ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന് പിന്നാലെ ആഷസ് ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. അഞ്ചാം ദിവസത്തിലേക്ക് മത്സരമെത്തുമ്പോള്‍ ഓസ്‌ട്രേലിയക്കാണ് കൂടുതല്‍ വിജയ സാധ്യത. ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഓസീസിന് സാധിച്ചിരിക്കുകയാണ്.
നിര്‍ണ്ണായക മത്സരത്തില്‍ ഓസീസിനായി തകര്‍പ്പന്‍ ഫിഫ്റ്റി നേടാന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്കായി. 99 പന്ത് നേരിട്ട് 66 റണ്‍സാണ് ക്യാരി നേടിയത്. 10 ഫോറും 1 സിക്‌സും ഉള്‍പ്പെടെയായിരുന്നു ക്യാരിയുടെ പ്രകടനം. ഓസീസിനെ മികച്ച നിലയിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഇന്നിങ്‌സായിരുന്നു ഇത്. ശക്തമായ ബൗളിങ് കരുത്തുള്ള ഇംഗ്ലണ്ടിനെതിരേ അവരുടെ മൈതാനത്ത് തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ അലക്‌സ് ക്യാരി നന്ദി പറയുന്നത് വിരാട് കോലിയോടാണ്.
മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി നല്‍കിയ നിര്‍ണ്ണായക ഉപദേശമാണ് മികച്ച പ്രകടനത്തിന് സഹായിച്ചതെന്നാണ് ക്യാരി തുറന്നു പറഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മോശം ഷോട്ട് സെലക്ഷന്‍ നടത്തി പുറത്തായതിനെക്കുറിച്ച് കോലി നടത്തിയ പരാമര്‍ശമാണ് ക്യാരിക്ക് ഗുണം ചെയ്തത്. 'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ അത്തരമൊരു സ്വീപ് ഷോട്ട് കളിക്കേണ്ട യാതൊരു ആവിശ്യവുമില്ലായിരുന്നു.
അന്ന് കോലിയും സ്റ്റീവ് സ്മിത്തും പറഞ്ഞത് എന്താണ് നീ അവിടെ കാട്ടിയതെന്നാണ്. അവരുടെ വാക്കുകള്‍ കേള്‍ക്കേണ്ടതായുണ്ട്'- ക്യാരി പറഞ്ഞു. അനാവശ്യ സ്വീപ് ഷോട്ടിന് ശ്രമിച്ചാണ് ക്യാരി മത്സരത്തില്‍ പുറത്തായത്. അതുകൊണ്ട് തന്നെ ആഷസിലേക്കെത്തിയപ്പോള്‍ തന്റെ ഷോട്ട് സെലക്ഷന്റെ കാര്യത്തില്‍ ക്യാരി പ്രത്യേകം ശ്രദ്ധിച്ചു. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നല്ല പന്തുകളെ ബഹുമാനിച്ചുതന്നെ മൂന്നോട്ടുപോയി.
ജെയിംസ് ആന്‍ഡേഴ്‌സണിന്റെ മനോഹരമായ ഇന്‍സ്വിങ്ങറിലാണ് ക്യാരി പുറത്തായത്. സെഞ്ച്വറിയിലേക്കെത്താനായില്ലെങ്കിലും മധ്യനിരയില്‍ കൃത്യമായി തന്റെ റോള്‍ നിര്‍വഹിച്ചാണ് അദ്ദേഹം മടങ്ങിയത്. ടിം പെയ്‌ന് ശേഷം ഓസീസ് ടീമിന്റെ മുഖ്യ കീപ്പറായി വളര്‍ന്ന ക്യാരി സമീപകാലത്തെല്ലാം മികച്ച പ്രകടനമാണ് നടത്തുന്നത്. അവസരത്തിനൊത്ത് കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.

ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഓസീസിന് വിജയ പ്രതീക്ഷയുണ്ട്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ 174 റണ്‍സാണ് ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത്. ഉസ്മാന്‍ ഖ്വാജയും (34) സ്‌കോട്ട് ബോളണ്ടുമാണ് (13) ക്രീസില്‍. ഡേവിഡ് വാര്‍ണര്‍ (36), മാര്‍നസ് ലബ്യുഷെയ്ന്‍ (13), സ്റ്റീവ് സ്മിത്ത് (6) എന്നിവരുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. മികച്ച ബൗളിങ് കരുത്തുള്ള ഇംഗ്ലണ്ട് ഓസീസിനെ അനായാസം ജയിപ്പിക്കാന്‍ സമ്മതിക്കില്ലെന്നുറപ്പ്.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 393 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. എല്ലാവര്‍ക്കും കൗതുകമുണ്ടാക്കുന്ന തീരുമാനമായിരുന്നു ഇത്. ജോ റൂട്ട് (118) പുറത്താവാതെ ക്രീസില്‍ തുടര്‍ന്നിട്ടും ഡിക്ലയര്‍ ചെയ്യാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചതാണ് കൗതുകമായത്. ജോണി ബെയര്‍സ്‌റ്റോ (78), സാക്ക് ക്രോളി (61) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.
ഓസീസിനായി നതാന്‍ ലിയോണ്‍ നാലും ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും സ്‌കോട്ട് ബോളണ്ട് കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.ഓസീസിനെ പെട്ടെന്ന് എറിഞ്ഞിടാമെന്ന ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റി. ഉസ്മാന്‍ ഖ്വാജ (141) തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഓസീസിന്റെ പ്രത്യാക്രമണത്തിന് ചുക്കാന്‍ പിടിച്ചു. അലക്‌സ് ക്യാരി (66), ട്രവിസ് ഹെഡ് (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
ഒന്നാം ഇന്നിങ്‌സ് 386 റണ്‍സിലാണ് ഓസീസ് അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും ഒല്ലി റോബിന്‍സും മൂന്ന് വിക്കറ്റുമായി തിളങ്ങി. എന്നാല്‍ പ്രതീക്ഷക്കൊത്ത് രണ്ടാം ഇന്നിങ്‌സില്‍ കളിക്കാന്‍ സാധിക്കാതെ പോയ ഇംഗ്ലണ്ട് 273 റണ്‍സില്‍ ഓള്‍ഔട്ടായി 281 റണ്‍സ് വിജയലക്ഷ്യം ഓസീസിന് മുന്നില്‍ വെക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ തട്ടകത്തില്‍ വിറപ്പിക്കാന്‍ കംഗാരുപ്പടയ്ക്ക് സാധിച്ചിട്ടുണ്ട്.