ദില്ലി: എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയതിനെക്കുറിച്ച് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണകാര്യസമിതി (സിഒഎ) മേധാവി വിനോദ് റായ് വ്യക്തമാക്കി. ശ്രീശാന്തിനു എന്തു ശിക്ഷയാണ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ 90 ദിവസത്തിനുള്ളില്‍ നടപടിയെടുക്കാനാണ് സുപ്രീം കോടതി ബിസിസിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. 2013ലെ ഐപിഎല്ലില്‍ കോളിളക്കമുണ്ടാക്കിയ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്ത കാലത്തേക്കു വിലക്കിയത്. ഇതിനെതിരേ താരം നടത്തിയ ആറു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയുടെ അനുകൂല വിധി വന്നിരിക്കുന്നത്.
സുപ്രീം കോടതിയുടെ വിധിയെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്. വിധിയുടെ പകര്‍പ്പ ലഭിക്കേണ്ടതുണ്ട്. അടുത്ത സിഒഎ യോഗത്തില്‍ ഈ വിഷയം തീര്‍ച്ചയായും ചര്‍ച്ച ചെയ്യുമെന്ന് വിനോദ് റായ് അറിയിച്ചു. മാര്‍ച്ച് 18ന് ബോര്‍ഡിന്റെ ഉത്തേജക വിരുദ്ധ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഒഫീഷ്യലുകളുമായി സിഒഎ യോഗം ചേരുന്നുണ്ട്. ഇതേ ദിവസം തന്നെ ശ്രീശാന്തിന്റെ വിഷയത്തിലും ചര്‍ച്ച നടക്കുമെന്നും റായ് വ്യക്തമാക്കി.
പ്രായം വെല്ലുവിളിയല്ല, ഉറപ്പായിട്ടും കളിക്കും, മടങ്ങിവരവ് ഈ ലീഗിലൂടെ... മനസ്സ് തുറന്ന് ശ്രീശാന്ത്
അതേസമയം, ശ്രീശാന്തിന്റെ വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയെ ബിസിസിഐയുടെ മുന്‍ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുതിര്‍ന്ന ഒഫീഷ്യലുമായ ടിസി മാത്യു സ്വാഗതം ചെയ്തു. ശ്രീശാന്തിന് അനുകൂലമായ വിധിയില്‍ സന്തോഷമുണ്ട്. ജീവിതത്തിലെ വിലപ്പെട്ട ആറു വര്‍ഷമാണ് അദ്ദേഹത്തിന് നഷ്ടമായത്. വിലക്ക് നീങ്ങിയെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും ശ്രീശാന്തിന് ഇനി കളിക്കാനാവുമെന്നു കരുതുന്നില്ല. എങ്കിലും ബിസിസിഐയും ഇനി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ക്രിക്കറ്റിലേക്കു അദ്ദേഹത്തിന് മടങ്ങിവരാം. ഒരു പക്ഷെ കോച്ചായോ, ഉപദേഷ്ടാവായോ ശ്രീശാന്തിന് പ്രവര്‍ത്തിക്കാം. പ്രൊഫഷണല്‍ അംപയറായും അദ്ദേഹം വരാനുള്ള സാധ്യതയുണ്ട്. കൂടാതെ ഇംഗ്ലണ്ടില്‍ ക്ലബ്ബ് ക്രിക്കറ്റിലും കളിക്കാന്‍ ശ്രീശാന്തിനു കഴിഞ്ഞേക്കാമെന്നും മാത്യു വിശദമാക്കി.