ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ കുറിക്കപ്പെടുന്ന ദിവസമാണ് ഇന്നത്തേത്. വിശ്വ കായികമാമാങ്കമായ ഒളിംപിക്‌സില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ താരം അത്‌ലറ്റിക്‌സില്‍ പൊന്നണിഞ്ഞിരിക്കുകയാണ്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയാണ് ചരിത്രത്തിലേക്കു എറിഞ്ഞത്. ഇതോടെ മുന്‍ ഷൂട്ടിങ് ഇതിഹാസമായ അഭിനവ് ബിന്ദ്രയ്ക്കു ശേഷം ഒളിംപിക്‌സില്‍ ആദ്യ വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയ അത്‌ലറ്റായും നീരജ് മാറി. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലായിരുന്നു ബിന്ദ്ര രാജ്യത്തിനു ചരിത്ര സ്വര്‍ണം സമ്മാനിച്ചത്.
INDvENG: ഇംഗ്ലണ്ടിന്റെ ലീഡ് അതിനുള്ളില്‍ ഒതുക്കിയാല്‍ ഇന്ത്യക്കു ജയിക്കാം- ബട്ട് പറയുന്നു
ഇന്നു വൈകീട്ട് നടന്ന ഫൈനലില്‍ ആദ്യത്തെ ത്രോയില്‍ തന്നെ നീരജ് സ്വര്‍ണത്തില്‍ തന്റെ പേര് കുറിച്ചിരുന്നു. രണ്ടാമത്തെ ശ്രമത്തില്‍ ഇത് ഒന്നുകൂടി മെച്ചപ്പെടുത്തിയ അദ്ദേഹം മെഡല്‍ കൈവിട്ടുപോവില്ലെന്നു ഉറപ്പിക്കുകയും ചെയ്തു. രണ്ടാം ശ്രമത്തില്‍ നീരജ് എറിഞ്ഞത് 87.57 മീറ്ററായിരുന്നു.
ഫൈനലില്‍ ഇറങ്ങുമ്പോള്‍ സ്വര്‍ണ മെഡലിനെക്കുറിച്ചൊന്നും താന്‍ ചിന്തിച്ചിരുന്നില്ലെന്നും എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യണമെന്നു മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂവെന്നും നീരജ് വ്യക്തമാക്കി. മെഡല്‍ നേടത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്. ഞാന്‍ സ്വര്‍ണ മെഡലിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യണമെന്നും ഒളിംപിക് റെക്കോര്‍ഡ് തിരുത്തണമെന്നുമായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇതു കാരണം കുറച്ചധികം നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചതായും നീരജ് വ്യക്തമാക്കി.
ഈ മെഡല്‍ അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുന്‍ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങിനു താന്‍ സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മെഡലുമായി മില്‍ഖയെ നേരിട്ടു കാണാന്‍ ആഗ്രഹിച്ചിരുന്നു. ഈ സ്വര്‍ണം പിടി ഉഷയ്ക്കും അതുപോലെ തന്നെ ഒൡപിക് മെഡലിന് തൊട്ടരികിലെത്തുകയും ചെയ്ത മറ്റു അത്‌ലറ്റുകള്‍ക്കും സമര്‍പ്പിക്കുകയാണെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. മെഡല്‍ദാന ചടങ്ങിനിടെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത വികാരമായിരുന്നു. കരച്ചിലിന്റെ വക്കിലെത്തിയതായും നീരജ് പറയുന്നു.
നീരജിന്റെ മെഡലോടെ ഈ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം ഏഴായി ഉയരുകയും ചെയ്തു. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയാണിത്. 2012ലെ ഗെയിംസില്‍ ആറു മെഡലുകള്‍ നേടിയതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ടോക്കിയോയില്‍ ഇന്ത്യ പഴങ്കഥയാക്കിയത്. ഫൈനലില്‍ ഇറങ്ങുമ്പോള്‍ നീരജില്‍ നിന്നും ഇന്ത്യ ഉറപ്പായും ഒരു മെഡല്‍ തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതു സ്വര്‍ണമായിരിക്കുമെന്ന് ആരും തന്നെ സ്വപ്‌നം കണ്ടിരുന്നില്ല.
നീരജിന്റെ കരിയര്‍ ബെസ്റ്റ്‌റ് പെര്‍ഫോമന്‍സ് 88.07 മീറ്ററായിരുന്നു. ഇതിനു അടുത്തെങ്കിലുമെത്താനായാല്‍ അദ്ദേഹത്തിനു മെഡലുറപ്പായിരുന്നു. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (88.29 മീറ്റര്‍), ജൊഹാനസ് വെറ്റര്‍ (97.26 മീറ്റര്‍) എന്നിവരായിരുന്നു ഫൈനലിനു മുമ്പ് ഇന്ത്യന്‍ താരത്തിന്റെ പ്രധാന ഭീഷണികള്‍. ഫൈനലിലെ യഥാര്‍ഥ പോരാട്ടം നീരജും വെറ്ററും തമ്മിലായിരുന്നു.
എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ നീരജിന്റെ ത്രോ എല്ലാവരെയും നിഷ്പ്രഭരാക്കി. 87.03 മീറ്ററായിരുന്നു താരമെറിഞ്ഞത്. പ്രധാന എതിരാളിയായ വെറ്ററിനാവട്ടെ വെറും 82.52 മീറ്റര്‍ മാത്രമേ എറിയാനായുള്ളൂ. രണ്ടാം റൗണ്ടില്‍ നീരജ് തന്റെ ദൂരം ഒന്നുകൂടി മെച്ചപ്പെടുത്തി എതിരാളികള്‍ക്കു എത്തിപ്പിടിക്കാവുന്നതിലും അപ്പുറമെത്തി. എറിഞ്ഞത് 87.58 മീറ്റര്‍. ഇന്ത്യന്‍ താരം മെഡല്‍ ഉറപ്പിച്ച നിമിഷം കൂടിയായിരുന്നു ഇത്. സ്വര്‍ണമോ വെള്ളിയോ എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. ഈ റൗണ്ടിലാവട്ടെ വെറ്ററിന്റെ ത്രോ ഫൗളായതോടെ നീരജിന്റെ സാധ്യത വര്‍ധിക്കുകയും ചെയ്തു. ജര്‍മനിയുടെ മറ്റൊരു താരമായ ജൂലിയന്‍ വെബറായിരുന്നു ഈ റൗണ്ടില്‍ രണ്ടാമതെത്തിയത്. സീസണ്‍ ബെസ്റ്റായ 85.30 മീറ്റര്‍ എറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.