ദില്ലി: ലിയാന്‍ഡര്‍ പേസ് എന്ന ടെന്നീസ് കളിക്കാരന്‍ ഓരോ ടൂര്‍ണമെന്റ് കഴിയുമ്പോഴും ലോക ടെന്നീസ് പ്രേമികള്‍ക്ക് അത്ഭുതമായി മാറുകയാണ്. കരിയര്‍ അവസാനിച്ച് മറ്റേതെങ്കിലും റോളില്‍ ജീവിച്ചുവരുന്ന പല മുന്‍കാല താരങ്ങളും ലിയാന്‍ഡര്‍ പേസിന്റെ ശാരീരിക ക്ഷമതയുടെ രഹസ്യം അന്വേഷിച്ച് രംഗത്തെത്തിത്തുടങ്ങി.
കഴിഞ്ഞയാഴ്ചയാണ് ലിയാന്‍ഡര്‍ തന്റെ നാല്‍പ്പത്തിയൊന്നാം വയസ്സില്‍ പതിനഞ്ചാം ഗ്രാന്‍സ്ലാം കിരീടം കരസ്ഥമാക്കിയത്. മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം മിക്‌സഡ് ഡബിള്‍സില്‍ ഓസ്‌ടേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായപ്പോള്‍ ലോകം അദ്ദേഹത്തിന്റെ അര്‍പ്പണത്തിന് മുന്നില്‍ തലകുനിച്ചു.

ചിട്ടയായ പരിശീലനവും വ്യായാമ മുറകളുമാണ് തന്റെ കരിയര്‍ രഹസ്യമെന്ന് ലിയാന്‍ഡര്‍ പേസ് പറയുന്നു. വിശ്രമമില്ലാത്ത വര്‍ക്ക് ഔട്ട് തന്നെയാണ് തന്റെ ആയുധം. മറ്റ് രഹസ്യങ്ങളൊന്നുമില്ല. ജീവതത്തില്‍ ഇന്നേവരെ മദ്യപിച്ചിട്ടില്ലാത്തയാള്‍ കൂടിയായ ലിയാന്‍ഡര്‍ പേസ് വ്യക്തമാക്കുന്നു.
ലോകോത്തര താരങ്ങള്‍ക്കൊപ്പം മത്സരിക്കാനായതും ലോകപ്രശസ്ത പരിശീലകരുടെ ഉപദേശം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതിലും സന്തുഷ്ടനാണ് ലിയാന്‍ഡര്‍. ഒരുപക്ഷേ, തന്റെ ഇരുപതുകളില്‍ ഈ ടെക്‌നിക്കുകള്‍ മനസിലായിരുന്നെങ്കില്‍ കരിയര്‍ ഗ്രാഫ് കൂറെക്കൂടെ ഉയര്‍ന്നു നില്‍ക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബ്രസ്റ്റ് ക്യാന്‍സറില്‍നിന്ന് മോചിതയായി കളിക്കളത്തില്‍ തിരിച്ചെത്തി തന്റെ മുന്‍ പങ്കാളി മാര്‍ട്ടിന നവരത്‌ലോവ കളിയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണെന്നും ലിയാന്‍ഡര്‍ വ്യക്തമാക്കി. എല്ലാവരും കളിക്കളത്തോട് വിടപറയുന്ന പ്രായം കഴിയുമ്പോഴും മറ്റൊരു ഒളിമ്പിക്‌സ് മെഡലാണ് ഇനി തന്റെ ലക്ഷ്യമെന്നും ലിയാന്‍ഡര്‍ പറയുന്നു.