
ദുബായ്: വിരാട് കോലിയുടെ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് തീര്‍ന്ന കളിയില്‍ അഫ്ഗാനിസ്താനെതിരേ വമ്പന്‍ ജയം ആഘോഷിച്ച് ടീം ഇന്ത്യ. ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അഫ്ഗാനെ 101 റണ്‍സിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ബാറ്റിങില്‍ കോലി ഷോയ്ക്കു ശേഷം ബൗളിങില്‍ ഭുവനേശ്വര്‍ കുമാര്‍ ഷായാണ് കണ്ടത്്. അഞ്ചു വിക്കറ്റുകളുമായി അദ്ദേഹം അഫ്ഗാന്റെ അന്തകനായി മാറി. 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ അഫ്ഗാനു എട്ടു വിക്കറ്റിനു 111 റണ്‍സെടുക്കാനേ ആയുള്ളൂ.
നാലോവറില്‍ ഒരു മെയ്ഡനടക്കം നാലു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഭുവി അഞ്ചു പേരെ പുറത്താക്കിയത്. അര്‍ഷ്ദീപ് സിങ്, ആര്‍ അശ്വിന്‍, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ഇബ്രാഹിം സദ്രാന്റെ (64*) അപരാജിത ഫിഫ്റ്റിയാണ് അഫ്ഗാനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. മറ്റാരും 20 പോലുമെത്തിയില്ല. വാലറ്റത്ത് മുജീബുര്‍ റഹ്മാന്‍ (18), റാഷിദ് ഖാന്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ആറിനു 21 റണ്‍സിലേക്കു വീണ അഫ്ഗാനു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു.

നേരത്തേ വിന്റേജ് കോലിയുടെ വണ്‍മാന്‍ ഷോയാണ് ക്രീസില്‍ കണ്ടത്. വെറും 61 ബോളില്‍ പുറത്താവാതെ 122 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. 12 ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെടെയായിരുന്നു. ഇതോടെ അഫ്ഗാനിസ്താന് 213 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പട്ട ഇന്ത്യ രണ്ടു വിക്കറ്റിനു 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.
കോലിയെക്കൂടാതെ നായകന്‍ കെഎല്‍ രാഹുലും (62) ഇന്ത്യക്കായി കസറി. സൂര്യകുമാര്‍ യാദവ് ആറു റണ്‍സിനു പുറത്തായപ്പോള്‍ റിഷഭ് പന്ത് 20 റണ്‍സുമായി പുറത്താവാതെ നിന്നു. രാഹുല്‍- കോലി ജോടിയാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ഈ സഖ്യം ക്ലിക്കാവുകയും ചെയ്തു. ആദ്യ വിക്കറ്റില്‍ 119 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു.

ടോസ് ലഭിച്ച അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരുപാട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. നായകന്‍ രോഹിത് ശര്‍മയ്ക്കു വിശ്രം നല്‍കിയ ഇന്ത്യയെ നയിക്കുന്നത് കെഎല്‍ രാഹുലാണ്. രോഹിത്തിനെക്കൂടാതെ യുസ്വേന്ദ്ര ചഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. പകരം ദിനേശ് കാര്‍ത്തികും ദീപക് ചാഹറും ടീമിലേക്കു വന്നു.
കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ഇന്ത്യയും അഫ്ഗാനും നേരത്തേ തന്നെ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ അഫ്ഗാനെതിരേ പാകിസ്താന്‍ തോറ്റിരുന്നെങ്കില്‍ മാത്രമേ ഇന്ത്യക്കു നേരിയ ഫൈനല്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ പാകിസ്താന്‍ ഈ കളിയില്‍ ഒരു വിക്കറ്റിന്റെ ത്രില്ലിങ് വിജയം നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. പാകിസ്താനും ലങ്കയും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ അഞ്ചു വിക്കറ്റിനു പരാജയപ്പെടുകയായിരുന്നു. രണ്ടാമത്തെ കളിയില്‍ ശ്രീലങ്കയോടു ആറു വിക്കറ്റിനും ഇന്ത്യ കീഴടങ്ങി. അഫ്ഗാനിസ്താനാവട്ടെ ആദ്യ കളിയില്‍ ശ്രീലങ്കയോടു നാലു വിക്കറ്റിനു തോറ്റിരുന്നു. പിന്നാലെ പാകിസ്താനും കീഴടങ്ങിയതോടെ അവരുടെ വഴിയടയുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്.
അഫ്ഗാനിസ്താന്‍- ഹസ്റത്തുള്ള സസായ്, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), കരീം ജന്നത്ത്, റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമര്‍സായ്, മുജീബുര്‍ റഹ്മാന്‍, ഫരീദ് അഹമ്മദ് മാലിക്ക്, ഫസലുള്‍ ഫറൂഖി.