ഇതോടെ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം ചൂടിയവരുടെ നിരയില്‍ ഫെഡററും എത്തി. ഇതിനു മുമ്പ് പീറ്റ് സാംപ്രസും, വില്യം റെന്‍ഷായും പങ്കിട്ട റെക്കോര്‍ഡ് ആയിരുന്നു ഇത്.
ഫെഡററുടെ കരിയറിലെ പതിന്നാലാം ഗ്രാന്‍സ്ലാം കിരീടം കൂടിയാണ് ഇത്. ആദ്യ സെറ്റ് ആന്‍ഡി മുറെ നേടിയപ്പോള്‍ 1936 മുതലുള്ള ബ്രിട്ടന്റെ കാത്തിരിപ്പ് സഫലാമാവും എന്ന് ഗ്യാലറി നിറഞ്ഞു നിന്നിരുന്ന ഇംഗ്ലീഷുകാരെല്ലാം വിചാരിച്ചിട്ടുണ്ടാവും. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചു വരവാണ് ഫെഡറര്‍ നടത്തിയത്. സ്‌കോര്‍ 4-6, 7-5, 6-3, 6-4.
1936ല്‍ ഫ്രെഡ് പെറിയാണ് അവസാനമായി വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഇംഗ്ലീഷ് താരം. 1938ല്‍ ബണ്ണി ഓസ്‌റ്റിനു ശേഷം വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് ആന്‍ഡി മുറെ. അതുകൊണ്ടെല്ലാം തന്നെ മുറെയുടെ പരാജയത്തിന്റെ ആഴം വളരെ കൂടുതലാണ്.
2010ല്‍ മുറെയെ തന്നെ പരാജയപ്പെടുത്തി നേടിയ ആസ്‌ത്രേലിയന്‍ ഓപണിനു ശേഷം ഫെഡറര്‍ നേടുന്ന ആദ്യ ഗ്രാന്‍സ്ലാം ആണ് ഇത്. 2009ലാണ് ഫെഡറര്‍ അവസാനമായി വിംബിള്‍ഡണ്‍ നേടിയിരുന്നത്.
വിജയിയായി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട് എന്നാണ് 30കാരനായ ഫെഡറര്‍ തന്റെ വിജയത്തെ കുറിച്ച് പ്രതികരിച്ചത്. 30 വയസ്സിനു ശേഷം വിംബിള്‍ഡണ്‍ കിരീടം നേടുന്ന മൂന്നാമത്തെ കളിക്കാരനായി ഇതോടെ ഫെഡറര്‍. റോഡ് ലാവര്‍, ആര്‍തര്‍ ആഷെയും ആണ് മറ്റു രണ്ടു പേര്‍.
30 വയസ്സില്‍ നേടിയ ഈ വിംബിള്‍ഡണ്‍ കിരീടത്തോടെ തന്റെ ടെന്നിസ് കരിയര്‍ അവസാനിച്ചില്ല എന്നു തെളിയിച്ച് ലോക ഒന്നാം നമ്പര്‍ താരപദവി തിരിച്ചു പിടിച്ചിരിക്കുകയാണ് റോജര്‍ ഫെഡറര്‍.