അന്താരാഷ്ട്ര ക്രിക്കറ്റില്‍ കടിഞ്ഞാണില്ലാതെ കുതിക്കുന്ന ടീമുകളെ പിടിച്ചുകെട്ടാന്‍ തങ്ങളെ വെല്ലാന്‍ ഒരു ടീമില്ലെന്നു ഇന്ത്യ കാണിച്ചു തന്നിരിക്കുകയാണ്. തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന ശ്രീലങ്കന്‍ ടീമിനു ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മൂക്കുകയര്‍ ഇട്ടിരിക്കുകയാണ് രോഹിത് ശര്‍മയും സംഘവും. കഴിഞ്ഞ ദിവസം കൊളംബോയില്‍ നടന്ന കളിയില്‍ 41 റണ്‍സിനാണ് ലങ്കയെ ഇന്ത്യ കശാപ്പ് ചെയ്തത്. തുടരെ രണ്ടാം ജയത്തോടെ ഇന്ത്യ ഫൈനലില്‍ കടക്കുകയും ചെയ്തു.
തുടര്‍ച്ചയായി 13 വിജയങ്ങളുമായി കുതിക്കുകയായിരുന്ന ലങ്കയ്ക്കു ഇന്ത്യക്കു മുന്നില്‍ കാലിടറുകയായിരുന്നു. ഏകദിന ചരിത്രത്തില്‍ ഏറ്റവുമധികം തുടര്‍ ജയങ്ങളുള്ള രണ്ടാമത്തെ ടീമായിരുന്നു ലങ്ക. 21 ജയങ്ങളുള്ള ഓസ്‌ട്രേലിയയുടെ പേരിലായിരുന്നു ലോക റെക്കോര്‍ഡ്. ഈ നേട്ടത്തിലേക്കു കുതിക്കവെയായിരുന്നു ദസുന്‍ ഷനകയ്ക്കും സംഘത്തിനും ഇന്ത്യയെ എതിരാളികളായി ലഭിച്ചത്. പക്ഷെ റെക്കോര്‍ഡ് നിലനിര്‍ത്താന്‍ അവരെ ടീം ഇന്ത്യ അനുവദിച്ചതുമില്ല.

ഇതാദ്യമായല്ല ലോക ക്രിക്കറ്റില്‍ തുടര്‍ വിജയങ്ങളുമായി കുതിച്ച ഒരു ടീമിനു ഇന്ത്യ ബ്രേക്കിട്ടത്. 2001ലും സമാനമായ ഒരു നേട്ടം ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. അന്നു ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിലസിയത് ഓസ്‌ട്രേലിയയായിരുന്നു. നാട്ടിലും വിദേശത്തുമായി തോല്‍വിയറിയാതെ 16 ടെസ്റ്റുകളാണ് അവര്‍ ജയിച്ചത്. പക്ഷെ ഇന്ത്യക്കെതിരേ അവര്‍ക്കു അടിതെറ്റി. 17ാം വിജയം സ്വപ്‌നം കണ്ടിറങ്ങിയ ഓസീസിനെ ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ വിജയക്കുതിപ്പ് അവസാനിക്കുകയും ചെയ്തു.
അതേസമയം, ബൗളിങ് മികവിലാണ് ലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ മിന്നുന്ന വിജയം സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ ലങ്ക തുടരെ 14ാം ജയവുമായി തങ്ങളുടെ വിജയക്കുതിപ്പ് തുടരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. കാരണം ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യയെ 49.1 ഓവറില്‍ 213 റണ്‍സിന് എറിഞ്ഞിടാന്‍ ലങ്കയ്ക്കായിരുന്നു. ഈ സ്‌കോര്‍ പ്രതിരോധിച്ചു ജയിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നു ആരും കരുതിയില്ല.
പക്ഷെ ബൗളിങില്‍ ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ലങ്കയും പതറി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്ന ഇന്ത്യ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഒടുവില്‍ 41.3 ഓവറില്‍ വെറും 172 റണ്‍സില്‍ ലങ്ക കൂടാരം കയറി. ലോവര്‍ ഓര്‍ഡറില്‍ ദുനിത് വെല്ലലെഗെ (42*), ധനഞ്ജയ ഡിസില്‍വ (41) എന്നിവരുടെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ലങ്ക ഇതിനേക്കാള്‍ ചെറിയ സ്‌കോറിനു ഓള്‍ഔട്ടാവുമായിരുന്നു.

നാലു വിക്കറ്റുകള്‍ പിഴുത ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ലങ്കയുടെ അന്തകനായത്. തലേദിവസം ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുതതിനു പിന്നാലെയാണ് കുല്‍ദീപ് കളിയില്‍ നാലു വിക്കറ്റുകളും സ്വന്തമാക്കിയത്. ലങ്കയ്‌ക്കെതിരേ കുല്‍ദീപിനെക്കൂടാതെ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ശ്രീലങ്ക- പതും നിസങ്ക, ദിമുത് കരുണരത്നെ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെന്‍ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷന്‍ക (ക്യാപ്റ്റന്‍), ദുനിത് വെല്ലലെഗെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, മതീശ പതിരാന.