ടോക്യോ: ഒളിമ്പിക്‌സ് ടെന്നിസ് സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ വിജയത്തോടെ മുന്നേറി. ഉസ്‌ബെക്കിസ്താന്റെ ലോക 203ാം റാങ്കുകാരനായ ഡെനിസ് ഇസ്‌റ്റോമിനെയാണ് 23 കാരനായ സുമിത് നാഗല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 6-7, 6-4. രണ്ട് മണിക്കൂറും 34 മിനിറ്റും നിണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ലോക റാങ്കിങില്‍ 144ാം സ്ഥാനത്തുള്ള നാഗല്‍ ഉസ്‌ബെക്കിസ്താന്‍ താരത്തെ മറിക്കടന്നത്.
ഒളിമ്പിക്സ് 2021: ചാംപ്യന്‍ ചാനു, ഭാരോദ്വഹനത്തില്‍ വെള്ളി - 17 വര്‍ഷത്തിനു ശേഷം ആദ്യം
ഇതിഹാസതാരം ലിയാണ്ടര്‍ പേസിനു ശേഷം ആദ്യമായാണ് ഒളിമ്പിക്‌സ് സിംഗിള്‍സില്‍ ടെന്നിസില്‍ ഒരു ഇന്ത്യന്‍ താരം വിജയം നേടുന്നത്. ഹരിയാന സ്വദേശിയായ നാഗലിന്റെ ഒളിംപിക്‌സ് അരങ്ങേറ്റ മത്സരം കൂടിയാണിത്. ഒന്നാം സെറ്റില്‍ 6-4ന് വിജയം നേടിയ നാഗലിനെ രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലൂടെ ഇസ്‌റ്റോമിന്‍ 6-7 എന്ന സ്‌കോറില്‍ മറിക്കടക്കുകയായിരുന്നു. എന്നാല്‍, അവസാന സെറ്റില്‍ 6-4 എന്ന സ്‌കോറിന് വിജയക്കൊടി നാട്ടി നാഗല്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു. റൗണ്ട് 32ല്‍ ലോക രണ്ടാം റാങ്കുകാരനായ ഡാനില്‍ മെദ്‌വദേവാണ് നാഗലിന്റെ എതിരാളി.
Olympics 2021: ഫൈനലിൽ ഉന്നം പിഴച്ച് സൗരഭ്; ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മെഡൽ ഇല്ല
ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലിസ്റ്റായ മെദ് വദേവിനെതിരെയുള്ള മത്സരം നാഗലിന് വെല്ലുവിളിയാവും. ആദ്യ സെറ്റ് 6-4ന് നാഗലിന് സ്വന്തമാക്കാനായെങ്കിലും കനത്ത വെല്ലുവിളിയുയര്‍ത്താന്‍ ഇസ്റ്റോമിന് കഴിഞ്ഞിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ നിര്‍ണായക ഘട്ടങ്ങളില്‍ പോയിന്റ് നേടി നാഗല്‍ ഒന്നാം സെറ്റ് സ്വന്തമാക്കി. ടൈ ബ്രേക്കറിലായ രണ്ടാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം പോരാട്ടം കാഴ്ചവച്ചപ്പോള്‍ മത്സരഫലം നീണ്ടുനിന്നു. എന്നാല്‍, ടൈബ്രേക്കറിനു ശേഷം നഷ്ടമായ രണ്ടാം സെറ്റിന് പിന്നാലെ മൂന്നാം സെറ്റില്‍ നാഗല്‍ മികച്ച തിരിച്ചുവരവിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു.