ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അഞ്ചാം ഐപിഎല്‍ കിരീടം ചൂടിയ ശേഷം വിരമിച്ച ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിനെക്കുറിച്ച് കൗതുകകരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയതോടെയാണ് റായുഡു കളി മതിയാക്കാന്‍ തീരുമാനിച്ചത്.
കരിയറിലെ ആറാമത്തെ ഐപിഎല്‍ ട്രോഫി കൂടിയായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ ചാനലില്‍ സംസാരിക്കവെയായിരുന്നു റായുഡുവിനെക്കുറിച്ച് ആകാശ് ചോപ്ര ചില കാര്യങ്ങള്‍ ഓര്‍മിച്ചെടുത്തത്.

അമ്പാട്ടി റായുഡുവുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഓര്‍മകള്‍ ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. 2003ലെ ഇന്ത്യന്‍ എ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയായിരുന്നു അത്. അമ്പാട്ടി റായുഡുവെന്നു പേരുള്ള ഉയരം കുറഞ്ഞ ചെറിയൊരു കുട്ടി ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അതേ ടീമില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. ആ സമയത്തു അവനു കഷ്ടിച്ചു 16 വയസ്സോ, മറ്റോ പ്രായമുള്ളൂവെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
ഇന്ത്യയുടെ അടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറായി മാറുമെന്ന പ്രതീക്ഷയോടെയായിരുന്നു അന്നു അമ്പാട്ടി റായുഡുവിനെ ടീമിലുള്‍പ്പെടുത്തിയത്. അത്രയും കഴിവുള്ള കുട്ടിയായിരുന്നു അവന്‍. ശരിക്കും അദ്ഭുതപ്പെത്തുന്ന കഴിവ് റായുഡുവിനുണ്ടായിരുന്നു. അവന്‍ ബാറ്റ് ചെയ്യും, വളരെ നന്നായി ഫീല്‍ഡ് ചെയ്യും, ഒപ്പം ബൗളിങും ചെയ്യുമെന്നും ആകാശ് ചോപ്ര പറയുന്നു.
അശോക് മല്‍ഹോത്രയായിരുന്നു അന്നു ഞങ്ങളുടെ കോച്ച്. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായതിനാല്‍ അമ്പാട്ടി റായുഡുവില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നു സെലക്ടര്‍മാര്‍ കോച്ചിനു നിര്‍ദേശവും നല്‍കിയിരുന്നു. വിവിഎസ് ലക്ഷ്മണായിരുന്നു ഈ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. ഹൈദരാബാദില്‍ റായുഡു നേരത്തേ കളിക്കുന്നത് അദ്ദേഹം നേരിട്ടു കാണുകയും ചെയ്തിട്ടുള്ളതാണ്. റായുഡുവിന്റെ പ്രകടനം ലക്ഷ്മണിനെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ നിങ്ങള്‍ ഒരു ടീമിനെ ഒരുക്കുമ്പോള്‍ എല്ലാ കാര്യങ്ങളും കണക്കിലെടുക്കേണ്ടതു പ്രധാനമാണ്.

അന്നു ഞങ്ങളുടെ ടീമില്‍ ഒരു ഓഫ് സ്പിന്നര്‍ പോലും ഇല്ലായിരുന്നു. വളരെ താല്‍പ്പര്യമുണര്‍ത്തുന്ന ടീം സെലക്ഷനായിരുന്നു അന്നത്തേത്. ഇടംകൈയന്‍ സ്പിന്നറായി മുരളി കാര്‍ത്തിക്കും ലെഗ് സ്പിന്നറായി അമിത് മിശ്രയുമായിരുന്നു ടീമില്‍. ബാറ്റിങില്‍ എനിക്കൊപ്പം ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍, അഭിജിത് കാലെ എന്നിവരുമുണ്ടായിരുന്നു. ഇങ്ങനെയൊരു ടീമിനൊപ്പം അന്നു കളിക്കാനുള്ള അവസരം അമ്പാട്ടി റായുഡുവിനു കിട്ടി.
പക്ഷെ പാവത്തിനു ബാറ്റിങില്‍ വളരെ താഴെയാണ് കളിക്കാന്‍ കഴിഞ്ഞത്. മാത്രമല്ല ഓഫ്‌സ്പിന്‍ ബൗളറായും റായുഡുവിനെ പരീക്ഷിച്ചു. പക്ഷെ അവനു അതു നന്നായി ചെയ്യാനായില്ല. ചിലപ്പോള്‍ സ്വന്തം കാലില്‍ തന്നെ ബോള്‍ പിച്ച് ചെയ്യിച്ച റായുഡു ചിലപ്പോള്‍ ബാറ്ററുടെ കാലിലേക്കുമാണ് ബൗള്‍ ചെയ്യിച്ചത്. ചില സമയങ്ങളില്‍ ഫുള്‍ ടോസുകളും ചിലപ്പോള്‍ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബോളുകളുമെല്ലാം അവന്‍ എറിഞ്ഞതായി ആകാശ് ചോപ്ര വിശദീകരിച്ചു.
വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ വളരെ ശക്തമായിട്ടാണ് അമ്പാട്ടി റായുഡുവിന്റെ ഓവറുകളില്‍ പ്രഹരിച്ചത്. ഇതു കാരണം ഷോര്‍ട്ട് ലെഗിലും മിഡ് വിക്കറ്റിലുമെല്ലാം ഫീല്‍ഡ് ചെയ്തിരുന്നവര്‍ അല്‍പ്പം ഭയത്തോടെയായിരുന്നു നിന്നതെന്നും എനിക്കു ഓര്‍മയമുണ്ട്. ഞാന്‍ ഷോര്‍ട്ട് ലെഗ് പൊസിഷനിലായിരുന്നു ഫീല്‍ഡ് ചെയ്തത്. ഷോര്‍ട്ട് ബോള്‍ എറിയരുതെന്നു റായുഡുവിനോടു ഞാന്‍ പലപ്പോഴും ഉപദേശിച്ചിരുന്നതായും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പാട്ടി റായുഡുവിനു ഒരിക്കലും തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ഇന്ത്യ മതിയായ അവസരങ്ങള്‍ നല്‍കിയിട്ടില്ല. ഇന്ത്യക്കു വേണ്ടി 55 ഏകദിനങ്ങളില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 47.06 എന്ന മികച്ച ശരാശരിയില്‍ 1694 റണ്‍സ് സകോര്‍ ചെയ്യുകയും ചെയ്തു. മൂന്നു സെഞ്ച്വറികളും 10 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടി20യില്‍ ആറു മല്‍സരങ്ങളില്‍ റായുഡു കളിച്ചെങ്കിലും വെറും 42 റണ്‍സാണ് നേടിയത്.