
ദില്ലി: ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ മുഹമ്മദ് ഷമി ഇപ്പോള്‍ അന്വേഷണം നേരിടുകയാണ്. വാതുവയ്പ്പ്, പരസ്്ത്രീബന്ധം, പീഡനം എന്നിവയടക്കം ഗുരുതരമായ ആരോപണമാണ് ഷമിക്കെതിരേ ഹസിന്‍ ജഹാല്‍ നല്‍കിയ പരാതിയിലുള്ളത്. കൊല്‍ക്കത്ത പോലീസാണ് കേസ് അന്വേഷിക്കുന്നത്. വാതുവയ്പ്പുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് ബിസിസിഐയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗവും അന്വേഷിക്കുന്നുണ്ട്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഷമി വിവാദത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചു.
മുംബൈയില്‍ നടന്ന ബിസിസിഐയുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം പുറത്തേക്കു വന്നപ്പോഴാണ് ഗാംഗുലി മാധ്യമങ്ങളോടു സംസാരിച്ചത്. ഷമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് ഗാംഗുലി പറഞ്ഞു. ബിസിസിഐയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗം മേധാവി നീരജ് കുമാറാണ് ഷമിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നതെന്നും ഗാംഗുലി വിശദമാക്കി.
ബ്രിട്ടനിലെ വ്യവസായിയായ മുഹമ്മദ് ഭായ്, പാകിസ്താന്‍ വംശജയായ അലിസ്ബ എന്നിവരുമായി ചേര്‍ന്നു ഷമി വാതുവയ്പ്പില്‍ പങ്കാളിയായിട്ടുണ്ടെന്നായിരുന്നു ഹസിന്‍ ജഹാന്റെ പരാതിയുണ്ടായിരുന്നത്. അവരുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകളും അവര്‍ പോലീസിനു കൈമാറിയിരുന്നു. കേസില്‍ പെട്ടതോടെ വരാനിരിക്കുന്ന ഐപിഎല്ലില്‍ ഷമിക്ക് കളിക്കാന്‍ അവസരം ലഭിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു.