ഹൈദരാബാദ്: അടുത്ത ഒളിമ്പിക്‌സിന് മെഡല്‍ നേടാനാകുന്ന തരത്തില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് വിദേശ പരിശീലകന്റെ സേവനം ലഭ്യമാക്കുമെന്ന തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വാഗ്ദാനം സിന്ധു തള്ളിക്കളഞ്ഞു. ഗോപീചന്ദ് മികച്ച പരിശീലകനാണെന്നും മറ്റൊരു പരിശീലകന്റെ ആവശ്യം ഇപ്പോഴില്ലെന്നും സിന്ധു വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയോട് സിന്ധു കൂടുതല്‍ പ്രതികരിച്ചില്ല.
തെലങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് അലിയാണ് സിന്ധുവിന് ഗോപീചന്ദിനെക്കാള്‍ മികച്ച പരിശീലകനെ ഏര്‍പ്പെടുത്താമെന്ന് അറിയിച്ചത്. തെലങ്കാനയിലെ ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ സിന്ധുവിന് നല്‍കിയ സ്വീകരണ യോഗത്തിലായിരുന്നു ഉപമുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന.

എന്നാല്‍, പി.ഗോപീചന്ദ് തനിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച കോച്ചാണെന്ന് സിന്ധു പറഞ്ഞു. തങ്ങള്‍ക്ക് നല്‍കിയ വന്‍ സ്വീകരണത്തിന് തെലങ്കാന, ആന്ധ്രപ്രദേശ് സര്‍ക്കാരുകള്‍ക്ക് സിന്ധു നന്ദി അറിയിച്ചു. അതേസമയം, വിവാദ വിഷയത്തില്‍ ഗോപീചന്ദ് പ്രതികരിച്ചില്ല. എന്നാല്‍, ഒളിമ്പിക്‌സില്‍ കൂടുതല്‍ മെഡലുകള്‍ നേടണമെങ്കില്‍ നമ്മുടെ കായിക സംസ്‌കാരവും വ്യവസ്ഥയും മാറേണ്ടതുണ്ടെന്ന് ഗോപീചന്ദ് പറഞ്ഞു.
ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളി നേടിയ സിന്ധുവിന് രാജ്യമെങ്ങുനിന്നും അഭിനന്ദന പ്രവാഹമായിരുന്നു. 5 കോടി രൂപ തെലങ്കാന സര്‍ക്കാരും 3 കോടി രൂപ ആന്ധ്രപ്രദേശ് സര്‍ക്കാരും സിന്ധുവിന് പാരിതോഷികമായി നല്‍കി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബിഎംഡബ്ലു കാര്‍ ആണ് സിന്ധുവിന് സമ്മാനമായി നല്‍കിയത്.