ഹോബർട്ട്: നീണ്ട ഇടവേളയ്ക്ക് ശേഷം ടെന്നീസില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം സാനിയ മിര്‍സ വിജയക്കുതിപ്പ് തുടരുന്നു. ഓസ്ട്രിയയില്‍ നടക്കുന്ന വനിതാ പ്രഫഷണല്‍ ടെന്നീസ് ടൂര്‍ണമെന്റ്, ഹോബര്‍ട്ട് ഇന്റര്‍നാഷണലിലാണ് സാനിയയുടെ മുന്നേറ്റം. ഡബിള്‍സ് വിഭാഗത്തില്‍ സാനിയ മിര്‍സ - നാദിയ കിച്ചെനോക്ക് (ഉക്രൈന്‍ താരം) സഖ്യം സെമി ഫൈനലിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ വാനിയ കിങ് - ക്രിസ്റ്റീന മക്‌ഹേല്‍ ജോടിയെയാണ് (അമേരിക്ക) ഇന്തോ - ഉക്രൈന്‍ സഖ്യം തകര്‍ത്തത്. സ്‌കോര്‍: 6-2, 4-6, 10-4. നിര്‍ണായകമായ മൂന്നാം സെറ്റിലെ ടൈബ്രേക്കറില്‍ സാനിയയും കിച്ചെനോക്കും കോര്‍ട്ടില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സെമിയില്‍ തമാര സിഡാന്‍സെക്ക് - മാരി ബൗസ്‌കോവ (സ്ലോവേനിയ - ചെക്ക് റിപ്ലബ്ലിക്) ജോടിയുമായാണ് സാനിയയും കിച്ചെനോക്കും മാറ്റുരയ്ക്കുക. നേരത്തെ, ഒക്‌സാന കലാഷ്‌നിക്കോവ - മിയു കാറ്റോ സഖ്യത്തേയാണ് സാനിയയും പങ്കാളിയും ക്വാര്‍ട്ടറിലെത്തിയത്. അന്ന് സ്‌കോര്‍: 2-6, 7-6, 10-3. ഹൊബാര്‍ട്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കും മുന്‍പ് 2017 ഒക്ടോബറില്‍ നടന്ന ചൈന ഓപ്പണിലായിരുന്നു സാനിയ ഏറ്റവുമൊടുവില്‍ ടെന്നീസ് കളിച്ചത്. ശേഷം അമ്മയാകാനുള്ള തയ്യാറെടുപ്പ് മുന്‍നിര്‍ത്തി രണ്ടു വര്‍ഷത്തെ ഔദ്യോഗിക ഇടവേള സാനിയ എടുത്തു. ആറ് ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് സാനിയ മിര്‍സ. നിലവില്‍ 38 ആം സ്ഥാനത്താണ് താരം. ഹോബര്‍ട്ടിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും സാനിയ മിര്‍സ കളിക്കാനിരിക്കുകയാണ്.