ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ വമ്പന്‍ പോരാട്ടത്തില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ബൗളിങ് ചേഞ്ചുകളില്‍ ബാബര്‍ ചില അബദ്ധങ്ങള്‍ കാണിച്ചതായും ഇതാണ് തുടക്കത്തിലേറ്റ പ്രഹരത്തില്‍ നിന്നും കരകയറി മല്‍സരത്തിലേക്കു തിരികെ വരാന്‍ ഇന്ത്യയെ സഹായിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ട കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 266 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യക്കായിരുന്നു. 15 ഓവറില്‍ ഇന്ത്യ നാലിനു 66 റണ്‍സെന്ന നിലയിലായിരുന്നു. ്എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍- ഹാര്‍ദിക് പാണ്ഡ്യ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയലേക്കു തിരിക കൊണ്ടുവന്നു.

138 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഹാര്‍ദിക് 87 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയപ്പോള്‍ ഇഷാന്‍ 82 റണ്‍സും നേടിയിരുന്നു. ഇന്ത്യാ ടുഡേയുമായി സംസാരിക്കവെയാണ് ഇന്ത്യക്കെതിരേ ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ ചില വലിയ പിഴവുകള്‍ സംഭവിച്ചതായി ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യക്കു ഏറ്റവുമധികം കുഴപ്പങ്ങള്‍ സൃഷ്ടിച്ച ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് പേസ് ത്രയത്തെ ഒറ്റയടിക്കു ബൗളിങില്‍ നിന്നും പിന്‍വലിപ്പിച്ചത് ബാബറിന്റെ അബദ്ധമാണെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു.
ബാബര്‍ ആസമിന്റെ ബൗളിങ് ചേഞ്ചുകള്‍ ബുദ്ധിപൂര്‍വ്വമായിരുന്നതായി ഞാന്‍ കരുതുന്നില്ല. കാരണം നിങ്ങള്‍ക്കു തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മൂന്നു പേസ് ബൗളര്‍മാരുണ്ടെങ്കില്‍ ഇവരിലൊരാളെ ബൗളിങില്‍ ഒരു ഭാഗത്തു നിലനിര്‍ത്തുക തന്നെ വേണം.
നിങ്ങള്‍ക്കു ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ ഇവരെക്കൊണ്ടു ബൗള്‍ ചെയ്യിക്കാന്‍ കഴിയില്ലെന്നു എനിക്കറിയാം. പക്ഷെ ഒരു ഭാഗത്ത് സ്പിന്നര്‍മാരായ ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരിലൊരാളെയും മറുഭാഗത്ത് ഏതെങ്കിലൊരു പേസറെയും ബാബര്‍ പരീക്ഷിക്കണമായിരുന്നുവെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
ബാബര്‍ ആസം ഇത്തരമൊരു നീക്കം നടത്താതിരുന്നതില്‍ അദ്ദേഹത്തിനു ഇന്ത്യ നന്ദി പറയുകയായിരിക്കും. കാരണം അദ്ദേഹം അതു ചെയ്യാതിരുന്നതു കാരണമാണ് ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യക്കും മധ്യ ഓവറുകളില്‍ വലിയൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞത്.
ഏതെങ്കിലുമൊരു പേസര്‍മാര്‍ ഇഷാന്‍, ഹാര്‍ദിക് ഇവരിലൊരാളെ പുറത്താക്കിയിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം ഒരു പക്ഷെ 175, 200 റണ്‍സ് പോലുമെത്താന്‍ വിഷമിക്കുമായിരുന്നെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, പാകിസ്താനെതിരേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമായിരുന്നില്ല മുന്‍നിര നല്‍കിയത്. മൂടിക്കെട്ടിയ കാലാവസ്ഥയും ഇടയ്ക്കു പെയ്ത മഴയുമെല്ലാം പാകിസ്താന്റെ പേസാക്രമണത്തെ നേരിടുക ഇന്ത്യക്കു ദുഷ്‌കരമാക്കി തീര്‍ത്തു. നായകന് രോഹിത് ശര്‍മയെ പുറത്താക്കി ഷഹീനാണ് ഇന്ത്യക്കു ആദ്യ പ്രഹരമേല്‍പ്പിച്ചത്.
വിരാട് കോലിയെയും ഷഹീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ ഞെട്ടി. ശുഭ്മന്‍ ഗില്ലിനെയും ശ്രേയസ് അയ്യരെയും ഹാരിസ് റൗഫും മടക്കിയതോടെ ഇന്ത്യയുടെ നില പരിതാപകരമായി മാറി. ഈ ഘട്ടത്തില്‍ ഇന്ത്യ 200 കടക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. പക്ഷെ ഇഷാന്‍- ഹാര്‍ദിക് ജോടി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. മധ്യഓവറുകളില്‍ പാക് സ്പിന്‍ ആക്രമണത്തെ നന്നായി കൈകാര്യം ചെയ്ത ഇരുവരും ടീമിനെ മികച്ച ടോട്ടലില്‍ എത്തിക്കുകയും ചെയ്തു..