ഹൈദരാബാദ്: അടിമുടി സ്‌പോര്‍ട്‌സ് നിറഞ്ഞതാണ് ഒളിംപിക് മെഡല്‍നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ പിവി സിന്ധുവിന്റെ കുടുംബം. സിന്ധുവിന്റെ അച്ഛനും അമ്മയും രാജ്യം അറിയുന്ന വോളിബോള്‍ താരങ്ങളായിരുന്നു. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് സിന്ധു.
എന്നാല്‍, വോളിബോള്‍ കുടുംബത്തില്‍ പിറന്നിട്ടും ബാഡ്മിന്റണ്‍ താരമായി ഇന്ത്യയുടെ അഭിമാനമായി മാറാനായിരുന്നു സിന്ധുവിന്റെ നിയോഗം. അച്ഛനൊപ്പം വൈകുന്നേരം വോളിബോള്‍ കാണാന്‍ പോയിരുന്ന സിന്ധു തൊട്ടടുത്തുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. സിന്ധു സ്വയം തെരഞ്ഞെടുത്ത വഴിയായിരുന്നു ബാഡ്മിന്റണെന്ന് പിതാവ് രമണ പറയുന്നു.
ബാഡ്മിന്റണിലുള്ള താത്പര്യം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് മാതാപിതാക്കളാണ്. ബ്രിട്ടനില്‍ താമസമാക്കിയ മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എല്‍.ബി. സ്‌റ്റേഡിയത്തില്‍ ക്യാമ്പ് നടത്തിയതാണ് സിന്ധുവിന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്നുപറയാം. ടോം ആണ് ക്യാമ്പിലെത്തിയ സിന്ധുവിനെ മികച്ച പരിശീലന്റെ അടുത്തയക്കാന്‍ നിര്‍ദ്ദേശിച്ചത്.
പിവി സിന്ധുവിന്‍റെ എക്സ്ക്ലുസീവ് ഫോട്ടോകള്‍
പിന്നീട് രമണയുടെ സുഹൃത്തുകൂടിയായ ഗോപീചന്ദിനെ സിന്ധുവിന്റെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി സിന്ധു ഗോപീചന്ദിന്റെ അക്കാദമിയിലാണ് പരിശീലനം നേടിവരുന്നത്. ഗോപിയുടെ കീഴില്‍ എത്തിയതിനുശേഷം സിന്ധുവിനുണ്ടായ പുരോഗതി അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നെന്ന് പിതാവ് പറയുന്നു. ഒടുവില്‍ തനിക്കുപോലും കൈയ്യെത്തിപ്പിടിക്കാനാകാത്ത സ്വപ്‌നനേട്ടമാണ് ശിഷ്യയിലൂടെ ഗോപീചന്ദ് കൈവിരിച്ചിരിക്കുന്നത്.