കൂവിയാലും വിട്ടുകൊടുക്കില്ല
വാര്‍ണര്‍ 647 റണ്‍സുമായി രോഹിത് ശര്‍മയ്ക്ക് തൊട്ടുപിന്നിലെത്തിയപ്പോള്‍ സ്മിത്തും മോശമാക്കിയില്ല. ഇംഗ്ലീഷ് കാണികളില്‍ നിന്നും കൂവല്‍ ഏറ്റുവാങ്ങിയിട്ടും ബാറ്റിങ്ങിനെ ഒട്ടും ബാധിച്ചില്ലെന്ന് തെളിയിക്കുന്നതായിരുന്നു സ്മിത്തിന്റെ കഴിഞ്ഞദിവസത്തെ പ്രകടനവും. ഇംഗ്ലണ്ടിനെതിരെ മുന്‍നിര തകര്‍ന്നപ്പോഴും ടീമിന്റെ രക്ഷകനായത് സ്മിത്താണ്. 119 പന്തില്‍ നിന്നും 85 റണ്‍സെടുത്ത സ്മിത്തിനെ പിന്നീട് റണ്ണൗട്ടാക്കുകയായിരുന്നു.
കോലിയേക്കാള്‍ കേമന്‍
കടുത്ത സമ്മര്‍ദ്ദത്തിലും ബാറ്റേന്തുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ കേമന്‍ സ്മിത്ത് തന്നെയാണ്. കോലി ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആണെങ്കിലും നിര്‍ണായക ഘട്ടത്തില്‍ സ്മിത്തിന്റെ മികവനോളം നില്‍ക്കില്ലെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ നാല് നോക്കൗട്ട് മത്സരങ്ങളിലും സ്മിത്ത് അര്‍ധശതകം നേടി. അതേസമയം, മൂന്ന് ലോകകപ്പ് സെമി ഫൈനലുകളില്‍ കളിച്ച കോലി ആകെ നേടിയത് 11 റണ്‍സാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ കോലി നേടിയത് 5 റണ്‍സാണ്.
സമ്മര്‍ദ്ദം അതിജീവിക്കും
പലപ്പോഴും വിരാട് കോലിയേയും സ്റ്റീവ് സ്മിത്തിനേയും താരതമ്യം ചെയ്യുന്നവര്‍ ഈ അന്തരം ചൂണ്ടിക്കാട്ടാറുണ്ട്. കോലിയുടെ മികവ് അംഗീകരിക്കുമ്പോള്‍ തന്നെ സമ്മര്‍ദ്ദം അതിജീവിച്ച് സ്‌കോര്‍ കെട്ടിപ്പടുക്കാനുള്ള സ്മിത്തിന്റെ പാടവം കൂടുതല്‍ അംഗീകരിക്കപ്പെടുന്നു. ഇംഗ്ലണ്ടിനെതിരെ ഒരിക്കല്‍ക്കൂടി തിളങ്ങുമ്പോള്‍ നോക്കൗട്ട് സമ്മര്‍ദ്ദം മറികടക്കുന്ന സ്മിത്തിന്റെ പാടവത്തിനാണ് ഒരിക്കല്‍ക്കൂടി കൈയ്യടി കിട്ടുന്നത്.