ദില്ലി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഏറ്റുവാങ്ങി. കോലിയെക്കൂടാതെ ലോക ചാംപ്യനായ വനിതാ ഭാരോദ്വഹന താരം മീരാഭായ് ചാനുവും പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചു. ദേശീയ കായികദിനമായ ആഗസ്റ്റ് 29നായിരുന്നു അവാര്‍ഡ്ദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്തേനേഷ്യയില്‍ ഇതേ സമയത്ത് ഏഷ്യന്‍ ഗെയിംസ് നടന്നതിനാല്‍ ചടങ്ങ് നീട്ടിവയ്ക്കുകയായിരുന്നു.
തുടര്‍ച്ചയായി നാലു വര്‍ഷം കായിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തുന്ന താരങ്ങളെയാണ് ഖേല്‍രത്‌ന നല്‍കി ആദരിക്കാറുള്ളത്. കോലിയും ചാനുവും അവാര്‍ഡിനൊപ്പം ഏഴു ലക്ഷം രൂപ ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. 20 താരങ്ങളാണ് അര്‍ജുന പുരസ്‌കാരത്തിന് ഇത്തവണ അവകാശികളായത്. മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍, വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാന, ജാവ്‌ലിന്‍ ത്രോ താരം നീരജ് ചോപ്ര, അത്‌ലറ്റ് ഹിമാ ദാസ്, ടേബിള്‍ ടെന്നീസ് താരം മാനിക് ബത്ര, ഹോക്കി താരം മന്‍പ്രീത് സിങ് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.
മികച്ച കോച്ചിനുള്ള ദ്രോണാചാര്യ പുരസ്‌കാരം നാലു പേര്‍ക്കു ലഭിച്ചു. സി എ കുട്ടപ്പ (ബോക്‌സിങ്), വിജയ് ശര്‍മ (ഭാരോദ്വഹനം), എ ശ്രീനിവാസ റാവു (ടേബിള്‍ ടെന്നീസ്), സുഖ്‌ദേവ് സിങ് പന്നു (അത്‌ലറ്റിക്‌സ്) എന്നിവര്‍ക്കാണ് ദ്രോണാചാര്യ ലഭിച്ചത്. മുന്‍ മലയാളി അത്‌ലറ്റ് ബോബി അലോഷ്യുള്‍പ്പെടെ നാലു പേര്‍ക്കു ധ്യാന്‍ചന്ദ് പുര്കാരവും ലഭിച്ചു.