ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതോടെ ആരാധകര്‍ക്കു ഇനി അങ്കത്തിനായുള്ള കാത്തിരിപ്പിന്റെ നാളുകളാണ്. 17 അംഗ സ്‌ക്വാഡിനെയാണ് ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. പരിക്കു ഭേദമായി സ്റ്റാര്‍ ബാറ്റര്‍മാരായ ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തിയപ്പോള്‍ സര്‍പ്രൈസ് താരമായി തിലക് വര്‍മയും സംഘത്തില്‍ ഇടം പിടിച്ചു.
പക്ഷെ മലയാളി താരം സഞ്ജു സാംസണിനു ടീമില്‍ ഇടം ലഭിച്ചില്ല. ബാക്കപ്പായിട്ടാണ് അദ്ദേഹം ടീമിലുള്ളത്. 2018നു ശേഷം ആദ്യത്തെ ഏഷ്യാ കപ്പ് കിരീടമെന്ന മോഹവുമായിട്ടാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയിറങ്ങുക. കഴിഞ്ഞ വര്‍ഷം നടന്ന അവസാനത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അന്നു ഫൈനല്‍ കാണാതെ സൂപ്പര്‍ ഫോറില്‍ തന്നെ ഇന്ത്യക്കു കാലിടറുകയായിരുന്നു.

ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. പക്ഷെ മൂന്നു വലിയ വീക്ക്‌നെസുകള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു തിരിച്ചടിയായേക്കും. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. സ്പിന്‍ ബൗളിങിന്റെ കാര്യത്തിലാണ് ഇന്ത്യക്കു ആദ്യത്തെ വീക്ക്‌നെസുള്ളത്.
ഒരേയൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മാത്രമേ ഇന്ത്യന്‍ സ്‌ക്വാഡിലുള്ളൂ. റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവാണിത്. ഒരു ലെഗ് സ്പിന്നറോ, ഓഫ് സ്പിന്നറോ ടീമില്‍ ഇല്ലെന്നത് ഇന്ത്യയുടെ വലിയ ദൗര്‍ബല്യം തന്നെയാണ്. സ്റ്റാര്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലും ആര്‍ അശ്വിനും ഈ കുറവ് നികത്താന്‍ സാധിക്കുന്നവരായിരുന്നു. പക്ഷെ രണ്ടു പേരെയും ഇന്ത്യ ടീമിലെടുത്തിട്ടില്ല.
ചഹലിനു പകരമാണ് മിന്നുന്ന ഫോമിലുള്ള കുല്‍ദീപിനെ ഇന്ത്യ ടീമിലുള്‍പ്പെടുത്തിയത്. ഈ വര്‍ഷം 11 ഏകദിനങ്ങളില്‍ നിന്നായി 22 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ചഹലാവട്ടെ ഈ വര്‍ഷം കളിച്ചത് വെറും രണ്ടു ഏകദിനങ്ങളാണ്. ഏഷ്യാ കപ്പിനു വേദിയാവുന്ന ശ്രീലങ്കയിലെ പിച്ചുകള്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതാണ്.
അതുകൊണ്ടു തന്നെ കൂടുതല്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ ടീമില്‍ ആവശ്യവുമായിരുന്നു. ഇടംകൈയന്‍മാര്‍ക്കെതിരേ ഓഫ് സ്പിന്നറായ അശ്വിന്‍ വളരെ നല്ലൊരു ഓപ്ഷനായിരുന്നു. പക്ഷെ അദ്ദേഹത്തെ തഴഞ്ഞ ഇന്ത്യ വലിയ മണ്ടത്തരമാണ് കാണിച്ചിരിക്കുന്നത്.
ബൗളിങ് ശക്തിപ്പെടുത്താന്‍ ശ്രമിച്ച് ബാറ്റിങ് ലൈനപ്പിന് ആഴം കുറഞ്ഞുവെന്നതാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വീക്ക്‌നെസ്. ഫാസ്റ്റ് ബൗളര്‍മാരെയെടുത്താല്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ മാത്രമാണ് ബാറ്റിങിലും ടീമിനു സംഭാവന ചെയ്യാന്‍ സാധിക്കുന്നയാള്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയൊന്നും ബാറ്റിങില്‍ ആശ്രയിക്കാന്‍ കഴിയില്ല.
ശര്‍ദ്ദുല്‍ വിക്കറ്റെടുക്കുന്ന ബൗളറാണെങ്കിലും റണ്‍സ് വാരിക്കോരി നല്‍കുമെന്നത് ഒരു പ്രധാന പോരായ്മയാണ്. ഏഴിനടുത്താണ് ഏകദിനത്തില്‍ താരത്തിന്റെ ഇക്കോണമി റേറ്റ്. ഈ വര്‍ഷം കളിച്ച ഏഴു ഏകദിനങ്ങളില്‍ ഒന്നില്‍പ്പോലും ശര്‍ദ്ദുല്‍ തന്റെ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിട്ടില്ല.

ശര്‍ദ്ദുലിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ ബുംറ, ഷമി, സിറാജ് എന്നീ മൂന്നു മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളെ ഇന്ത്യക്കു പുറത്ത് ഇരുത്തേണ്ടതായി വരും. പക്ഷെ അതിനു ഇന്ത്യ മുതിരാന്‍ ഇടയില്ല. കാരണം മൂന്നു പേരും ടീമിന് ഒരുപോലെ പ്രധാനപ്പെട്ട ബൗളര്‍മാരാണ്.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ വീക്ക്‌നെസ് ടീമിലെ ചില പ്രധാനപ്പെട്ട കളിക്കാര്‍ ദീര്‍ഘമായ പരിക്കിനു ശേഷം ടീമിലേക്കു മടങ്ങിയെത്തുന്നവരാണ് എന്നതാണ്. ജസ്പ്രീത് ബുംറ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരൊന്നും ഏറെക്കാലമായി ഏകദിനത്തില്‍ കളിച്ചിട്ടില്ല.
അതുകൊണ്ടു തന്നെ ഏകദിനത്തില്‍ ഇവര്‍ക്കു എത്രത്തോളം നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതാണ്. മാത്രമല്ല, നേരത്തെയേറ്റ പരിക്ക് ടൂര്‍ണമെന്റിനിടെ ഇവര്‍ക്കു വീണ്ടും സംഭവിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ബുംറയും പ്രസിദ്ധും ഇപ്പോള്‍ അയര്‍ലാന്‍ഡില്‍ നടക്കുന്ന ടി20 പരമ്പരയിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്തിയവരാണ്. പക്ഷെ ടി20യിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ ഏകദിനത്തിലെ ഫിറ്റ്‌നസ് അളക്കാന്‍ കഴിയില്ല. രാഹുലും ശ്രേയസുമാവട്ടെ മാസങ്ങളോളമായി ഒരു മല്‍സരം പോലും കളിക്കാതെയാണ് നേരിട്ട് ഏഷ്യാ കപ്പിന്റെ ഭാഗമായിരിക്കുന്നത്.