അംപയര്‍മാരുടെ പിഴവുകള്‍
34 റണ്‍സില്‍ നില്‍ക്കെ അംപയറുടെ തീരുമാനം കേട്ട് സ്മിത്ത് മടങ്ങിയിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ ദാരുണമായേനെ. എന്നാല്‍ ഔട്ടല്ലെന്ന് ഉറപ്പിച്ച സ്മിത്ത്, റിവ്യു ആവശ്യപ്പെട്ട് അംപയറുടെ തീരുമാനം തിരുത്തി. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ അംപയര്‍മാരുടെ പിഴവുകള്‍ ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുകയാണ്.
അലീം ദാറും ജോയല്‍ വില്‍സണും
ഏഴു തെറ്റായ തീരുമാനങ്ങളാണ് അംപയര്‍മാരായ അലീം ദാറും ജോയല്‍ വില്‍സണും കൂടി എജ്ബാസ്റ്റനില്‍ എടുത്തത്. മത്സരം തുടങ്ങി രണ്ടാം ഓവറില്‍ത്തന്നെ പിഴവുകള്‍ ആരംഭിച്ചു. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ പന്ത് ഡേവിഡ് വാര്‍ണറുടെ ബാറ്റില്‍ ഉരസി ബട്ട്‌ലറുടെ കൈകകളിലെത്തിയെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല.
രണ്ടാമത്തെ പിഴവ്
രണ്ടാമത്തെ പിഴവിന് നാലാം ഓവര്‍ സാക്ഷിയായി. ആദ്യതവണ രക്ഷപ്പെട്ടെങ്കിലും നാലാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി വാര്‍ണറിന് മടങ്ങാനായിരുന്നു വിധി. എന്നാല്‍ സ്റ്റംപുമായി വലിയ അകലം പാലിച്ച് പന്ത് കടന്നുപോകുമെന്ന് ടിവി റീപ്ലേ പിന്നാലെ വെളിപ്പെടുത്തി. തെറ്റായ തീരുമാനത്തില്‍ ഓസ്‌ട്രേലിയക്ക് ആദ്യനഷ്ടം സംഭവിച്ചതും ഇവിടെതന്നെ.
അടുത്ത രംഗം
15 ആം ഓവറില്‍ ഉസ്മാന്‍ ഖവാജയുടെ ബാറ്റില്‍ത്തട്ടി പന്ത് ബട്ട്‌ലറുടെ കൈയ്യിലെത്തിയതാണ് അടുത്ത രംഗം. സംഭവത്തില്‍ ഇംഗ്ലണ്ട് ടീം ഒന്നടങ്കം അപ്പീല്‍ ചെയ്തിട്ടും അപംയര്‍ ജോയല്‍ വില്‍സണ്‍ ഔട്ട് അനുവദിച്ചില്ല. എന്നാല്‍ നായകന്‍ ജോ റൂട്ട് റിവ്യു അവശ്യപ്പെട്ട സാഹചര്യത്തില്‍ അംപയറിന് തീരുമാനം തിരുത്തേണ്ടതായി വന്നു. 34 -ല്‍ നില്‍ക്കെ സ്റ്റീവ് സ്മിത്തായിരുന്നു അടുത്ത ഇര. വിക്കറ്റിന് മുന്നില്‍ കുരുങ്ങി ഔട്ടാണെന്ന അംപയറുടെ തീരുമാനത്തെ റിവ്യു സംവിധാനത്തിലൂടെ ധീരമായി നേരിട്ട സ്മിത്ത്, ഓസ്‌ട്രേലിയയ്ക്ക് ജീവശ്വാസം നല്‍കി.
പിഴവ് വീണ്ടും ആവര്‍ത്തിച്ചു
തൊട്ടടുത്ത ഓവറില്‍ത്തന്നെ അപംയറിങ് പിഴവ് വീണ്ടും ആവര്‍ത്തിച്ചതിനും മത്സരം സാക്ഷിയായി. സ്റ്റംപിലേക്ക് കയറിയ പന്തിനെ പാഡുകൊണ്ട് പ്രതിരോധിച്ച മാത്യു വെയ്ഡിന് അനുകൂലമായി അംപയര്‍ തീരുമാനമെടുക്കുകയായിരുന്നു. പിന്നാലെ റിവ്യു വേണമെന്ന് ആവശ്യപ്പെട്ട ജോ റൂട്ട് അംപയറുടെ തീരുമാനം ഒരിക്കല്‍ക്കൂടി തിരുത്തി. വാര്‍ണര്‍ പുറത്തായതിന്റെ തനിയാവര്‍ത്തനം ജെയിംസ് പാറ്റിന്‍സണിന്റെ വിക്കറ്റിലും കാണാം. ഏറ്റവുമൊടുവില്‍ പീറ്റര്‍ സിഡിലിനെയും അംപയര്‍ ഔട്ട് വിധിച്ചെങ്കിലും താരത്തെ റിവ്യു സംവിധാനം പിന്തുണച്ചു. അംപയറിന് വീണ്ടുമൊരാവര്‍ത്തി തീരുമാനം തിരുത്തേണ്ടതായി വന്നു.