ഐപിഎല്‍ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഒരു നീക്കത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറും വീരേന്ദര്‍ സെവാഗും. ചെന്നൈ സൂപ്പര്‍ കിങ്‌സ് റണ്‍ ചേസ് നടത്തവെ നിര്‍ണായകമായ അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്ത് മോഹിത് ശര്‍മയായിരുന്നു.
അദ്യത്തെ നാലു ബോളുകളും ഗംഭീരമായി തന്നെ അദ്ദേഹം എറിയുകയും ചെയ്തു. എന്നാല്‍ അവസാനത്തെ രണ്ടു ബോളില്‍ മോഹിത്തിനു പിഴവ് സംഭവിക്കുകയായിരുന്നു. ജയിക്കാന്‍ രണ്ടു ബോളില്‍ 10 റണ്‍സ് വേണമെന്നിരിക്കെ അഞ്ചാമത്തെ ബോളില്‍ സിക്‌സറും അവസാന ബോളില്‍ ഫോറുമടിച്ച് രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്കു ത്രില്ലിങ് ജയവും അഞ്ചാം ട്രോഫിയും സമ്മാനിക്കുകയായിരുന്നു.

ഫൈനലില്‍ മഴ കാരണം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍ നിശ്ചയിച്ചിരുന്നു. 13 റണ്‍സായിരുന്നു 15ാം ഓവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. തന്റെ തൊട്ടുമുമ്പത്തെ ഓവറില്‍ രണ്ടു വിക്കറ്റുകളെടുത്ത മോഹിത്തായിരുന്നു ജിടിയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത്. 15ാം ഓവറിലെ ആദ്യത്തെ നാലു ബോളുകളും തകര്‍പ്പന്‍ യോര്‍ക്കറുകളാണ് അദ്ദേഹം പരീക്ഷിച്ചത്.
ക്രീസിലുണ്ടായിരുന്ന ശിവം ദുബെയ്ക്കും രവീന്ദ്ര ജഡേജയ്ക്കും മൂന്നു റണ്‍സ് മാത്രമമേ നാലു ബോളില്‍ ലഭിച്ചുള്ളൂ. ഈ സമയത്താണ് അഞ്ചാമത്തെ ബോളിനു മുമ്പ് മോഹിത്തിനു ജിടി ഡഗൗട്ടില്‍ നിന്നും വെളളമെത്തിച്ചുകൊടുക്കുന്നത്. പിന്നാലെ ഹാര്‍ദിക് അദ്ദേഹത്തിനു അരികിലേക്കു വരികയും ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മോഹിത്തിന്റെ ബൗളിങിലെ താളം നഷ്ടപ്പെടുത്തിയത് ഈ അനാവശ്യ ഇടപെടലാണെന്നു സുനില്‍ ഗവാസ്‌കര്‍ പറയുന്നു.

മോഹിത് ശര്‍മ ആദ്യത്തെ 3-4 ബോളുകള്‍ ഗംഭീരമായിട്ടാണ് എറിഞ്ഞത്. തുടര്‍ന്നാണ് ചില വിചിത്രമായ കാരണത്താല്‍ മോഹിത്തിനു ഗ്രൗണ്ടിലേക്കു വെള്ളമെത്തിച്ചു കൊടുക്കുന്നത്, ഓവറിന് ഇടയിലാണ് ഇങ്ങനെയൊരു കാര്യം ചെയ്തിരിക്കുന്നത്. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ മോഹിത്തിനു അരികിലെത്തുകയും സംസാരിക്കുകയും ചെയ്തു. ബൗളര്‍ വളരെ നല്ല താളത്തില്‍ അപ്പോള്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, മനസ് കൊണ്ട് അദ്ദേഹം അവിടെയുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ആരും മോഹിത്തിനു ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യവുമില്ല. അകലെ നിന്നും വളരെ നന്നായി ബൗള്‍ ചെയ്‌തെന്നു അദ്ദേഹത്തോടു പറയുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാമായിരുന്നു. പക്ഷെ മോഹിത്തിനു അടുത്തേക്കു പോയി സംസാരിക്കേണ്ട യാതൊരു ആവശ്യവും അപ്പോഴില്ലായിരുന്നു. അതിനു പിന്നാലെ മോഹിത്തിന്റെ ഏകാഗ്രത നഷ്ടപ്പെട്ട് അവിടേക്കും ഇവിടേക്കുമെല്ലാം നോക്കിയതായും സുനില്‍ ഗവാസ്‌കര്‍ വിശദമാക്കി.
ക്രിക്ക്ബസിന്റെ ഷോയില്‍ വീരേന്ദര്‍ സെവാഗും ഇതേ കാര്യം തന്നെയാണ് അഭിപ്രായപ്പെട്ടത്. കളിയില്‍ ഒരാള്‍ വളരെ നന്നായി ബൗള്‍ ചെയ്യുകയും യോര്‍ക്കറുകളെറിയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തിന് അയാളുടെ അടുത്തു പോയി സംസാരിക്കണം? എതിര്‍ ടീമിനു രണ്ടു ബോളില്‍ 10 റണ്‍സ് വേണമെന്നതു ബൗളര്‍ക്കുമറിയാം, അയാള്‍ യോര്‍ക്കറുകളില്‍ ഉറച്ചു നില്‍ക്കേണ്ടതും ആവശ്യമാണ്. അങ്ങനെയുള്ളപ്പോള്‍ നിങ്ങള്‍ എന്തിന് ആ ബൗളറുടെ സമയം നഷ്ടപ്പെടുത്തണം?
മോഹിത്തിനു ബാറ്റര്‍മാരില്‍ നിന്നും തല്ലു കിട്ടിയിരുന്നെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യക്കു അടുത്തു പോയി സംസാരിക്കാമായിരുന്നു. പക്ഷെ ബൗളര്‍ തന്റെ ജോലി നന്നായി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ എത്രയും വേഗത്തില്‍ അയാള്‍ ഓവര്‍ പൂര്‍ത്തിയാക്കാനായിരിക്കണം ക്യാപ്റ്റന്‍ ആഗ്രഹിക്കേണ്ടത്. ഹാര്‍ദിക്കിന്റെ സ്ഥാനത്തു താനായിരുന്നെങ്കില്‍ ഒരിക്കലും ബൗളറെ ആ തരത്തില്‍ ശല്യപ്പെടുത്തില്ലെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.