ചെന്നൈ: യുവരാജ് സിങിന്റെ ഓള്‍റൗണ്ട് മികവിന്റെ ബലത്തില്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു ജയം കൂടി. ലോകകപ്പില്‍ ആദ്യ സെഞ്ചുറിയും രണ്ട് വിക്കറ്റും നേടി ടീമിനെ മുന്നില്‍ നിന്ന് നയിച്ച യുവരാജ് ഇന്ത്യയ്ക്ക് 80 റണ്‍സിന്റെ ജയമാണ് നേടിക്കൊടുത്തത്. എന്നാല്‍ സ്‌കോര്‍ ബോര്‍ഡിലെ കണക്കിനപ്പുറം ഇന്ത്യന്‍ ബാറ്റിങിന്റെ ബൗളിങിന്റെയും ദൗര്‍ബല്യങ്ങള്‍ ഒരിയ്ക്കല്‍ കൂടി അവസാന ലീഗ് മത്സരത്തിലൂടെ പുറത്തുവന്നു.

ഓപ്പണര്‍ ഡ്വയ്ന്‍ സ്മിത്ത് (97 പന്തില്‍ 81) ഒരറ്റത്ത് ഉറച്ചുനിന്നു പൊരുതിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് അപകടം മണത്തിരുന്നു. എന്നാല്‍,് പതിവുപോലെ വിന്‍ഡീസിന്റെ ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 34 റണ്ണിനിടെ എട്ടു വിക്കറ്റുകള്‍ തല്ലിക്കൊഴിച്ച് ഒടുവില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. സഹീര്‍ ഖാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യുവരാജും ലോകകപ്പിലെ ആദ്യമത്സരങ്ങളില്‍ അവസരം കിട്ടാതിരുന്ന സ്പിന്നര്‍ ആര്‍ അശ്വിനും രണ്ടു വിക്കറ്റ്വീതം വീഴ്ത്തി. അശ്വിനെ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം തുടങ്ങിയതെന്നതും ശ്രദ്ധേയമായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കവും ഒടുക്കവും തകര്‍ച്ചയോടെയായിരുന്നു. പകരക്കാരനായി ഇറങ്ങികരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനം കാഴ്ചവച്ച രവി രാംപോളാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്.
ആദ്യ ഓവറില്‍ത്തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ (4 പന്തില്‍ 2) പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ച രാംപോള്‍ സ്‌കോര്‍ 51ല്‍ നില്‍ക്കേ ഗൌതം ഗംഭീറിനും (26 പന്തില്‍ 22) പവിലിയനിലേക്ക് പറഞ്ഞയച്ചു. യുവരാജ് സിങ്ങും(123 പന്തില്‍ 113) വിരാട് കോഹ്ലിയും(76 പന്തില്‍ 59) ചേര്‍ന്ന മൂന്നാം വിക്കറ്റ് സഖ്യമാണ് ദുരന്തം ഒഴിവാക്കിയത്. 33ാം ഓവര്‍വരെ പിടിച്ചുനിന്ന ഈ കൂട്ടുകെട്ട് 122 റ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. 2009ല്‍ ഡിസംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെതന്നെ സെഞ്ചുറി നേടിയശേഷം യുവരാജിന്റെ ബാറ്റില്‍ ഒരു നൂറു പിറക്കുന്നത് ഇതാദ്യമാണ്. സിങിന്റെ 13ാം സെഞ്ചുറിയാണ് ചെപ്പോക്കിലേത്.
യുവരാജും കോഹ് ലിയും ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ 32 ഓവറില്‍ 2ന് 173 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, തുടര്‍ന്ന് 17 ഓവറില്‍ 95 റ മാത്രം നേടി ശേഷിച്ച എട്ടു വിക്കറ്റുകള്‍ ഇന്ത്യ വലിച്ചെറിഞ്ഞു. ഒടുവിലെത്തിയ ഏഴില്‍ നാലുപേരും രണ്ടക്കം കണ്ടില്ല. മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് ഡ്രസിങ്‌റൂമിലേക്കുള്ള ബാറ്റ്‌സ്മാന്‍മാരുടെ ജാഥയ്ക്ക് തുടക്കമിട്ടത്.
ഇതോടെ ആറു മത്സരങ്ങളില്‍നിന്ന് ഒമ്പതു പോയിന്റുമായി ബി ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായ ഇന്ത്യ 24ന് അഹമ്മദാബാദില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ഫൈനലില്‍ എ ഗ്രൂപ്പിലെ മൂന്നാംസ്ഥാനക്കാരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്‌ട്രേലിയയെ നേരിടും. പാകിസ്ഥാന്‍-വെസ്റ്റിന്‍ഡീസ് (23), ന്യൂസിലന്‍ഡ്ദക്ഷിണാഫ്രിക്ക (25), ശ്രീലങ്ക-ഇംഗ്ലണ്ട്(26) എന്നിങ്ങനെയാണ് മറ്റ് ക്വാര്‍ട്ടര്‍ഫൈനലുകള്‍.