പാരീസ്: ഗ്രാന്‍ഡ് സ്ലാം ടെന്നീസില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ടൂര്‍ണമെന്റായി മാറാന്‍ ഒരുങ്ങി ഫ്രഞ്ച് ഓപ്പണ്‍. ബ്രക്‌സിറ്റ് പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ ഇറങ്ങിപ്പോന്നതോടെ വിംബിള്‍ഡണ്‍ കൈവശം വെച്ചിരുന്ന പ്രതാപമാണ് തകര്‍ന്നത്. നാല് വമ്പന്‍ ടൂര്‍ണമെന്റുകളിലെ പാവപ്പെട്ടവനായി മാറിയ വിംബിള്‍ഡണ്‍ ക്ഷീണം രേഖപ്പെടുത്തിയതോടെയാണ് ഫ്രഞ്ച് ഓപ്പണ്‍ കരുത്തനായി മാറിയത്.
കളിമണ്‍ കോര്‍ട്ടില്‍ വിജയിക്കുന്നവരെ കാത്ത് ആകെ സമ്മാനത്തുക 39.20 മില്ല്യണ്‍ യൂറോയാണ് ഫ്രഞ്ച് ഓപ്പണ്‍ സംഘാടകര്‍ കരുതിവെയ്ക്കുന്നത്, അതായത് ഏകദേശം 300 കോടി രൂപ. ഓസ്‌ട്രേലിയന്‍ ഓപ്പണും, വിംബിള്‍ഡണും ഈ വമ്പന്‍ തുകയ്ക്ക് മുന്നില്‍ പരാജയം സമ്മതിക്കും. എന്നാല്‍ യുഎസ് ഓപ്പണ്‍ ഇതിനെയും മറികടന്ന് സമ്മാനത്തുക നല്‍കാനാണ് സാധ്യത.

ഗ്രാന്‍ഡ്സ്ലാമുകളിലെ സമ്മാനത്തുക കൂട്ടണമെന്ന ആവശ്യം പറഞ്ഞ് തനിക്ക് ബോറടിച്ചെന്നാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ നേരത്തെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ ആകെ സമ്മാനത്തുക 8 ശതമാനമാക്കി ഉയര്‍ത്തിയത്. ആദ്യ റൗണ്ടില്‍ പുറത്താകുന്നവര്‍ക്കാണ് ഏറ്റവും വലിയ വര്‍ദ്ധനവ്, 14.3 ശതമാനം. ഏകദേശം 40,000 യൂറോയുമായി തോറ്റാലും സ്ഥലം വിടാം. പുരുഷ, വനിതാ സിംഗിള്‍സ് കിരീടം നേടുന്നവര്‍ക്ക് 2.2 മില്ല്യണ്‍ യൂറോയുടെ ചെക്ക് ലഭിക്കും. അതായത് ജേതാവിന് ലഭിക്കുക 17 കോടിയോളം രൂപ.
വരുമാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ തുക രണ്ടക്കം കടക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഫ്രഞ്ച് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് റൊളാംഗ് ഗാരോസിന്റെ പുനരുദ്ധാരണത്തിനുള്ള 400 മില്ല്യണ്‍ യൂറോ ഫെഡറേഷന്‍ തന്നെ ഇറക്കുന്ന സാഹചര്യത്തില്‍ ഇത് ഏറെ ബുദ്ധിമുട്ടാണെന്നും അവര്‍ അറിയിക്കുന്നു.