കൊളംബോ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഏഷ്യാ കപ്പ് 2023ന്റെ ഔദ്യോഗിക തീയ്യതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിന് ആഗസ്റ്റ് 31നാണ് തുടക്കമാവുന്നത്. സെപ്തംബര്‍ 17നാണ് ഫൈനല്‍. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ നാല് മത്സരങ്ങളാണ് പാകിസ്താനില്‍ നടക്കുക. ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ക്കും ശ്രീലങ്കയാണ് വേദിയാവുന്നത്. പാകിസ്താനില്‍ കളിക്കില്ലെന്ന് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതുകൊണ്ട് തന്നെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ശ്രീലങ്കയാണ്. ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആദ്യം നിരസിച്ചെങ്കിലും ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് നടത്തുന്നത് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്നതിനാല്‍ ശ്രീലങ്കയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തുന്ന രീതിയിലേക്ക് വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും അനുകൂല തീരുമാനമെടുത്തതോടെ ഏഷ്യാ കപ്പ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമാവുകയായിരുന്നു.
ശ്രീലങ്കയാണ് നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാര്‍. അതുകൊണ്ട് തന്നെ ഇത്തവണ കപ്പിലേക്കെത്താന്‍ പാകിസ്താനും ഇന്ത്യയും ശക്തമായി ശ്രമിക്കുമെന്നുറപ്പ്. അഫ്ഗാനിസ്ഥാന്‍ എല്ലാവര്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തി രംഗത്തുണ്ടാവും. ഇത്തവണ കപ്പില്‍ മുത്തമിടാമെന്ന വലിയ പ്രതീക്ഷ പാകിസ്താനുണ്ടെങ്കിലും കപ്പുയര്‍ത്താന്‍ കൂടുതല്‍ സാധ്യത ഇന്ത്യക്കാണ്. ഇത് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.
ഒന്നാമത്തെ കാരണം വേദി തന്നെയാണ്. ശ്രീലങ്കയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാന്‍ പോകുന്നത്. ഇന്ത്യയുടെ ശ്രീലങ്കയിലെ കണക്കുകള്‍ വളരെ മികച്ചതാണ്. പ്രധാനമായും ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ റെക്കോഡുകള്‍ എടുത്തുപറയാവുന്നതാണ്. വിരാട് കോലിക്കും രോഹിത് ശര്‍മക്കും വിസ്മയിപ്പിക്കുന്ന കണക്കുകള്‍ ശ്രീലങ്കയില്‍ അവകാശപ്പെടാം. സ്പിന്നിനെ പിന്തണക്കുന്ന സാഹചര്യമാണ് ശ്രീലങ്കയിലേത്. ഇന്ത്യയിലെ പിച്ചുകളുമായി വലിയ സാമ്യം ശ്രീലങ്കയിലെ പിച്ചുകള്‍ക്കുണ്ട്.

ഫ്‌ളാറ്റ് പിച്ചുകളായതിനാല്‍ത്തന്നെ റണ്ണൊഴുകും. മികച്ച ബാറ്റിങ് കരുത്തുള്ള ഇന്ത്യക്ക് ശ്രീലങ്കയിലെ സാഹചര്യത്തില്‍ കളിക്കുകയെന്നത് ആത്മവിശ്വാസം നല്‍കുന്നതാണ്. പാകിസ്താനില്‍ കളിക്കേണ്ടി വന്നിരുന്നെങ്കില്‍ ഇന്ത്യ പതറാന്‍ സാധ്യത കൂടുതലാണ്. അവിടുത്തെ സാഹചര്യം ഇന്നത്തെ പല ഇന്ത്യന്‍ താരങ്ങള്‍ക്കും പരിചയമുള്ളതല്ല. അതുകൊണ്ട് തന്നെ ശ്രീലങ്കയിലാണ് ഏഷ്യാ കപ്പ് കളിക്കുന്നതെന്നത് ഇന്ത്യയുടെ സാധ്യതകളുയര്‍ത്തുന്നു.
രണ്ടാമത്തെ കാര്യം ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളില്‍ പലരും ഏഷ്യാ കപ്പിന് മുമ്പ് ടീമിലേക്ക് തിരിച്ചെത്തും. ഇത് ടീമിന്റെ കരുത്തുയര്‍ത്തുകയും കിരീട സാധ്യത ശക്തമാക്കുകയും ചെയ്യും. ഇന്ത്യയുടെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ജസ്പ്രീത് ബുംറ മടങ്ങിയെത്തും. ഇന്ത്യയുടെ സ്റ്റാര്‍ പേസറുടെ തിരിച്ചുവരവ് ടീമിന് വലിയ ആത്മവിശ്വാസം നല്‍കും. ബുംറയുടെ ബൗളിങ് ഇന്ത്യയുടെ കുന്തമുനയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഐപിഎല്ലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന കെ എല്‍ രാഹുലും മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ച രാഹുല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ വരാനിരിക്കുന്ന പരമ്പര കളിക്കാനും സാധ്യതയുണ്ട്. ഏകദിനത്തില്‍ നാലാം നമ്പറിലോ അഞ്ചോ നമ്പറിലോ കളിക്കുന്ന രാഹുലിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ കരുത്തുനല്‍കുമെന്ന കാര്യം ഉറപ്പാണ്. ശ്രേയസ് അയ്യരും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
ശ്രേയസും ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുന്നത് ഇന്ത്യയുടെ ബാറ്റിങ് കരുത്ത് കൂടുതല്‍ ശക്തമാക്കും. മധ്യനിരയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രേയസിന്റെയും രാഹുലിന്റെയും മടങ്ങിവരവ് സഹായിക്കുമെന്നുറപ്പ്. മൂന്നാമത്തെ കാര്യം ഇന്ത്യയുടെ സമീപകാലത്തെ ഏകദിന റെക്കോഡാണ്. ഈ വര്‍ഷം ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യ ഏകദിന പരമ്പര നേടി. ഇതെല്ലാം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.
ശുബ്മാന്‍ ഗില്ലിനെപ്പോലെ മികച്ച യുവതാരങ്ങളെ വളര്‍ത്താനും ഇന്ത്യക്കായി. യശ്വസി ജയ്‌സ്വാള്‍, റിങ്കു സിങ്, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നവനാണ്. മികച്ച ബൗളിങ് കരുത്തും ഇന്ത്യക്ക് അവകാശപ്പെടാം. ശ്രീലങ്കന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെല്ലാം സാധിച്ചേക്കും. ഇതെല്ലാം ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്ന കാര്യമാണ്.