മുംബൈ: ബിസിസിഐക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വിധിയാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സുമായുള്ള കേസില്‍ സംഭവിച്ചിരിക്കുന്നത്. ഐപിഎല്ലിലെ മുന്‍ ഫ്രാഞ്ചൈസിയായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ അകാരണമായി പുറത്താക്കിയതിനാണ് ബിസിസിഐക്ക് എതിരായ വിധി ഉണ്ടായത്. എന്താണ് ബിസിസി ഐയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ്? എന്തിനാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സിന് പണം 4800 കോടി രൂപ നല്‍കേണ്ടത്? ഉത്തരം ഇങ്ങനെ.
പ്രഥമ ഐപിഎല്‍ സീസണില്‍ത്തന്നെ ബിസിസിഐയുമായി കരാറുണ്ടാക്കിയ ഫ്രാഞ്ചൈസിയാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്. ഡെക്കാന്‍ ക്രോണിക്കിള്‍സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡിന്റെ (ഡിസിഎച്ച്എല്‍) ഉടമസ്ഥതയിലായിരുന്നു ടീം ഉണ്ടായിരുന്നത്. 2008ലെ ഐപിഎല്ലിന് മുമ്പ് 10 വര്‍ഷത്തെ കരാറായിരുന്നു ബിസിസി ഐയുമായി ഡിസിഎച്ച്എല്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇതിനിടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് 2012 ഓഗസ്റ്റ് 11ന് ബിസിസിഐ ഡിസിഎച്ച്എല്ലിന് കാരണം കാണിക്കല്‍ നോട്ടീസയച്ചു. 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറുപടി നല്‍കാനുള്ള കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം തന്നെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ പുറത്താക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. അകാരണമായ നടപടിക്കെതിരേ ഡിസിഎച്ച്എല്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വലിയ സാമ്പത്തിക ഇടപാടുകളുള്ള കേസായതിനാല്‍ ആര്‍ബിട്രേറ്ററായി സുപ്രീം കോടതി ജഡ്ജിയായിരുന്ന സി കെ തക്കറിനെ ഹൈക്കോടതി നിയോഗിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിന് ശേഷം ബിസിസി ഐയുടെ പുറത്താക്കല്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ നഷ്ടപരിഹാരമായി 4800 കോടി നല്‍കാനും വിധിക്കുകയായിരുന്നു. നേരത്തെ 100 കോടിയുടെ ബാങ്ക് ഗ്യാരണ്ടി കാണിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സിന് ഐപിഎല്ലില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്. 2012ലെ ബോംബെ ഹൈക്കോടതിയുടെ വിധിപ്രകാരം ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ 100 കോടിയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കണം. ഡെക്കാന്‍ പുറത്തുപോയതോടെ ഹൈദരാബാദിലെ സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബിസിസിഐ ഐപിഎല്ലില്‍ ഉള്‍ക്കൊള്ളിച്ചു. പുതിയ ടെണ്ടറിലൂടെയായിരുന്നു ഹൈദരാബാദ് എത്തിയത്.
നിലവിലെ ഉത്തരവ് പ്രകാരം സെപ്തംബറിനുള്ളില്‍ ബിസിസിഐ ഡിസിഎച്ച്എല്ലിന് നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ ബിസിസിഐ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നാണ് വിവരം. ഈ ഒരു സാഹചര്യത്തില്‍ ഇത്രയും ഭീമമായൊരു തുക നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ ബിസിസിഐക്കത് വലിയ പ്രതിസന്ധിയാവുമെന്നുറപ്പാണ്.