ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഹമ്മദാബാദിലെ സ്റ്റേഡിയത്തെ നിശബ്ദമാക്കിയ തിലക് വർമ്മയുടെ ബാറ്റിംഗ് വിസ്മയത്തെ വാഴ്ത്തി ആകാശ് ചോപ്ര. വെറുമൊരു സെഞ്ചുറി എന്നതിലുപരി, ലോകോത്തര ബൗളിംഗ് നിരയ്ക്കെതിരെ തിലക് നടത്തിയ കടന്നാക്രമണം അത്ഭുതപ്പെടുത്തുന്നതാണെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
സ്ട്രിറ്റീജിക് ടൈംഔട്ടിന് ശേഷം മാറിയ കളി!
തിലക് തന്റെ ഇന്നിംഗ്‌സ് ആരംഭിച്ചത് വളരെ സാവധാനത്തിലായിരുന്നു എന്ന് ചോപ്ര ചൂണ്ടിക്കാട്ടി. "ആദ്യത്തെ 22 പന്തിൽ തിലക് നേടിയത് വെറും 19 റൺസ് മാത്രമായിരുന്നു. എന്നാൽ സ്ട്രാറ്റജിക് ടൈംഔട്ടിന് ശേഷം നമ്മൾ കണ്ടത് മറ്റൊരു തിലകിനെയാണ്. അടുത്ത 23 പന്തിൽ അദ്ദേഹം അടിച്ചുകൂട്ടിയത് 82 റൺസാണ്! അതായത് 350 എന്ന സ്ട്രൈക്ക് റേറ്റിൽ! ഇതിനെ 'ടെറിഫിക് വർമ്മ' (Terrific Varma) എന്ന് വിളിക്കാനാണ് എനിക്കിഷ്ടം," ചോപ്ര പറഞ്ഞു.

റാഷിദ് ഖാനും വേഗതയേറിയ ബൗളർമാരും പതറി!
ഈ സീസണിലെ ഏറ്റവും വേഗതയേറിയ ബൗളിംഗ് നിരയുള്ള ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. അവർക്കെതിരെയാണ് തിലക് ഈ നേട്ടം കൊയ്തത് എന്നത് അതിന്റെ മാറ്റ് കൂട്ടുന്നു. "റാഷിദ് ഖാനും ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ബൗളർമാരും അടങ്ങുന്ന ഗുജറാത്ത് നിരയെയാണ് അവൻ തകർത്തത്. അതൊരു സാധാരണ ബൗളിംഗ് അറ്റാക്ക് അല്ലായിരുന്നു. എന്നിട്ടും തിലക് അവരെ നിഷ്പ്രഭരാക്കി," ആകാശ് ചോപ്ര നിരീക്ഷിച്ചു.
ജയസൂര്യക്കൊപ്പം തിലക് വർമ്മ!
മുംബൈ ഇന്ത്യൻസിനായി ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും തിലക് സ്വന്തമാക്കി. "2008-ൽ സനത് ജയസൂര്യ ഇത്രയും പന്തുകളിൽ നിന്ന് സെഞ്ചുറി നേടിയിരുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷം നമ്മുടെ സ്വന്തം തിലക് വർമ്മ ആ റെക്കോർഡിനൊപ്പമെത്തിയിരിക്കുന്നു. മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണിത്," ചോപ്ര കൂട്ടിച്ചേർത്തു.
തിലകിന്റെ ഈ മാസ്മരിക ഇന്നിംഗ്‌സിന്റെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്തിനെതിരെ 199 എന്ന സ്കോർ പടുത്തുയർത്തുകയും 99 റൺസിന്റെ കൂറ്റൻ വിജയം നേടുകയും ചെയ്തു.
മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ ആളുകൾ പലതും പറയുമെന്നും എന്നാൽ തന്റെ ബാറ്റ് കൊണ്ട് മറുപടി നൽകാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും തിലക് വർമ്മ പറഞ്ഞു. ഈ സെഞ്ചുറി വെറുമൊരു നൂറ് റൺസ് മാത്രമല്ലെന്നും, കഠിനാധ്വാനത്തിലും സ്വന്തം പ്രയത്നത്തിലും വിശ്വസിച്ചാൽ വിജയം തേടിയെത്തുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെ തളർത്താൻ നോക്കിയവർക്ക് മറുപടി നൽകുന്നതിനേക്കാൾ, തന്റെ കഴിവിൽ വിശ്വസിച്ച് മുന്നേറുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് തിലക് കൂട്ടിച്ചേർത്തു.
തന്നെ സംശയിച്ചവരോട് നന്ദിയുണ്ടെന്നും അവരുടെ വിമർശനങ്ങൾ തനിക്ക് കൂടുതൽ പ്രചോദനമാണ് നൽകിയതെന്നും തിലക് തുറന്നടിച്ചു. താൻ ആരാണെന്നും ടീമിനായി തനിക്ക് എന്ത് നൽകാൻ കഴിയുമെന്നും കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു. മോശം കാലഘട്ടത്തെ മറികടന്ന് ശക്തമായി തിരിച്ചുവരാൻ സഹായിച്ച ഈ ഇന്നിംഗ്‌സ് മുംബൈ ഇന്ത്യൻസിന്റെ വരും മത്സരങ്ങളിലും ആത്മവിശ്വാസം നൽകുമെന്നും, ടീമിനെ വിജയങ്ങളിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കി.