കൊളംബോ: ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വമ്പന്‍ ജയത്തോടെ ഇന്ത്യ ചാമ്പ്യന്മാരായിരിക്കുകയാണ്. ശ്രീലങ്കയെ 10 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ 10 വിക്കറ്റ് ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ശ്രീലങ്കയെ തകര്‍ത്തത്. സ്വന്തം തട്ടകത്തിലാണ് ശ്രീലങ്കയുടെ കൂട്ടത്തകര്‍ച്ചയെന്നതാണ് എടുത്തു പറയേണ്ടത്.
ഏഷ്യാ കപ്പില്‍ ഗംഭീര ജയം നേടിയതോടെ 115 റേറ്റിങ് പോയിന്റാണ് ഏകദിന റാങ്കിങ്ങില്‍ ഇന്ത്യക്കുള്ളത്. എന്നാല്‍ 115 റേറ്റിങ് പോയിന്റ് തന്നെയുള്ള പാകിസ്താനാണ് ഇപ്പോഴും ഏകദിന റാങ്കിങ്ങില്‍ ഒന്നാമതുള്ളത്. ഇതിനൊരു കാരണമുണ്ട്. അത് എന്താണെന്ന് അറിയാം. ഏഷ്യാ കപ്പ് ജയിച്ചിട്ടും ഇന്ത്യ ഒന്നാമതെത്താത്തിന്റെ കാരണം ബംഗ്ലാദേശിനോടേറ്റ തോല്‍വിയാണ്. ഈ മത്സരത്തിലും ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് തലപ്പത്തേക്കെത്താന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ബംഗ്ലാദേശിനോട് തോറ്റു. 27 മത്സരങ്ങളില്‍ നിന്നാണ് പാകിസ്താന് 115 റേറ്റിങ് പോയിന്റുള്ളത്. പാകിസ്താന്റെ പോയിന്റ് 3102 ആണ്. ഇന്ത്യയുടേത് 4701ഉും. ശരാശരി അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇന്ത്യയെക്കാള്‍ ഒരുപടി മുന്നിലാണ് പാകിസ്താന്‍. എന്നാല്‍ ബംഗ്ലാദേശിനെതിരേ ജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പാകിസ്താനെ മറികടന്ന് തലപ്പത്തേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ലോകകപ്പിന് മുമ്പ് തലപ്പത്തേക്കെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വീണ്ടും അവസരമുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര വരാനിരിക്കുകയാണ്. ഇതിലെ ആദ്യത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് പാകിസ്താനെ മറികടന്ന് തലപ്പത്തേക്കെത്താം. ഇന്ത്യയെ സംബന്ധിച്ച് ഓസീസ് പരമ്പര വലിയ വെല്ലുവിളി തന്നെയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തിയെത്തുന്ന കംഗാരുക്കള്‍ ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരുടെ സംഘമാണ്. മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഓസീസ് ടീമിനൊപ്പമുണ്ട്.

ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയാണ് ഓസീസ്. അതുകൊണ്ടുതന്നെ അവരെ കീഴടക്കുക ഇന്ത്യയെ സംബന്ധിച്ച് വളരെ കടുപ്പമായിരിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നേടാനായാല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ അത് വളരെയധികം സഹായിക്കുകയും ചെയ്യും. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികളും ഓസ്‌ട്രേലിയയാണ്.
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ഏകദിന ലോകകപ്പില്‍ കപ്പിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും സമ്പൂര്‍ണ്ണ ആധിപത്യം കാട്ടാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിര ശക്തം. പേസ് നിരയില്‍ ഗംഭീരമായി തുടങ്ങാന്‍ ജസ്പ്രീത് ബുംറക്ക് സാധിക്കുന്നു.
പിന്നാലെ മുഹമ്മദ് സിറാജ് കത്തിക്കയറുന്നു. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും കസറുന്നുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് ബൗളിങ്ങില്‍ കൂടുതല്‍ ശോഭിച്ചതോടെ ഇന്ത്യയുടെ കരുത്ത് ഉയര്‍ന്നിട്ടുണ്ട്. ഓസീസ് പരമ്പരയില്‍ ഏകദിന ലോകകപ്പിനുള്ള അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള റിസര്‍വ് താരങ്ങളേയും ഇന്ത്യ ഓസീസ് പരമ്പരയില്‍ ഒപ്പം കൂട്ടിയേക്കും.
നിലവിലെ ഫോം ഇന്ത്യക്ക് നിലനിര്‍ത്താന്‍ സാധിച്ചാല്‍ 2011ന് ശേഷം ഇന്ത്യ വീണ്ടുമൊരു ഏകദിന ലോകകപ്പ് കിരീടത്തില്‍ മുത്തമിടും. 2013ലാണ് അവസാനമായി ഇന്ത്യ ഐസിസി ട്രോഫി നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.