ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ സൗത്താഫ്രിക്കയുടെ വമ്പന്‍ വിജയം പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിനു പുറത്തുള്ള ചില ടീമുകളുടെ സെമി ഫൈനല്‍ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. കിവികളുടെ വീഴ്ച കാരണം ജീവന്‍ തിരിച്ചുകിട്ടിയ ടീമുകളില്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്താനുമുണ്ട്. ന്യൂസിലാന്‍ഡിന്റെ തോല്‍വിയോടെ പാക് പട സെമി ഫൈനലില്‍ സ്ഥാനം സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കുകയാണ്.
സൗത്താഫ്രിക്കയോടേറ്റ 190 റണ്‍സിന്റെ കനത്ത തോല്‍വി കിവികളെ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു നിന്നു നാലിലേക്കു വീഴ്ത്തിയിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും മൂന്നു തോല്‍വിയുമടക്കം ഇപ്പോല്‍ എട്ടു പോയിന്റാണ് ന്യൂസിലാന്‍ഡിന്റെ പക്കലുള്ളത്. നെറ്റ് റണ്‍റേറ്റ് +0.484 ആണ്.

അവര്‍ക്കു തൊട്ടു പിന്നില്‍ അഞ്ചാംസ്ഥാനത്തു പാകിസ്താനുണ്ട്. ഏഴു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും നാലു തോല്‍വിയുമടക്കം ആറു പോയിന്റാണ് അവര്‍ക്കുള്ളത്. റണ്‍റേറ്റ് -0.024 ആണ്. അടുത്ത മല്‍സരം ന്യൂസിലാന്‍ഡും പാകിസ്താനും തമ്മിലാണ്. ഇരുടീമുകൾക്കും ജീവന്‍മരണ പോരാട്ടം കൂടിയാണ് ഈ മല്‍സരം.
പാകിസ്താനാണ് കളി കൂടുതല്‍ നിര്‍ണായകം. തോല്‍ക്കുകയാണെങ്കില്‍ അവരുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിക്കും. പക്ഷെ ജയിക്കുകയാണെങ്കില്‍ പാകിസ്താന് സെമി പ്രതീക്ഷ നിലനിര്‍ത്താം. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ കിവികളേക്കാള്‍ പിറകിലാണ് പാക് പട. മാത്രമല്ല നെഗറ്റീവ് റണ്‍റേറ്റുമാണ് അവര്‍ക്കുള്ളത്. ഇതു പോസിറ്റീവ് ആക്കി മാറ്റി നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ മറികടക്കാന്‍ പാകിസ്താന്‍ എന്തു ചെയ്യണമെന്നു നമുക്കു പരിശോധിക്കാം.
ന്യൂസിലാന്‍ഡുമായുള്ള അടുത്ത മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ പാകിസ്താന്‍ കുറഞ്ഞത് 83 റണ്‍സിന്റെ മാര്‍ജിനിലെങ്കിലും ജയിച്ചു കയറണമെന്നതാണ് നെറ്റ് റണ്‍റേറ്റില്‍ അവരെ പിന്തള്ളാനുള്ള ഒരു വഴി. പാകിസ്താന്‍ റണ്‍ചേസാണ് അടുത്ത മല്‍സരത്തില്‍ നടത്തുന്നതെങ്കില്‍ ഏകദേശം 35 ഓവറിനുള്ളിലെങ്കിലും വിജയം സ്വന്തമാക്കുകയെന്നതാണ് രണ്ടാമത്തെ ഓപ്ഷന്‍. ഇതില്‍ രണ്ടിലൊന്നു യാഥാര്‍ഥ്യമാക്കാനായാല്‍ നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലാന്‍ഡിനെ പിന്തള്ളി പാക് പട മുന്നിലേക്കു കയറും.
പക്ഷെ അതുകൊണ്ടും പാകിസ്താനു സെമി ഫൈനലില്‍ സ്ഥാനം ഉറപ്പൊന്നുമില്ല. അവസാന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെയും മികച്ചൊരു മാര്‍ജിനില്‍ പാകിസ്താന്‍ പരാജയപ്പെടുത്തണം. കൂടാതെ മറ്റൊരു കളിയില്‍ ശ്രീലങ്കയോടു ന്യൂസിലാന്‍ഡ് തോല്‍ക്കുകയും വേണം.

അങ്ങനെ സംഭവിച്ചാല്‍ പാകിസ്താനു 10 പോയിന്റാവും. ന്യൂസിലാന്‍ഡിന്റെ പക്കല്‍ എട്ടു പോയിന്റ് മാത്രമേ ഉണ്ടാവുകയുള്ളൂ. കിവികള്‍ മാത്രമല്ല സെമി ഫൈനല്‍ റേസില്‍ പാകിസ്താന് ഭീഷണിയുര്‍ത്തുന്നത്. അഫ്ഗാനിസ്താന്‍, ശ്രീലങ്ക, നെതര്‍ലാന്‍ഡ്സ് എന്നീ ടീമുകളെയും പേടിക്കണം.
അഫ്ഗാനിസ്താന് ആറും ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കു നാലും പോയിന്റ് വീതമാണുള്ളത്. മൂന്നു ടീമുകള്‍ക്കും മൂന്നു മല്‍സരങ്ങള്‍ വീതം ബാക്കിയുമുണ്ട്. അഫ്ഗാന്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളും ജയിച്ചാല്‍ 12 പോയിന്റാവും. അങ്ങനെ സംഭവിച്ചാല്‍ 10 പോയിന്റുള്ള പാകിസ്താനു സെമി നഷ്ടമാവും. അതുകൊണ്ടു തന്നെ ബാക്കിയുള്ള മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും അഫ്ഗാന്‍ തോല്‍ക്കണം. അപ്പോള്‍ എട്ടു പോയിന്റേ അവര്‍ക്കുണ്ടാവുകയുള്ളൂ.
ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് ടീമുകള്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും തോല്‍ക്കേണ്ടതും പാകിസ്താന് ആവശ്യമാണ്. അപ്പോള്‍ അവര്‍ക്കു പരമാവധി നേടാന്‍ സാധിക്കുക എട്ടു പോയിന്റാണ്. ഇതോടെ 10 പോയിന്റുമായി നാലാംസ്ഥാനക്കാരായി പാകിസ്താന്‍ സെമിയിലേക്കു മുന്നേറുകയും ചെയ്യും.