ദുബായ്: ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ സനത് ജയസൂര്യയ്‌ക്കെതിരെ ഐസിസി കടുത്ത നടപടിക്കൊരുങ്ങുന്നു. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കാത്ത മുന്‍ ശ്രീലങ്കന്‍ നായകനെതിരെ ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി കുറ്റപത്രം സമര്‍പ്പിച്ചു. ജയസൂര്യ അഴിമതി വിരുദ്ധ നിയമത്തിലെ രണ്ട് നിയമങ്ങള്‍ തെറ്റിച്ചെന്ന് സമിതി കണ്ടെത്തി.
2017 ജൂലായില്‍ ശ്രീലങ്കയും സിംബാബ്‌വേയുമായി നടന്ന ഏകദിന പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഒത്തുകളി നടന്നെന്നാണ് സൂചന. ഈ സമയം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു ജയസൂര്യ. ജയസൂര്യ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറാന്‍ അന്വേഷണ കമ്മറ്റി ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാന്‍ താരം തയ്യാറായില്ല.

14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ഐ.സി.സി ജയസൂര്യയ്ക്ക് അന്ത്യശാസനം നല്‍കിയതോടെ മുന്‍ താരത്തിനെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണവുമായി സഹകരിക്കാത്ത താരം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ ഈ മാസമാദ്യമാണ് ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയാരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചത്.
വിഷയത്തില്‍ ഐസിസി കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ശ്രീലങ്കയുടെ ലോകകപ്പ് ഹീറോ ആയിരുന്ന ജയസൂര്യ 445 ഏകദിന മത്സരങ്ങളില്‍നിന്നും 28 സെഞ്ച്വറിയുള്‍പ്പെടെ 13430 റണ്‍സ് നേടിയിട്ടുണ്ട്. 110 ടെസ്റ്റുകളില്‍ 14 സെഞ്ച്വറി ഉള്‍പ്പെടെ 6973 റണ്‍സും നേടി. ഏകദിനത്തില്‍ 323 വിക്കറ്റുകളും താരം സ്വന്തമാക്കി.