തൂനിസ്: യോഗ്യതാ മല്‍സരങ്ങളില്‍ ഒരു തോല്‍വി പോലും ഏറ്റുവാങ്ങാതെ 12 വര്‍ഷത്തിലാദ്യമായി ലോകകപ്പിനുള്ള യോഗ്യത നേടിയിരിക്കുകയാണ് തുനീഷ്യന്‍ ഫുട്‌ബോള്‍ ടീം. തുനീഷ്യന്‍ ടീമിന്റെ കളിക്കളത്തിലെ തന്ത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുപ്പെടുമ്പോള്‍ അവരുടെ മറ്റെരു തന്ത്രമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. റമദാന്‍ വ്രതം ആചരിക്കുന്ന സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ അവസരം നല്‍കാന്‍ തുനീഷ്യന്‍ ഗോളി കൈക്കൊണ്ട തന്ത്രമാണത്. ഇഫ്ത്താറിന്റെ സമയമാവുമ്പോള്‍ പരിക്കഭിനയിച്ച് ഗ്രൗണ്ടില്‍ വീണുകിടക്കുകയെന്നതായിരുന്നു ആതന്ത്രം.
കഴിഞ്ഞയഴ്ച നടന്ന രണ്ട് സൗഹൃദ മല്‍സരങ്ങളിലാണ് തുനീഷ്യന്‍ ഗോള്‍ കീപ്പര്‍ മുഅസ് ഹസന്‍ ഈ അടവ് പുറത്തെടുത്തത്. രണ്ടാം പകുതി അവസാനിക്കാറായ സമയത്തായിരുന്നു രണ്ട് മല്‍സരങ്ങളിലും ഇഫ്ത്താര്‍ സമയം. രാവിലെ മുതല്‍ ഭക്ഷണമോ വെള്ളമോ കഴിക്കാതെ കളിക്കളത്തില്‍ പൊരുതുന്ന തന്റെ ടീമംഗങ്ങള്‍ക്ക് സമയത്ത് തന്നെ നോമ്പ് തുറക്കാന്‍ അവസരം നല്‍കുന്നതോടൊപ്പം അവര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്ന കണ്ടെത്തലായിരുന്നു ഇതിനു പിന്നില്‍.

പോര്‍ച്ചുഗലുമായുള്ള ആദ്യ സൗഹൃദ മല്‍സരത്തില്‍ 2-1ന് പിന്നിലായിരുന്നു തുനീഷ്യ. അപ്പോഴാണ് ഇഫ്്ത്താറിന്റെ സമയമായത്. അപ്പോള്‍ കളി 58-ാം മിനുട്ടിലെത്തിയിരുന്നു. കളിക്കാരുമായി നേരത്തേ പദ്ധതിയിട്ട പ്രകാരം ഗോളി പരിക്കഭിനയിച്ച് നിലത്തുവീഴുകയായിരുന്നു. മെഡിക്കല്‍ സ്റ്റാഫ് സന്നാഹങ്ങളുമായി കുതിച്ചെത്തി. ഹസനെ പരിചരിക്കുമ്പോഴേക്കും സൈഡ് ലൈനിലേക്കോടിയ കളിക്കാന്‍ പെട്ടെന്ന് തന്നെ വെള്ളവും ഏതാനും ഈത്തപ്പഴവും കഴിച്ച് തിരികെയെത്തിയിരുന്നു. നഷ്ടമായ സമയത്തിന് പകരം ആറു മിനുട്ടു കൂടി അനുവദിക്കണമെന്ന കളിക്കാരുടെ അഭ്യര്‍ഥന റഫറി അംഗീകരിക്കുകയും ചെയ്തു. ആ ആറു മിനുട്ടിനുള്ളില്‍ ഒരു ഗോള്‍ കൂടി അടിച്ച് സമനില നേടിയാണ് തുനീഷ്യ ആ കളി അവസാനിപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ച തുര്‍ക്കിയുമായുള്ള മല്‍സരത്തില്‍ 49-ാം മിനുട്ടിലായിരുന്നു ബാങ്ക് വിളിച്ചത്. ഹസന്‍ തന്റെ കലാപരിപാടി അവിടെയും തുടര്‍ന്നു. ഈ മല്‍സരത്തിലും 2-2 ആയിരുന്നു ഗോള്‍ നില. എന്നാല്‍ ജൂണ്‍ 18ന് നടക്കുന്ന ലോകകപ്പിലെ ഇംഗ്ലണ്ടുമായുള്ള ആദ്യമല്‍സരത്തില്‍ ഈ തന്ത്രം പുറത്തെടുക്കേണ്ടി വരില്ലെന്ന ആശ്വാസത്തിലാണ് ഗോളി. കാരണം അപ്പോഴേക്കും റമദാന്‍ വ്രതം അവസാനിക്കും.