ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ആ റെക്കോര്‍ഡ് ഒടുവില്‍ തകര്‍ന്നിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഒരു ടീമും തങ്ങള്‍ക്കെതിരേ 160 പ്ലസ് ഇതുവരെ ചേസ് ചെയ്തിട്ടില്ലെന്ന റെക്കോര്‍ഡാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തിരുത്തിയിരിക്കുന്നത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈ റെക്കോര്‍ഡ് കൈവിടേണ്ടി വന്നത് ലഖ്‌നൗവിനു ഇരട്ടി പ്രഹരമാവുകയും ചെയ്തിരിക്കുന്നു.
168 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് റിഷഭ് പന്തിനും സംഘത്തിനും ലഖ്‌നൗ നല്‍കിയത്. ടോട്ടല്‍ 160 പിന്നിട്ടപ്പോല്‍ തന്നെ എല്‍എസ്ജി വിജയം മണത്തിരുന്നു. പക്ഷെ ലഖ്‌നൗവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഡിസി പുറത്തെടുത്തത്. 18.1 ഓവറില്‍ വെറും നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡിസി വിജയത്തിലെത്തുകയായിരുന്നു.

കന്നി ഐപിഎല്‍ മല്‍സരം കളിച്ച ജെയ്ക്ക് ഫ്രേസര്‍ മക്ക്ഗര്‍ക്കിന്റെ (55) ഇന്നിങ്‌സ് അവരുടെ വിജയത്തിനു അടിത്തറയിട്ടു. വെറും 35 ബോളുകളില്‍ നിന്നായിരുന്നു ഇത്. നായകന്‍ റിഷഭ് 24 ബോളില്‍ 41 റണ്‍സ് നേടിയപ്പോള്‍ പൃഥ്വി ഷാ 22 ബോളില്‍ 32 റണ്‍സും സ്‌കോര്‍ ചെയ്തു. എവിടെയാണ് ലഖ്‌നൗ ടീമിനി പിഴച്ചത്? നായകന്‍ രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായ ചില പിഴവുകളാണ് ഇതിനു വഴിയൊരുക്കിയതെന്നു കാണാം. ഇവ എന്തൊക്കെയാണെന്നു നോക്കാം.
രാഹുല്‍ ആദ്യം കാണിച്ച അബദ്ധം അവരുടെ ഇന്നിങ്‌സിനിടെയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരനെ നേരത്തേ ക്രീസിലേക്കു അയച്ചാണ് രാഹുല്‍ മണ്ടത്തരം കാണിച്ചത്. സാധാരണയായി അവസാന ഓവറുകളില്‍ ക്രീസിലെത്തിയ ശേഷം ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് പൂരന്‍. പക്ഷെ ഈ മല്‍സരത്തില്‍ ഡിസിക്കെതിരേ എട്ടാം ഓവറില്‍ തന്നെ പൂരനെ രാഹുല്‍ ബാറ്റിങില്‍ പരീക്ഷിക്കുകയായിരുന്നു.
കുല്‍ദീപ് യാദവെറിഞ്ഞ എട്ടാം ഓവറിലെ മൂന്നാമത്തെ ബോളില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിന്റെ (8) പുറത്താവലിനെ തുടര്‍ന്നാണ് അഞ്ചാമനായി പൂരനെ ക്രീസിലേക്കു അയച്ചത്. പക്ഷെ ഈ നീക്കം ദുരന്തത്തില്‍ കലാശിച്ചു. നേരിട്ട ആദ്യ ബോളില്‍ തന്നെ പൂരനെ കുല്‍ദീപ് ബള്‍ഡാക്കി. ഇതോടെ ലഖ്‌നൗ നാലിനു 67 റണ്‍സെന്ന നിലയില്‍ ഞെട്ടുകയും ചെയ്തു.
പൂരനു പകരം ആയുഷ് ബദോനി, ദീപക് ഹൂഡ എന്നിവരിലൊരാളായിരുന്നു ഈ സമയത്ത് ബാറ്റിങില്‍ ബെസ്റ്റ്. പൂരനെ ഡെത്ത് ഓവറുകളിലേക്കു മാറ്റി വയ്ക്കുകയും ചെയ്യാമായിരുന്നു. എങ്കില്‍ മല്‍സരഫലം തന്നെ മറ്റൊന്നാവുമായിരുന്നു.

രാഹുല്‍ വരുത്തിയ മറ്റൊരു അബദ്ധം ബൗളിങ് റൊട്ടേഷനിലായിരുന്നു. മല്‍സരത്തില്‍ തന്റെ സ്‌ട്രൈക്ക് ബൗളറായ രവി ബിഷ്‌നോയിയേക്കാള്‍ നേരത്തേ ക്രുനാല്‍ പാണ്ഡ്യയെ പരീക്ഷിച്ച അദ്ദേഹത്തിന്റെ തന്ത്രമാണ് ദയനീമായി പരാജയപ്പെട്ടത്. മാത്രമല്ല തന്റെ ആദ്യ ഓവറില്‍ റണ്‍സ് വാരിക്കോരി നല്‍കിയിട്ടും വീണ്ടും ക്രുനാലിനെ തിരികെ വിളിച്ച് രാഹുല്‍ മണ്ടത്തരം ആവര്‍ത്തിച്ചു. പവര്‍പ്ലേ തീരും മുമ്പ് ആറാം ഓവറിലാണ് ക്രുനാല്‍ ബൗള്‍ ചെയ്തത്.
വൈഡ് ഫോറില്‍ കലാശിച്ചതിലൂടെയുള്ള അഞ്ചു റണ്‍സു രണ്ടു ഫോറുകളുമടക്കം 17 റണ്‍സ് ഈ ഓവറില്‍ ഡിസി വാരിക്കൂട്ടുകയും ചെയ്തു. അടുത്ത ഓവറില്‍ ബൗള്‍ ചെയ്ത ബിഷ്‌നോയ് ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും പിഴുതു. യഥാര്‍ഥത്തില്‍ ക്രുനാലിനേക്കള്‍ മുമ്പ് ബിഷ്‌നോയ് ആണ് വരേണ്ടിയിരുന്നതെന്നു ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.
അതിനു ശേഷം 13ാം ഓവറില്‍ ക്രുനാലിനു വീണ്ടുമൊരു ഓവര്‍ കൂടി നല്‍കി രാഹുല്‍ സ്വന്തം ടീമിന്റെ തോല്‍വിയും വേഗത്തിലാക്കി. 21 റണ്‍സാണ് ക്രുനാല്‍ ഓവറില്‍ വാരിക്കോരി നല്‍കിയത്. ഹാട്രിക്ക് സിക്‌സറുള്‍പ്പെടെയായിരുന്നു ഇത്. ഫ്രേസറുടെ ബാറ്റില്‍ നിന്നായിരുന്നു തീപ്പൊരി ഷോട്ടുകള്‍. ഓവര്‍ കഴിഞ്ഞപ്പേഴേക്കും ഡിസി വിജയത്തിലേക്കു ഏറെ അടുക്കുകയും ചെയ്തു.