ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ആരൊക്കെയെന്ന സസ്‌പെന്‍സ് ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യയും നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ശ്രീലങ്കയും തമ്മിലാണ് ഏഷ്യന്‍ കിരീടത്തിനായി ഞായറാഴ്ച പോരടിക്കുക. സൂപ്പര്‍ ഫോറില്‍ കളിച്ച രണ്ടു മല്‍സരങ്ങളും ജയിച്ചാണ് ഇന്ത്യ ഏറ്റവുമാദ്യം ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ലങ്കയാവട്ടെ മൂന്നു കളിയില്‍ രണ്ടു ജയവും ഒരു തോല്‍വിയും വഴങ്ങി ഫൈനലില്‍ കടക്കുകയായിരുന്നു.
കലാശക്കളിക്കു മുന്‍പ് ഇന്ത്യന്‍ ടീമിനു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ശ്രീലങ്കയുടെ സ്റ്റാര്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ പരിക്കു കാരണം ഫൈനലില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ അതു ഇന്ത്യന്‍ ടീമിന്റെ വിജയസാധ്യതയും വര്‍ധിപ്പിക്കുമെന്നുറപ്പാണ്. കാരണം സ്പിന്‍ ബൗളിങില്‍ വനിന്ദു ഹസരംഗയുടെ അഭാവത്തില്‍ ലങ്കയുടെ നിര്‍ണായക താരമാണ് തീക്ഷണ. യുവ സെന്‍സേഷന്‍ ദുനിത് വെല്ലലഗെ ടീമിലുണ്ടെങ്കിലും തീക്ഷണയോളം അനുഭവസമ്പത്തില്ലെന്നതു പോരായ്മയാണ്.

പാകിസ്താനെതിരേ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെയായിരുന്നു തീക്ഷണയ്ക്കു പരിക്കേറ്റത്. വലതു കാലിലെ പിന്‍തുട ഞെരമ്പിനാണ് അദ്ദേഹത്തിനു പരിക്കേറ്റിരിക്കുന്നത്. ബൗളിങിനിടെ ഒന്നിലേറെ തവണ താരം ഇതിനു ചികില്‍സ തേടുകയും വേദന വക വയ്ക്കാതെ ബൗളിങ് തുടരകയും ചെയ്തിരുന്നു. ഒടുവില്‍ അവസാന ഘട്ടത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ തോളില്‍ പിടിച്ച് മുടന്തിയാണ് തീക്ഷണ ഡ്രസിങ് റൂമിലേക്കു തിരികെ പോയത്.
തീക്ഷണയുടെ പരിക്ക് എത്രത്തോളം ഗൗരവുള്ളതാണെന്നു വ്യക്തമല്ല. ലോകകപ്പ് അടുത്തിരിക്കെ ലങ്കന്‍ ടീമിനു കനത്ത തിരിച്ചടി തന്നെയാണിത്. ശ്രീലങ്കയും പാകിസ്താനും തമ്മിലുള്ള കളിയില്‍ ഫീല്‍ഡിങിനിടെ മഹീഷ് തീക്ഷണയ്ക്കു പരിക്കേറ്റിരിക്കുകയാണ്. താരത്തിന്റെ ആരോഗ്യ സ്ഥിതി പൂര്‍ണമായി പരിശോധിക്കാന്‍ സ്‌കാനിങിനു വിധേയനാക്കുമെന്നായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
പാകിസ്താനുമായുള്ള മല്‍സരത്തില്‍ ഉജ്ജ്വല ബൗളിങായിരുന്നു തീക്ഷണ കാഴ്ചവച്ചത്. ആദ്യത്തെ അഞ്ചോവറില്‍ 14 റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുനല്‍കിയിരുന്നുളളൂ. 28ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയ തീക്ഷണ പാക് താരം മുഹമ്മദ് നവാസിനെ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. പിന്നാലെയാണ് മഴയെത്തുകയും കളി തടസ്സപ്പെടുകയും ചെയ്തത്. തുടര്‍ന്നു മല്‍സരം 42 ഓവര്‍ വീതമാക്കി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. മല്‍സരത്തില്‍ ഒമ്പതോവറുകളാണ് തീക്ഷണ ബൗള്‍ ചെയ്തത്. 42 റണ്‍സിനു ഒരു വിക്കറ്റെടുക്കുകയും ചെയ്തു.

35ാമത്തെ ഓവറില്‍ തന്റെ അടുത്ത സ്‌പെല്‍ ബൗള്‍ ചെയ്യാനെത്തിയപ്പോഴായിരുന്നു തീക്ഷണ ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാണിച്ചു തുടങ്ങിയത്. ബൗളിങിനിടെ അദ്ദേഹം പലപ്പോഴും മുടന്തുന്നത് കാണാമായിരുന്നു. 39ാം ഓവറിലായിരുന്നു മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ തീക്ഷണ ഗ്രൗണ്ട് വിട്ടത്. പിന്നീട് അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിയെത്തിയതുമില്ല. ബാറ്റിങിലും ലങ്കയ്ക്കായി തീക്ഷണ ഇറങ്ങുന്ന കാര്യം സംശയമായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മതീശ പതിരാനയെ അവര്‍ നേരത്തേ ക്രീസിലേക്കു അയച്ചത്.
പാകിസ്താനെതിരേ അവസാനത്തെ ബോളിലായിരുന്നു ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയുടെ ത്രസിപ്പിക്കുന്ന വിജയം. രണ്ടു വിക്കറ്റിന്റെ ജയമാണ് മല്‍സരത്തില്‍ ലങ്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 42 ഓവറില്‍ ഏഴു വിക്കറ്റിനു 252 റണ്‍സാണ് നേടിയത്.
പാക് ഇന്നിങ്‌സിനിടെ ഒരു തവണ മഴയെത്തിയതു കാരണം ലങ്കയുടെ ലക്ഷ്യം 42 ഓവറില്‍ 252 റണ്‍സായി പുനര്‍ നിശ്ചയിക്കുകയും ചെയ്തു. കുശാല്‍ മെന്‍ഡിസ് (91), സദീര സമരവിക്രമ (48), ചരിത് അസലെന്‍ക (49*) എന്നിവരുടെ പ്രകടനം ലങ്കയെ അവസാന ബോളില്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.