രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായ മില്‍ഖാ സിങിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ടോക്കിയോയില്‍ ഇന്നു യുവതാരമായ നീരജ് ചോപ്ര യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. 1960ലെ റോം ഒളിപിക്‌സില്‍ താന്‍ കൈവിട്ട അത്‌ലറ്റിക്‌സ് മെഡല്‍ ഒരു ഇന്ത്യന്‍ താരം ഇവിടേക്കു കൊണ്ടു വരുന്നത് കാണണമെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. പല തവണ മില്‍ഖ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.
അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ള ചില യുവതാരങ്ങളുടെ പേരും മില്‍ഖ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ തന്റെ സ്വപ്‌നത്തിന് സ്വര്‍ണത്തിളക്കുമുണ്ടാവുമെന്ന് അദ്ദേഹം പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. നീരജിലൂടെ ഇതു യാഥാര്‍ഥ്യമാവുമ്പോള്‍ അത് മില്‍ഖയ്ക്കു നല്‍കുന്ന ഏറ്റവും മികച്ച സമ്മാനം കൂടിയായിരിക്കും. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഈ വര്‍ഷം ജൂണിലായിരുന്നു മില്‍ഖ ലോകത്തോടു വിടപറഞ്ഞത്.
ഇന്ത്യക്കു വേണ്ടി ഒൡപിക്‌സ് ട്രാക്കില്‍ ആദ്യമായി മെഡല്‍ നേട്ടത്തിന് തൊട്ടരികിലെത്തിയ അത്‌ലറ്റായിരുന്നു മില്‍ഖ. 1960ലെ റോം ഒളിംപിക്‌സിലായിരുന്നു ഇത്. പക്ഷെ അന്നു അദ്ദേഹത്തിനു നിര്‍ഭാഗ്യവശാല്‍ നാലാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. 400 മീറ്റര്‍ റേസില്‍ ഗെയിംസിനു മുമ്പ് തന്നെ രാജ്യത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു മില്‍ഖ. കാരണം ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവെന്ന പെരുമായിട്ടാണ് അദ്ദേഹം റോമിലെത്തിയത്. ഹീറ്റ്‌സില്‍ മിന്നുന്ന പ്രകടനവുമായി മില്‍ഖ ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്തിരുന്നു. ഇതോടെ ഗെയിംസില്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനത്തില്‍ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമായി അദ്ദേഹം മാറുകയും ചെയ്തിരുന്നു.
ഹീറ്റ്‌സില്‍ വേഗമേറിയ നാലാമത്തെ സമയം മില്‍ഖയുടേതായിരുന്നു. ഫൈനലില്‍ സ്വപ്‌നതുല്യമായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഗംഭീരമായി തന്നെ തുടങ്ങിയ മില്‍ഖ ആദ്യത്തെ 200 മീറ്ററില്‍ ലീഡ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അടുത്ത 400 മീറ്ററില്‍ അദ്ദേഹത്തിനു തലനാരിഴ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെടുകയായിരുന്നു. 24 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിന്റെ അഭിമാന താരമായ പിടി ഉഷയ്ക്കും മെഡല്‍നേട്ടത്തിന് തൊട്ടരികെ കാലിടറുകയായിരുന്നു. 1984ലെ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 0.1 സെക്കന്റ്ിലാണ് പയ്യോളി എക്‌സ്പ്രസിനു മെഡല്‍ നഷ്ടമായത്.
അതേസമയം, ഒളിംപിക്‌സ് ചരിത്രത്തിലെ എക്കാലത്തെയും വലിയ മെഡല്‍ക്കൊയ്ത്താണ് ടോക്കിയോയില്‍ ഇന്ത്യ നടത്തിയത്. ഏഴു മെഡലുകളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. മുമ്പൊരു ഗെയിംസുകളിലും ഇത്രയുമധികം മെഡലുകള്‍ ഇന്ത്യക്കു ലഭിച്ചിട്ടില്ല. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ആറു മെഡലുകള്‍ നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതാണ് ഇത്തവണ ടോക്കിയോയില്‍ ഇന്ത്യ പഴങ്കഥയാക്കിയത്.
വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിലൂടെയാണ ഇന്ത്യ ടോക്കിയോയില്‍ മെഡല്‍ വേട്ടയ്ക്കു തുടക്കമിട്ടത്. 49 കിഗ്രാമിലായിരുന്നു ചാനുവിന്റെ നേട്ടം. ഭാരോദ്വഹനത്തില്‍ ഇന്ത്യക്കു വെള്ളി ലഭിച്ചതും ഇതാദ്യമായിട്ടായിരുന്നു. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവിന്റെ വെങ്കലമായിരുന്നു രണ്ടാമതായി ഇന്ത്യക്കു ലഭിച്ചത്. ഇതോടെ തുടര്‍ച്ചയായി രണ്ടു ഗെയിംസുകളില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമായും സിന്ധു മാറി.
വനിതകളുടെ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ വെങ്കല മെഡല്‍ സമ്മാനിച്ചപ്പോള്‍ പുരുഷന്‍മാരുടെ ഗുസ്തിയില്‍ രവികുമാര്‍ സഹിയ വെള്ളിയും രാജ്യത്തിനു നേടിത്തന്നു. ലവ്‌ലിന സെമി ഫൈനലിലും രവി ഫൈനലിലും തോല്‍ക്കുകയായിരുന്നു. പുരുഷ ഹോക്കി ടീം വെങ്കല മെഡലുമായി രാജ്യത്തിന്റെ അഭിമാനമായി മാറി. 41 വര്‍ഷങ്ങള്‍ക്കു ശേഷം ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയായിരുന്നു ഇത്. പുരുഷ വിഭാഗം ഗുസ്തില്‍ ബജ് രംഗ് പുനിയയിലൂടെയായിരുന്നു ഇന്ത്യയുടെ ആറാമത്തെ മെഡല്‍. ഒടുവില്‍ നീരജിന്റെ സ്വര്‍ണത്തോടെ രാജകീയമായി ഇന്ത്യ തങ്ങളുടെ ഒളിംപിക് ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു.