ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ബാറ്റിങ് കോച്ചാവാൻ വിക്രം റാത്തൂര്‍. സഞ്ജയ് ബംഗാളിന്റെ പകരക്കാരനായാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് എത്തുന്നത്. അതേസമയം ഇന്ത്യയുടെ ബോളിങ് കോച്ചായി ഭരത് അരുണും ഫീല്‍ഡിങ് കോച്ചായി ആര്‍ ശ്രീധറും തുടരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രവി ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലകനായി നിലനിര്‍ത്തിയിരുന്നു. ശാസ്ത്രിക്കൊപ്പം നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവര്‍ തന്നെ പരിശീലകസംഘത്തില്‍ ഉള്‍പ്പെടുമ്പോള്‍ ടീമിനത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ബോളിങ് നിര തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റിങ് നിര നിരാശപ്പെടുത്തി. ഇതാണ് ബംഗാറിന്റെ കസേര തെറിക്കാന്‍ കാരണമായത്. ഇന്ത്യന്‍ ടീമില്‍ കളിച്ച വലിയ അനുഭവസമ്പത്തില്ലെങ്കിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ചെ റെക്കോഡുകളുള്ള താരമാണ് 50 -കാരനായ വിക്രം റാത്തൂര്‍. ആറ് ടെസ്റ്റുകളില്‍ നിന്ന് 131 റണ്‍സും ഏഴ് ഏകദിനങ്ങളില്‍ നിന്ന് 193 റണ്‍സുമാണ് അദ്ദേഹം നേടിയത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 146 മത്സരങ്ങളില്‍ നിന്ന് 49.66 ശരാശരിയില്‍ 11473 റണ്‍സാണ് വിക്രത്തിന്റെ പേരിലുള്ളത്.
തിരിച്ചടി പ്രശ്‌നമല്ല; മികച്ച പരിശീലകനാവാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്: ഹെന്റി
ലിസ്റ്റ് എ ക്രിക്കറ്റില്‍ 99 മത്സരങ്ങളില്‍ നിന്ന് 3161 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടറായും രഞ്ജിയില്‍ പഞ്ചാബിന്റെ പരിശീലകനായും നേരത്തെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ് എത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആര്‍ ശ്രീധറിനെ നിലനിര്‍ത്തുകയായിരുന്നു.