മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങളായ ലിയാന്‍ഡര്‍ പേസിനും രോഹന്‍ ബോപണ്ണയ്ക്കും ജയം. മിക്‌സഡ് ഡബിള്‍സില്‍ മത്സരിക്കുന്ന പേസ് ജെലേന ഒറ്റാപെങ്കോയ്‌ക്കൊപ്പം രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ മറ്റൊരു മിക്‌സഡ് ഡബിള്‍സില്‍ ബോപണ്ണ സഖ്യം ക്വാര്‍ട്ടറിലെത്തി. നേരത്തെ മറ്റൊരു ഇന്ത്യന്‍താരം സാനിയ മിര്‍സ പരിക്കുമൂലം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍നിന്നും പിന്മാറിയിരുന്നു.
2017ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്മാരായിരുന്ന പേസ് സഖ്യം ഓസ്‌ട്രേലിയയുടെ സ്‌റ്റോം സാന്‍ഡേഴ്‌സ്, മാര്‍ക്ക് പോള്‍മണ്‍സ് സഖ്യത്തെയാണ് മറികടന്നത്. സ്‌കോര്‍ 6-7, 6-3, 10-6. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ പേസ് സഖ്യം രണ്ടാം സെറ്റ് അനായാസം നേടിയപ്പോള്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പിടിച്ചെടുത്തത്. ഈ വര്‍ഷം ടെന്നീസില്‍നിന്നും വിരമിക്കുമെന്ന് പേസ് സൂചന നല്‍കിയിരുന്നു.
ദേശീയ സീനിയര്‍ വനിതാ ഹോക്കി: ഗോളിൽ ആറാടി എസ്എസ്ബിയും സാഗും
രോഹന്‍ ബോപണ്ണയും യുക്രൈന്‍ താരം നാദിയ കിച്ചെനോക്ക് സഖ്യം നിക്കോള്‍ മെലിഷര്‍, ബ്രുണോ സോറസ് സഖ്യത്തെയും മറികടന്ന് ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍ 6-4, 7-6. സാനിയ മിര്‍സയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബോപണ്ണ മിക്‌സഡ് ഡബിള്‍സ് കളിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സാനിയ പിന്മാറിയതിനെ തുടര്‍ന്ന് സാനിയയുടെ ഡബിള്‍സ് പങ്കാളിയായ നാദിയ ബോപണ്ണയ്‌ക്കൊപ്പം കളിക്കാനിറങ്ങുകയായിരുന്നു.