ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ മുന്‍ ജേതാക്കളായ പാകിസ്താന്റെ സ്വപ്‌നതുല്യമായ പടയോട്ടം സെമി ഫൈനലില്‍ അവസാനിച്ചു. കിരീട ഫേവറിറ്റുകളായി സെമി കളിച്ച പാക് പടയെ ഓസീസ് അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കുകയായിരുന്നു. ത്രസിപ്പിക്കുന്ന റണ്‍ചേസില്‍ അഞ്ചു വിക്കറ്റിനാണ് ഓസീസിന്റെ വിജയം. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. ഇരുടീമുകളും ഇതുവരെ കിരീടം നേടിയിട്ടില്ലാത്തവരാണ്.
177 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കു പാകിസ്താന്‍ നല്‍കിയത്. പാക് ടീമിന്റെ ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ പാക് ടീമിന് ഈ സ്‌കോര്‍ ചേസ് ചെയ്യുകയെന്നത് അസാധ്യമാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഓസീസീസ് അവിസ്മരണീയ വിജയം കുറിക്കുകയായിരുന്നു. 49 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. എന്നാല്‍ ടീമിന്റെ ഹീറോസ് മാത്യു വേഡും മാര്‍ക്കസ് സ്‌റ്റോയ്‌നിസുമായിരുന്നു. വേഡും വെറും 17 ബോളില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം പുറത്താവാതെ 41 റണ്‍സെടുത്തപ്പോള്‍ സ്‌റ്റോയ്‌നിസ് 31 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 40 റണ്‍സുമായി പുറത്താവാതെ നിന്നു. അപരാജിതമായ ആറാം വിക്കറ്റില്‍ സറ്റോയ്‌നിസ് ജോടി 81 റണ്‍സ് വാരിക്കൂട്ടി. ഇതാണ് മല്‍സരം പാകിസ്താനില്‍ നിന്നും തട്ടിയകറ്റിയത്. ഷഹീന്‍ അഫ്രീഡിയെറിഞ്ഞ 19ാം ഓവില്‍ 22 റണ്‍സ ഈ സഖ്യം നേടി ആദ്യ മൂന്നു ബോളില്‍ നാലു റണ്‍സ് മാത്രമേ ഷഹീന്‍ വിട്ടുകൊടുത്തുള്ളൂളൂ. എന്നാല്‍ ശേഷിച്ച മൂന്നു ബോളും സിക്‌സറിലേക്കു പറത്തി വേഡ് പാകിസ്താന്റെ കഥ കഴിക്കുകയായിരുന്നു.
28 റണ്‍സെടുത്ത മിച്ചെല്‍ മാര്‍ഷാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വാര്‍ണര്‍ 30 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചു. മാര്‍ഷ് 22 ബോളില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും നേടി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ സ്റ്റീവ് സ്മിത്ത് (5), ഗ്ലെന്‍ മാക്‌സ്വെല്‍ (7) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. വേഡാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തേ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ (67), ഫഖര്‍ സമാന്‍ (55*) എന്നിവരുടെ ഫിഫ്റ്റുകളും നായകന്‍ ബാബര്‍ ആസമിന്റെ (39) പ്രകടനവുമാണ് പാകിസ്താനെ 170ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. മറ്റാരും രണ്ടക്കത്തിലെത്തിയില്ല. ടീമിന്റെ പുതിയ ഫിനിഷര്‍ ആസിഫ് അലി ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ ഷുഐബ് മാലിക്ക് ഒരു റണ്‍സിനും പുറത്തായി. ഒരു റണ്ണോടെ മുഹമ്മദ് ഹഫീസ് പുറത്താവാതെ നിന്നു. 52 ബോളില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമുള്‍പ്പെട്ടതാണ് റിസ്വാന്റെ ഇന്നിങ്‌സ്. ഈ പ്രകടനത്തോടെ ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 ടി20 റണ്‍സ് തികച്ച ആദ്യത്തെ താരമെന്ന റെക്കോര്‍ഡും അദ്ദേഹം കുറിച്ചു. സമാന്റെ വെടിക്കെട്ടാണ് പാക് ടീമിനെ 176ലെത്തിച്ചത്. വെറും 32 ബോളിലായിരുന്നു നാലു വമ്പന്‍ സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം അദ്ദേഹം പുറത്താവാതെ 55 റണ്‍സ് വാരിക്കൂട്ടിയത്. ബാബര്‍ 34 ബോളില്‍ അഞ്ചു ബൗണ്ടറികളടിച്ചു.
തകര്‍പ്പന്‍ തുടക്കമായിരുന്നു ബാബര്‍- റിസ്വാന്‍ ജോടി മല്‍സരത്തില്‍ പാകിസ്താനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചര്‍ത്തു. രണ്ടാം വിക്കറ്റില്‍ റിസ്വാന് കൂട്ടായി സമാന്‍ വന്നതോടെ പാക് ഇന്നിങ്‌സിനു വേഗം കൂടി. രണ്ടാം വിക്കറ്റില്‍ 72 റണ്‍സാണ് ഇവര്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. അലി, മാലിക്ക് എന്നിവര്‍ വന്നതു പോലെ മടങ്ങിയെങ്കിലും സമാന്‍ അവസാന ഓവറുകളില്‍ അതിവേഗം റണ്‍സ് വാരിക്കുട്ടി ടീമിനെ വിജയിക്കാവുന്ന ടോട്ടലിലെത്തിക്കുകയായിരുന്നു. ടോസിനു ശേഷം ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും അവസാനത്തെ മല്‍സരത്തില്‍ കളിച്ച അതേ ഇലവനെ സെമിയിലും നിലനിര്‍ത്തുകയായിരുന്നു.
സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ തുടര്‍ച്ചയായ അഞ്ചു വിജയങ്ങളോടെ ഒന്നാസ്ഥാനക്കാരായാണ് പാകിസ്താന്റെ സെമി ഫൈനല്‍ പ്രവേശനം. ചിരവൈരികളായ ഇന്ത്യയെ പത്തു വിക്കറ്റിനു കെട്ടുകെട്ടിച്ചായിരുന്നു പാക് പട അക്കൗണ്ട് തുറന്നത്. വിരാട് കോലിലെയും സംഘത്തെയും പാകിസ്താന്‍ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചതും ഇതാദ്യമായിട്ടായിരുന്നു. നേരത്തേ 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യക്കെതിരേ നേടിയ ചരിത്ര വിജയം പാക് ടീമിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തുകയും ചെയ്തു. രണ്ടാമങ്കത്തില്‍ ന്യൂസിലാന്‍ഡിനെതിരേ അഞ്ചു വിക്കറ്റിന് അവര്‍ വെന്നിക്കൊടി പാറിച്ചു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അഫ്ഗാനിസ്താനെ അഞ്ചു വിക്കറ്റിനും നമീബിയയെ 45 റണ്‍സിനും സ്‌കോട്ട്‌ലാന്‍ഡിനെ 72 റണ്‍സിനും പാകിസ്താന്‍ തരിപ്പണമാക്കി.
അതേസമയം, മരണഗ്രൂപ്പായ രണ്ടില്‍ നിന്നും ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഓസീസ് സെമിയില്‍ കടന്നത്. ഇരുടീമുകള്‍ക്കും എട്ടു പോയിന്റ് വീതമായിരുന്നു ലഭിച്ചത്. സൗത്താഫ്രിക്കയ്ക്കും ഇതേ പോയിന്റുണ്ടായിരുന്നു. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ട് ഒന്നാംസ്ഥാനക്കാരായപ്പോള്‍ ഓസീസ് റണ്ണറപ്പാവുകയായിരുന്നു. സൗത്താഫ്രിക്ക പുറത്താവുകയും ചെയ്തു. സൗത്താഫ്രിക്കയും ഓസീസും തമ്മിലായിരുന്നു സൂപ്പര്‍ 12ലെ കന്നിയങ്കം. ഈ കളിയില്‍ ഓസീസ് അഞ്ചു വിക്കറ്റിന് കഷ്ടിച്ചു ജയിച്ചു. എന്നാല്‍ അടുത്ത കളിയില്‍ ശ്രീലങ്കയ്‌ക്കെതിരേ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി. മൂന്നാത്തെ കളിയില്‍ ഇംഗ്ലണ്ടിനോടു എട്ടു വിക്കറ്റിന്റെ കനത്ത പരാജയം ഓസീസിന് നേരിട്ടു. നാലും അഞ്ചു മല്‍സരങ്ങളില്‍ ബംഗ്ലാദേശിനെയും വെസ്റ്റ് ഇന്‍ഡീസിനെയും എട്ടു വിക്കറ്റിന് തുരത്തി ഓസീസ് ഇതിന്റെ ക്ഷീണം തീര്‍ക്കുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ശദാബ് ഖാന്‍, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീഡി.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.