ടോക്കിയോ: ഒളിമ്പിക് ടെന്നീസ് സിംഗിള്‍സില്‍ നൊവാക് ദോക്ക്യോവിച്ചിന്റെ കുതിപ്പ്. ജപ്പാന്റെ അവസാന മെഡല്‍ പ്രതീക്ഷയായ കീ നിഷികോരിയെ തകര്‍ത്ത് ദോക്ക്യോവിച്ച് സെമി ഫൈനലില്‍ കടന്നിരിക്കുകയാണ്. നേരിട്ടുള്ള സെറ്റുകള്‍ക്കായി ദോക്ക്യോയുടെ തേരോട്ടം. സ്‌കോര്‍ 6-2, 6-0. നിലവിലെ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് ദോക്ക്യോവിച്ച്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഗോള്‍ഡന്‍ സ്ലാം നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് ദോക്ക്യോ. വെറും 70 മിനുട്ട് മാത്രമാണ് നീണ്ടുനിന്നത്.
ദോക്ക്യോവിച്ച് ഇതിന് മുമ്പ് ഒരിക്കലും ഒളിമ്പിക്‌സ് സിംഗിള്‍സില്‍ സ്വര്‍ണം നേടിയിട്ടില്ല. 2008ലെ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയതാണ് ദോക്ക്യോവിച്ചിന്റെ ഏറ്റവും മികച്ച നേട്ടം. സെമിയില്‍ അലക്‌സാണ്ടര്‍ സ്വരേവിനെയോ ജെറമി ചാര്‍ഡിയെയോ താരം നേരിടും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ഈ വര്‍ഷങ്ങള്‍ ദോക്ക്യോവിച്ചിന്റെ കൈയ്യിലെത്തി കഴിഞ്ഞു. നിഷികോരിക്കെതിരെ ഒരിക്കലും ദോക്ക്യോവിച്ചിന് പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നില്ല. നിഷികോരി മത്സരത്തില്‍ 16 അണ്‍ഫോഴ്‌സഡ് എറേഴ്‌സാണ് വരുത്തിയത്.
നിഷികോരി അവസാന ഗെയിമില്‍ രണ്ട് മാച്ച് പോയിന്റുകള്‍ സ്വന്തമാക്കിയിരുന്നുവെങ്കിലും ദോക്ക്യോവിച്ചിന് അതൊരു വെല്ലുവിളിയേ ആയിരുന്നില്ല. മിക്‌സഡ് ഡബിള്‍സിലും താരം കളിക്കുന്നുണ്ട്. നിന സ്‌റ്റോജനോവിച്ചിനൊപ്പമാണ് താരം മിക്‌സഡ് ഡബിള്‍സില്‍ കളിക്കുന്നത്. അതേസമയം ചരിത്രത്തില്‍ ആകെ ഒരു ടെന്നീസ് മാത്രമേ ഗോള്‍ഡന്‍ സ്ലാം നേടിയിട്ടുള്ളൂ. അത് വനിതാ ടെന്നീസാണ്. 1988ല്‍ സ്‌റ്റെഫി ഗ്രാഫ് നാല് ഗ്രാന്‍ഡ് സ്ലാമുകളും ഒളിമ്പിക് സ്വര്‍ണവും നേടിയിരുന്നു. ഇതേ നേട്ടം ദോക്ക്യോവിച്ച് സ്വന്തമാക്കിയാല്‍ എക്കാലത്തെയും മികച്ച താരം എന്ന പേരും സ്വന്തമാക്കാം.
അതേസമയം വനിതാ ടെന്നീസ് സിംഗിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്ദ ബെന്‍സിച്ച് കസാക്കിസ്ഥാന്റെ എലെന റൈബക്കിനയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. സ്‌കോര്‍: 7-6, 4-6, 6-3. ലോക പന്ത്രണ്ടാം നമ്പര്‍ താരം ബെന്‍സിച്ച്. ഡബിള്‍സിലും ഈ നേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നആണ് പ്രതീക്ഷയെന്ന് ബെലിന്ദ പറഞ്ഞു. ഡബിള്‍സ് മത്സരത്തിലും അവര്‍ വിജയിച്ചാല്‍ രണ്ട് ഒളിമ്പിക് മത്സരത്തിലും കളിക്കുന്ന അഞ്ചാമത് താരമായി ബെലിന്ദ മാറും. സെറീന വില്യംസ്, വീനസ് വില്യംസ്, ആന്‍ഡി മുറെ, നിക്കോളാസ് മാസ്സു എന്നിവരാണ് ഇതിന് മുമ്പ് ആ നേട്ടം സ്വ്തമാക്കിയത്.
ചിത്രം:ട്വിറ്റർ