍ക്കില്ലെന്നുറപ്പ്.
ആദ്യ മത്സരത്തില്‍ പാകിസ്താന്‍ നേപ്പാളിനെതിരേ നേടിയതിലും വലിയ വിജയം നേടാനായാല്‍ ഇന്ത്യക്ക് പാകിസ്താനെ മറികടന്ന് ഗ്രൂപ്പ് എയില്‍ തലപ്പത്തെത്താനുള്ള അവസരവും മുന്നിലുണ്ട്. അതേ സമയം നേപ്പാള്‍ വിജയിച്ചാല്‍ നേപ്പാള്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ ഫോറിലേക്കെത്തും. കരുത്തരായ ഇന്ത്യയെ വീഴ്ത്താന്‍ ഏഷ്യാ കപ്പിലെ അരങ്ങേറ്റക്കാരായ നേപ്പാളിന് സാധിക്കില്ലെന്നുറപ്പ്. എന്നാല്‍ ക്രിക്കറ്റില്‍ അത്ഭുത അട്ടിമറികളും സംഭവിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷി.
നേപ്പാളിനെതിരായ മത്സരത്തിലും മഴ വില്ലനാവുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. നാളെ നടക്കുന്ന ഇന്ത്യ-നേപ്പാള്‍ മത്സരവും ശ്രീലങ്കയിലാണ് നടക്കുന്നത്. മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവുകയും പോയിന്റ് പങ്കിടുകയും ചെയ്താല്‍ ഇന്ത്യക്ക് 2 പോയിന്റാവും. ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റ നേപ്പാളിന് 1 പോയിന്റാവും ലഭിക്കുക. ഇതോടെ നേപ്പാളിനെ മറികടന്ന് ഇന്ത്യ സൂപ്പര്‍ ഫോറിലേക്കെത്തും.

ശക്തമായ മഴയാണ് ശ്രീലങ്കയില്‍ പ്രവചിക്കപ്പെടുന്നത്. സൂപ്പര്‍ ഫോര്‍ മത്സരങ്ങളേയും മഴ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ-പാക് മത്സരത്തില്‍ തീപാറും പോരാട്ടത്തിന്റെ രസം കൊല്ലിയായി മഴയെത്തുകയായിരുന്നു. ഇന്ത്യ ബാറ്റ് ചെയ്ത് അല്‍പ്പം കഴിഞ്ഞപ്പോള്‍ത്തന്നെ മഴ പെയ്തു. ഇതോടെ മത്സരം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായി. പിന്നീട് കളി തുടര്‍ന്നപ്പോള്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വരികയും ചെയ്തു.
48.5 ഓവറില്‍ 266 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. രോഹിത് ശര്‍മ (11) ശുബ്മാന്‍ ഗില്‍ (10) വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (14) എന്നിവരെല്ലാം പാക് പേസാക്രമണത്തിന് മുന്നില്‍ വിറച്ചു. ഹാര്‍ദിക് പാണ്ഡ്യയുടേയും (87) ഇഷാന്‍ കിഷന്റേയും (82) അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് കരുത്തായത്.
ഇഷാന്‍ 81 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് 82 റണ്‍സ് നേടിയത്. ഹാര്‍ദിക് 90 പന്തില്‍ 7 ഫോറും 1 സിക്‌സും പറത്തി. ഇവരുടെ പ്രകടനം ഇല്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വരുമായിരുന്നു.
രവീന്ദ്ര ജഡേജ (14), ശര്‍ദ്ദുല്‍ താക്കൂര്‍ (3) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനാവാതെ പോയി. ഇന്ത്യയുടെ വാലറ്റം ബാറ്റുകൊണ്ട് തീര്‍ത്തും ദുര്‍ബലരാവുകയാണ്. ജസ്പ്രീത് ബുംറ നിര്‍ണ്ണായകമായ 16 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തു. മത്സരം നടന്നിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കാനായിരുന്നു സാധ്യത കൂടുതല്‍. പാകിസ്താന്റെ ശക്തമായ ബൗളിങ് നിരക്ക് അനായാസം മറികടക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു ഇത്.
അത് സംഭവിക്കാതിരിക്കാന്‍ സൂപ്പര്‍ ബൗളിങ് തന്നെ ഇന്ത്യക്ക് പുറത്തെടുക്കേണ്ടി വരുമായിരുന്നു. എന്നാല്‍ വലിയ ഇടവേളക്ക് ശേഷം ഏകദിനം കളിക്കാനിറങ്ങുന്ന ബുംറക്ക് പഴയ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മുഹമ്മദ് ഷമി ഇല്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരേ ഇറങ്ങിയത്. എന്തായാലും മഴ ഇന്ത്യയെ രക്ഷിക്കുകയായിരുന്നുവെന്ന് പറയാം.