ന്യൂസിലൻഡിനെതിരെ ജനുവരി 11-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. എങ്കിലും ഇതുവരെ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ പരമ്പരയ്ക്കുള്ള തന്റെ ഇഷ്‌ട ടീമിനെ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപകാലത്ത് ദക്ഷിണാഫ്രിക്കൻ പരമ്പര നഷ്‌ടമായ ഗില്ലിനെ ചോപ്ര നായകനാക്കി. എങ്കിലും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മലയാളി താരം സഞ്ജു സാംസണിന് അദ്ദേഹത്തിന്റെ ടീമിൽ ഇടം ലഭിച്ചില്ല എന്നതാണ്.
2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു സെഞ്ച്വറി നേടി വിജയശിൽപ്പിയായ ശേഷമാണ് സഞ്ജു ഏകദിന ടീമിൽ നിന്ന് പുറത്തായത്. അതിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി സഞ്ജുവിനെ ഇന്ത്യൻ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. കെഎൽ രാഹുലാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ, ഋഷഭ് പന്ത് റിസർവ് വിക്കറ്റ് കീപ്പറായി തുടരും. രോഹിത് ശർമ്മയും വിരാട് കോലിയും ആരാധകർക്ക് ആവേശമാകുമെന്നാണ് ചോപ്ര പറയുന്നത്.

തന്റെ ഇൻസ്‌റ്റഗ്രാം വീഡിയോയിലൂടെയാണ് ചോപ്ര ടീം പ്രഖ്യാപനം നടത്തിയത്. ഗിൽ ഇന്ത്യൻ ക്യാപ്റ്റനായി തിരിച്ചെത്തുമെന്നും രോഹിത് ശർമ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മികച്ച താരമായി മാറിയ വിരാട് കോലിയെക്കുറിച്ച് തനിക്ക് സംശയമില്ലെന്നും അഭിപ്രായ വ്യത്യാസമില്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
രോഹിതും ഗില്ലും ഓപ്പൺ ചെയ്യുന്നതിനാൽ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. മൂന്നാം നമ്പറിൽ വിരാട് കോലിയെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രേയസ് അയ്യരിന്റെ അഭാവത്തിൽ നാലാം നമ്പറിൽ ഋതുരാജ് ഗെയ്‌ക്‌വാദ് കളിക്കുമെന്നാണ് ചോപ്രയുടെ അഭിപ്രായം.
കെ.എൽ രാഹുലിനെ അഞ്ചാം നമ്പറിൽ വിക്കറ്റ് കീപ്പർ-ബാറ്ററായി അദ്ദേഹം തന്റെ ടീമിൽ ഉൾപ്പെടുത്തി.
ഇടംകൈയ്യൻ സ്‌പിൻ ഓൾറൗണ്ടർമാരായി അക്ഷർ പട്ടേലിനും രവീന്ദ്ര ജഡേജയ്ക്കും ഇടയിൽ സെലക്‌ടർമാർ വ്യക്തമായ ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന് ചോപ്ര നിർദ്ദേശിച്ചു. ഇരുവരിൽ ഒരാളെ ടീമിൽ ഉൾപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വാഷിംഗ്‌ടൺ സുന്ദറിനെയും തിലക് വർമയെയും ചോപ്ര തന്റെ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ബാറ്റിംഗിൽ ടീമിന് ആഴം നൽകുമെന്ന് ചൂണ്ടിക്കാട്ടി. സുന്ദർ കഴിഞ്ഞ മത്സരം കളിച്ചിരുന്നില്ലെങ്കിലും തിലക് വർമ ടീമിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ കൂട്ടിച്ചേർക്കൽ തികച്ചും സർപ്രൈസ് ആയി.
ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരെ ചോപ്ര തന്റെ ആദ്യ ചോയിസിലെ പേസർമാരായി തിരഞ്ഞെടുത്തു. മഞ്ഞുവീഴ്‌ചയില്ലാത്ത സാഹചര്യങ്ങളിൽ ഒരു ഫാസ്‌റ്റ് ബൗളർക്ക് പകരം കുൽദീപ് യാദവിനെ ഉൾപ്പെടുത്തി ബൗളിംഗ് പ്ലാനുകൾ മാറ്റണമെന്നും അദ്ദേഹം നിർദ്ദേശങ്ങൾ നൽകി. പ്രസിദ്ധ് കൃഷ്‌ണയെ റിസർവ് ബൗളറായും അദ്ദേഹം തിരഞ്ഞെടുത്തു.
ആകാശ് ചോപ്രയുടെ സ്‌ക്വാഡ്: ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, റുതുരാജ് ഗെയ്ക്‌വാദ്, കെഎൽ രാഹുൽ, അക്‌സർ പട്ടേൽ/രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ, തിലക് വർമ്മ, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ്, കുൽദീപ് യാദവ്, പ്രസിദ് കൃഷ്‌ണ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ.