കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സെപ്തംബര്‍ 2നാണ് ഏഷ്യാ കപ്പിലെ ചിരവൈരി പോരാട്ടം. അവസാനമായി ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് വിരാട് കോലിയുടെ ബാറ്റിങ് മികവിന്റെ കരുത്തില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം നേടിയെടുക്കുകയായിരുന്നു. തോല്‍വിയുടെ വക്കോളമെത്തിയ ശേഷമായിരുന്നു അവസാന പന്തിലേക്ക് നീണ്ട ആവേശത്തില്‍ ഇന്ത്യ ജയിച്ചത്.
ഇത്തവണയും തീപ്പൊരി പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ടീമും ഒന്നിനൊന്ന് ശക്തമാണ്. ഏഷ്യാ കപ്പിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 17 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 9 തവണ ഇന്ത്യ ജയിച്ചപ്പോള്‍ 6 തവണയാണ് പാകിസ്താന് ജയിക്കാനായത്. രണ്ട് തവണ മത്സരത്തിന് ഫലമുണ്ടായില്ല. ഇത്തവണ ഇന്ത്യയോ പാകിസ്താനോ ജയിക്കുക എന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ സജീവമാവുകയാണ്. ഇത്തവണ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കാനാണ് കൂടുതല്‍ സാധ്യത.
ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം പാകിസ്താന്റെ സമീപകാല ഫോമാണ്. ഏകദിനത്തിലെ ഒന്നാം നമ്പര്‍ ടീമാണ് പാകിസ്താന്‍. ശക്തമായ ബാറ്റിങ് ബൗളിങ് കരുത്ത് ടീമിനുണ്ട്. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് പാകിസ്താനുള്ളത്. ഏകദിന ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന നിരവധി ബാറ്റ്‌സ്മാന്‍മാര്‍ പാക് ടീമിനൊപ്പമുണ്ട്.
അനുഭവസമ്പന്നരായ ബാറ്റ്‌സ്മാന്‍മാരാണ് പാക് ടീമിനൊപ്പമുള്ളത്. കൂടാതെ വാലറ്റംവരെയും മോശമല്ലാതെ ബാറ്റ് ചെയ്യുന്നവരുമാണ്. ഇത് ഇന്ത്യക്കെതിരേ പാകിസ്താന്റെ വിജയ സാധ്യത ഉയര്‍ത്തുന്നു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഷദാബ് ഖാന്റെയും നസീം ഷായുടെ ബാറ്റിങ്ങാണ് പാക് ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്. ഇന്ത്യയുടെ വാലറ്റത്തേക്കാളും ബാറ്റിങ് കരുത്ത് പാകിസ്താന് അവകാശപ്പെടാനാവും.

രണ്ടാമത്തെ കാര്യം ബൗളര്‍മാരുടെ മികവാണ്. ഇന്ത്യയുടെ പേസ് നിരയെക്കാള്‍ ശക്തമായ പേസ് നിര പാകിസ്താന്റേതാണെന്ന് പറയാം. ഇന്ത്യയുടെ മുഖ്യ പേസറായ ജസ്പ്രീത് ബുംറ പരിക്കിന് ശേഷമാണ് തിരിച്ചെത്തുന്നത്. അയര്‍ലന്‍ഡ് പരമ്പരയിലൂടെ തിരിച്ചെത്തിയ ബുംറക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബൗളിങ്ങിന് പഴയ മൂര്‍ച്ച അവകാശപ്പെടാന്‍ സാധിക്കില്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ മികച്ചവരാണ്.
എന്നാല്‍ വിശ്രമത്തിന് ശേഷം മടങ്ങിയെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. മറുവശത്ത് പാകിസ്താന്‍ അഫ്ഗാനിസ്ഥാനെതിരേ ഏകദിന പരമ്പരകളിച്ചാണ് ഏഷ്യാ കപ്പിനിറങ്ങുന്നത്. ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിങ് ഇന്ത്യയുടെ ഉറക്കം കെടുത്തുന്നതാണ്. ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ദൗര്‍ബല്യമുണ്ട്. ഷഹീന്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടം കൈ പേസര്‍മാരിലൊരാളാണ്.
ഷഹീന്റെ മിന്നല്‍ യോര്‍ക്കറുകളും സ്വിങ് ബൗളിങ്ങും ഇന്ത്യയെ ഭയപ്പെടുത്തുമെന്നുറപ്പ്. ഹാരിസ് റഊഫ്, നസീം ഷാ എന്നീ പേസര്‍മാര്‍ അതിവേഗ പന്തുകള്‍ക്കൊണ്ടാണ് വിറപ്പിക്കുന്നത്. രണ്ടുപേരും 150 വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ സാധിക്കുന്നവരാണ്. അതിവേഗ പന്തുകള്‍ക്കൊണ്ട് ഇന്ത്യയെ ഇരുവരും വിറപ്പിക്കും. പേസാക്രമണത്തില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാകിസ്താനുണ്ടെന്ന് നിസംശയം പറയാം.
മാനസികമായ മുന്‍തൂക്കം പാകിസ്താനാണ്. ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ടാവും. പാകിസ്താനെക്കാള്‍ സമ്മര്‍ദ്ദം ഇന്ത്യക്കായിരിക്കും. ഇത് ടീമിനെ പ്രതികൂലമായി ബാധിച്ചേക്കും. കൂടാതെ ഇന്ത്യന്‍ താരങ്ങളെ പരിക്കും വേട്ടയാടുന്നു. മധ്യനിരയില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഇവരുടെ പ്രകടനവും കണ്ടറിയണം. ടീം കരുത്തില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാകിസ്താനുണ്ട്.